യുപിയിലെ ഐസൊലേഷൻ വാർഡിൽ കഴിക്കാൻ ഈച്ച പറ്റിയ ഓറഞ്ചും പഴവും! മരുന്നുമില്ലെന്ന് കനിക കപൂർ!
ലഖ്നൗ: കൊവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന് എതിരെ യുപി പോലീസ് കേസെടുത്തിരിക്കുകയാണ്. എംഎപിമാരും എംഎല്‍എമാരും സെലിബ്രിറ്റികളും രാഷ്ട്രപതി രാം നാഥ് കോവിന്ദും ഉള്‍പ്പെടെ ഉളളവരെയാണ് കനിക മുള്‍മുനയില്‍ നിര്‍ത്തിയത്. കനിക ഒരുക്കിയ പാര്‍ട്ടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.
ബ്രിട്ടന് സന്ദര്‍ശനം മറച്ച് വെച്ചുവെന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ കനികയെ രൂക്ഷമായി വിമര്‍ശിക്കുകയാണ്. നിലവില്‍ ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കനിക കപൂര്‍. ആശുപത്രിയില്‍ തന്നെ ഒരു ക്രിമിനലിനെ പോലെയാണ് കാണുന്നത് എന്ന് കനിക ആരോപിച്ചു. കഴിക്കാൻ കിട്ടിയത് ഈച്ചയുളള ഓറഞ്ചും പഴവുമാണ് എന്നും മുറി നിറയെ കൊതുകും പൊടിയുമാണെന്നും കനിക ആരോപിച്ചു. വിശദാംശങ്ങളിലേക്ക്..
ലഖ്നൌവിലെ ആശുപത്രിയിൽ
ഉത്തര്‍ പ്രദേശിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കനികയെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. കനികയുടെ നിരുത്തരവാദപരമായ പെരുമാറ്റം മാണ് പലരുടേയും ജീവന് തന്നെ അപകടത്തിലാക്കിയത് എന്ന വിമര്‍ശനം ശക്തമാണ്.
എത്തിയത് മാർച്ച് 9ന്
എന്നാല്‍ താന്‍ അത്രയ്ക്ക് ഉത്തരവാദിത്തം ഇല്ലാത്ത ആളല്ലെന്നാണ് കനികയുടെ വാദം. മാര്‍ച്ച് 9ന് രാത്രി എയര്‍ ഇന്ത്യ വിമാനത്തിലാണ് കനിക ഇന്ത്യയില്‍ എത്തിയത്. മുംബൈ വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനയും നടത്തി. താന്‍ പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ ബാത്ത്റൂമിലൊളിച്ചു എന്നുളള വാര്‍ത്തകള്‍ തെറ്റാണ്. പരിശോധനയ്ക്ക് ശേഷം താന്‍ ഒരു ദിവസം മുംബൈയില്‍ തങ്ങി.
പരിശോധനയിൽ ലക്ഷണങ്ങളില്ല
അച്ഛനമ്മമാര്‍ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് മാര്‍ച്ച് 11ന് താന്‍ ലഖ്നൗവിലേക്ക് പോയത്. ആ സമയത്ത് വിദേശത്ത് നിന്നും എത്തുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം എന്നൊരു നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. മുംബൈ വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെത്താത്ത സ്ഥിതിക്ക് താന്‍ എങ്ങനെ വീടിനുളളില്‍ കഴിയുമെന്നും കനിക ചോദിക്കുന്നു.
നാല് ദിവസങ്ങൾക്ക് ശേഷം
നാല് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് തനിക്ക് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വൈറസ് ഉണ്ടെന്ന് അറിയാതെയാണ് ആളുകളുമായി ബന്ധപ്പെടുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തത്. താന്‍ ബന്ധപ്പെട്ട ആളുകളുടെ പട്ടിക നല്‍കാം എന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. 98 വയസ്സുളള മുത്തശ്ശിയെ കുറിച്ചാണ് തനിക്ക് ആശങ്കയുളളത്. അവരെ കാണാന്‍ താന്‍ കാണ്‍പൂരില്‍ പോയിരുന്നുവെന്നും കനിക പറഞ്ഞു.
പാർട്ടി സംഘടിപ്പിച്ചിട്ടില്ല
ലഖ്നൗവില്‍ താന്‍ പാര്‍ട്ടി സംഘടിപ്പിച്ചു എന്ന ആരോപണവും കനിക തളളിക്കളഞ്ഞു. ഒരു പിറന്നാള്‍ പാര്‍ട്ടിയില്‍ താന്‍ പങ്കെടുത്തിരുന്നു. വസുന്ധര രാജെ അടക്കമുളളവര്‍ അതിലുണ്ടായിരുന്നു.ദുഷ്യന്ത് സിംഗ് അടക്കമുളള രാഷ്ട്രീയക്കാരും അവിടെ ഉണ്ടായിരുന്നു. അതൊരു ചെറിയ പരിപാടി ആയിരുന്നുവെന്നും താന്‍ അവിടെ അതിഥി മാത്രമായിരുന്നുവെന്നും കനിക പറഞ്ഞു. അന്നവിടെ എത്തിയ എല്ലാവരുടെ വിവരങ്ങളും ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.
സാധാരണ പനിയായിരിക്കും
തന്റെ സാംപിളുകള്‍ പരിശോധിക്കണം എന്ന് താനാണ് ആരോഗ്യ വകുപ്പ് അധികൃതരെ നിര്‍ബന്ധിച്ചത് എന്നും കനിക പറയുന്നു. താന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് ലക്ഷണങ്ങള്‍ പറഞ്ഞ് കൊടുത്തു. എന്നാല്‍ കൊറോണ ലക്ഷണങ്ങള്‍ അല്ലെന്നും സാധാരണ പനി ആയിരിക്കും എന്നുമാണ് മറുപടി കിട്ടിയത്. എന്നാല്‍ താന്‍ നിര്‍ബന്ധിച്ചപ്പോഴാണ് സാംപിളെടുക്കാന്‍ അവര്‍ തയ്യാറായത്.
മോശം സൌകര്യങ്ങൾ
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് തന്റെ സാംപിള്‍ എടുക്കാന്‍ ആളുകള്‍ എത്തിയത് എന്നും കനിക ആരോപിച്ചു. അതുവരെ താന്‍ മുറിയില്‍ തന്നെ ഇരുന്നു. ആരാണ് നിരുത്തരവാദപരമായി പെരുമാറിയത് എന്ന് ഇപ്പോള്‍ പറയൂ എന്നും കനിക പറയുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷവും തനിക്ക് വളരെ മോശം സൗകര്യങ്ങളാണ് ലഭിക്കുന്നത് എന്നും കനിക കപൂര്‍ ആരോപിക്കുന്നു.
മരുന്ന് പോലും തന്നില്ല
രാവിലെ 11 മണി മുതല്‍ താന്‍ ആശുപത്രിയിലുണ്ട്. എന്നാല്‍ ഒരു ചെറിയ കുപ്പി വെള്ളം മാത്രമാണ് തനിക്ക് ലഭിച്ചത്. തനിക്ക് കഴിക്കാന്‍ എന്തെങ്കിലും തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ഓറഞ്ചും രണ്ട് ചെറിയ പഴവും തന്നു. അതിലാണെങ്കില്‍ ഈച്ചയുമുണ്ടായിരുന്നു. തനിക്ക് വളരെ വിശപ്പുണ്ട. ഇതുവരെ ഒരു മരുന്ന് പോലും തനിക്ക് തന്നിട്ടില്ലെന്നും കനിക കപൂര്‍ ആരോപിച്ചു.
ആരും തിരിഞ്ഞ് നോക്കുന്നില്ല
തനിക്ക് പനിയുണ്ട്. അത് പറഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും കനിക പറയുന്നു. താന്‍ കൊണ്ട് വന്ന ഭക്ഷണം അവര്‍ അവിടെ നിന്നും മാറ്റി. തനിക്ക് അലര്‍ജി ഉളളത് കൊണ്ട് എല്ലാ ഭക്ഷണങ്ങളും കഴിക്കാന്‍ സാധിക്കില്ല. തനിക്ക് വിശപ്പും ദാഹവും ഉണ്ട്. ഇത് വളരെ ദുരിത പൂര്‍ണമായ അവസ്ഥയാണെന്നും കനിക കപൂര്‍ പറയുന്നു.
ഇത് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അല്ല
തന്നെ പരിശോധിച്ച ഡോക്ടറോട് ഈ മുറിയുടെ വൃത്തിയില്ലായ്മയെ കുറിച്ച് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി, അത്ര സൗകര്യത്തില്‍ കഴിയാന്‍ ഇത് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അല്ലെന്നായിരുന്നു. വിവരങ്ങള്‍ മറച്ച് വെച്ചതിന് തനിക്കെതിരെ കേസെടുക്കാന്‍ പോവുകയാണ് എന്നും ഡോക്ടര്‍ പറഞ്ഞു. ഇത്തരം ഭീഷണികളാണ് തനിക്ക് നേരെയുളളത് മുറി നിറയെ കൊതുകും പൊടിയുമാണ്. ജയിലില്‍ കഴിയുന്നത് പോലെയാണുളളത്. ക്രിമിനലിനോട് എന്ന പോലെയാണ് തന്നോട് പെരുമാറുന്നത് എന്നും കനിക പറഞ്ഞു.