കവിതയെഴുതും കനിമൊഴി!!! പക്ഷേ 2ജിയില്‍ എണ്ണിയത് ഇരുമ്പഴികള്‍... ഒടുവില്‍ രക്ഷ; കലൈഞ്ജറുടെ പിന്‍ഗാമി
ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ കരുണാനിധിയുടെ സ്ഥാനം വളരെ വലുതാണ്. ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാര്‍ട്ടി തമിഴ് മക്കളില്‍ ചെലുത്തിയ സ്വാധീനം ചെറുതൊന്നും അല്ല. പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കരുടെ അനുയായി ആയിരുന്നു കലൈഞ്ജര്‍ കരുണാനിധി. ആ പാരമ്പര്യം അവകാശപ്പെടുന്ന ആളാണ് മകള്‍ എംകെ കനിമൊഴിയും.
കവിതകളുമായി തമിഴ് മക്കളുടെ ഹൃദയം കവര്‍ന്ന വ്യക്തിയായിരുന്നു കനിമൊഴി. എന്നാല്‍ 2ജി സ്പെക്ട്രം കേസ് വന്നതോടെ കനിമൊഴിക്ക് സംഭവിച്ചത് വന്‍ പ്രതിച്ഛായാനഷ്ടം തന്നെ ആയിരുന്നു. ബുദ്ധിജീവി, സാഹിത്യ സദസ്സുകളില്‍ ഒരു അലങ്കാരം പോലെ കൊണ്ടുനടക്കപ്പെട്ട കനിമൊഴി പിന്നീട് പലര്‍ക്കും വെറുക്കപ്പെട്ടവളായി.
2ജി കേസില്‍ അറസ്റ്റിലായി ഇരുമ്പഴി കൂടി എണ്ണേണ്ടി വന്നതോടെ കനിമൊഴിയുടെ, രാഷ്ട്രീയത്തിനപ്പുറത്തുള്ള ഇമേജുകള്‍ എല്ലാം ശിഥിലീകരിക്കപ്പെട്ടു. എങ്കിലും അവര്‍ പിടിച്ചു നിന്നു. ഏറ്റവും ഒടുവില്‍ സിബിഐ പ്രത്യേക കോടതിയാല്‍ കുറ്റവിമുക്തയും ആക്കപ്പെട്ടു.
കരുണാനിധിയുടെ മൂന്നാം ഭാര്യയില്‍
കലൈഞ്ജര്‍ കരുണാനിധി പുരോഗമന വാദിയും കവിയും എഴുത്തുകാരനും ഒക്കെയാണ്. ഇദ്ദേഹത്തിന്റെ മൂന്നാം ഭാര്യയില്‍ ഉണ്ടായ കുഞ്ഞാണ് കനിമൊഴി. 1968 ല്‍ ആയിരുന്നു ജനനം. അമ്മ രാജാത്തി അമ്മാള്‍.
കവിതയും എഴുത്തും
രാഷ്ട്രീയ കുടുംബത്തിലാണ് ജനിച്ചതെങ്കിലും കനിമൊഴിയുടെ ആദ്യകാല ജീവിതത്തില്‍ രാഷ്ട്രീയം അശേഷം ഉണ്ടായിരുന്നില്ല എന്ന് പറയാം. കവിതയെഴുത്തും പത്രപ്രവര്‍ത്തനവും ഒക്കെ ആയിരുന്നു കനിമൊഴിയുടെ പ്രധാന മേഖലകള്‍. എന്നാല്‍ പിന്നീട് എല്ലാം മാറി മറിഞ്ഞു.
ജേര്‍ണലിസ്റ്റ് കനിമൊഴി
വിഖ്യാതമായ ദ ഹിന്ദു പത്രത്തില്‍ സബ് എഡിറ്റര്‍ ആയാണ് കനിമൊഴിയുടെ മാധ്യമ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് കുങ്കുമം എന്ന തമിഴ് വാരികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് ആയി. അതിന് ശേഷം സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തമിഴ് മാഗസിന് തമിഴ് മുരസുവിന്റെ ഫീച്ചര്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചു.
രാഷ്ട്രീയത്തില്‍
കലൈഞ്ജറുടെ സാഹിത്യ അനന്തരാവകാശി എന്ന വിശേഷണവും കനിമൊഴിക്ക് സ്വന്തമാണ്. ഡിഎംകെയുടെ കല, സാഹിത്യ, യുക്തിവാദ വിഭാഗങ്ങളുടെ മേധാവിയും കനിമൊഴി തന്നെയാണ്. എന്നാല്‍ 2ജി സ്പെക്ട്രം വിവാദം കനിമൊഴിയുടെ രാഷ്ട്രീയ പ്രതിച്ഛായയേയും സാഹിത്യ പ്രതിച്ഛായയേയും ഒരുപോലെ ബാധിച്ചിരുന്നു.
2ജി കേസില്‍ പ്രതി
2ജി സ്പെക്ട്രം കേസില്‍ സിബിഐ കനിമൊഴിയേയും പ്രതിചേര്‍ത്തു. അപ്രതീക്ഷിതം ആയിരുന്നു ഈ നീക്കം. കലൈഞ്ജര്‍ ടിവി ആയിരുന്നു സത്യത്തില്‍ കനിമൊഴിക്ക് പണികൊടുത്തത്. തനിക്ക് കലൈഞ്ജര്‍ ടിവിയില്‍ 20 ശതമാനം ഓഹരി മാത്രമാണുള്ളത് എന്നും സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാറില്ല എന്നും വാദിച്ചെങ്കിലും അതൊന്നും അന്ന് നിലനിന്നില്ല.
രാജയുമായി
കലൈഞ്ജര്‍ ടിവിയുടെ മാസ്റ്റര്‍ ബ്രെയിന്‍ എന്നായിരുന്നു കനിമൊഴിയെ വിശേഷിപ്പിച്ചത്. ചാനലിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് എ രാജയുമായി കനിമൊഴി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നും സിബിഐ കണ്ടെത്തിയിരുന്നു. ഡിബി റിയാലിറ്റി വഴി കലൈഞ്ജര്‍ ടിവിയിലേക്ക് എത്തിയ ഇരുനൂറ് കോടി ഡോളറിന്റെ കാര്യത്തിലും കനിമൊഴിക്ക് പങ്കുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
അറസ്റ്റ് ചെയ്ത് ജയിലിലിട്ടു
2ജി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കനിമൊഴിക്ക് 2011 മെയ് മാസത്തില്‍ ദില്ലിയിലെ സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാകേണ്ടി വന്നു. കുറച്ച് ദിവസങ്ങള്‍ക്കം തന്നെ സിബിഐ കനിമൊഴിയെ അറസ്റ്റ് ചെയ്തു. പിന്നീട് തിഹാര്‍ ജയിലിലേക്ക് അയച്ചു.
ആറ് മാസത്തോളം
തിഹാര്‍ ജയിലില്‍ ആറ് മാസത്തോളം കിടക്കേണ്ടി വന്നു കനിമൊഴിക്ക്. തമിഴ് രാഷ്ട്രീയത്തിലെ ബിഗ് ഷോട്ടിന്റെ മകളെ സംബന്ധിച്ച് ഇത് നല്കിയ തിരിച്ചടി ചെറുതൊന്നും ആയിരുന്നില്ല. 2011 നവംബര്‍ 29 ന് ആണ് കനിമൊഴി ജാമ്യം നേടി പുറത്തിറങ്ങിയത്. കനിമൊഴിക്കൊപ്പം മറ്റ് അഞ്ച് പേരും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
രാജ്യസഭ എംപി
ഡിഎംകെയുടെ രാജ്യസഭ എംപിയാണ് കനിമൊഴി ഇപ്പോള്‍. 2013 ജൂലായില്‍ ആയിരുന്നു എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. എഴുത്തുകാരി മാത്രമല്ല, മികച്ച വാഗ്മി കൂടിയാണ് കനിമൊഴി. രാജ്യസഭയില്‍ പാര്‍ട്ടിയുടെ ശബ്ദമാണ് കനിമൊഴി.
കൂടെ നിന്നവര്‍ക്കെല്ലാം നന്ദി
ഏറ്റവും ഒടുവില്‍ കനിമൊഴിയേയും ഡി രാജയേയും അടക്കമുള്ളവരെ സിബിഐ പ്രത്യേക കോടതി വെറുതേ വിട്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട വേട്ടയാടലുകള്‍ക്ക് താത്കാലികമായ അന്ത്യം ഉണ്ടായിരിക്കുന്നു. ഇത്രനാളും തന്നെ വിശ്വസിച്ച്, കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നായിരുന്നു കോടതി വിധി വന്നതിന് ശേഷം കനിമൊഴി പ്രതികരിച്ചത്.