കണ്ണൻ ഗോപിനാഥന് കുരുക്ക് മുറുക്കി കേന്ദ്രം, അമിത് ഷായ്ക്ക് കടുത്ത മറുപടി നൽകി കണ്ണൻ ഗോപിനാഥൻ!
ദില്ലി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണന്‍ ഗോപിനാഥനെ വിടാതെ കേന്ദ്ര സര്‍ക്കാര്‍. കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ചാണ് 2019ല്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വ്വീസില്‍ നിന്ന് രാജി വെച്ചത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വീസിലേക്ക് തിരികെ കയറാന്‍ കേന്ദ്രം കണ്ണന്‍ ഗോപിനാഥനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരിച്ച് കയറില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. തുടര്‍ന്ന് കണ്ണന്‍ ഗോപിനാഥന് എതിരെ വീണ്ടും കേസെടുത്തിരിക്കുകയാണ്.
രണ്ടാമത്തെ കേസ്
ആദ്യം ഗുജറാത്ത് പോലീസും ഇക്കുറി ദാമന്‍ ദിയു പോലീസും ആണ് കണ്ണന്‍ ഗോപിനാഥന് എതിരെ കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു എന്നാരോപിച്ചാണ് നേരത്തെ ഗുജറാത്ത് പോലീസ് കണ്ണന്‍ ഗോപിനാഥന് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ജോലിയില്‍ തിരിച്ച് പ്രവേശിക്കാനുളള ഉത്തരവ് പാലിക്കാത്തതിന്റെ പേരിലാണ് കണ്ണന്‍ ഗോപിനാഥന് എതിരെ പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
എന്താണ് അമിത് ഷാ, ഇത്ര പരവശനാണോ?
പ്രതികരണവുമായി കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ രംഗത്ത് വന്നിട്ടുണ്ട്. ട്വീറ്റ് ഇങ്ങനെയാണ്: '' ഇതാ മറ്റൊരു എഫ്‌ഐആര്‍. ജോലിയില്‍ തിരികെ കയറാത്തത് കൊണ്ടാണെന്ന് തോന്നുന്നു. എന്താണ് അമിത് ഷാ, ഇത്ര പരവശനാണോ? 8 മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ രാജി വെച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ എവിടെ വേണമെങ്കിലും സേവനത്തിന് തയ്യാര്‍. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കട്ടെ. ഐഎഎസിലേക്ക് തിരികെ ഇല്ല, മനസ്സിലായല്ലോ അല്ലേ? ''
രാജി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചില്ല
ദാമൻ ദിയു, നാഗർ ഹവേലിയിൽ ഊർജ വകുപ്പിലെ സെക്രട്ടറി പോസ്റ്റിലിരിക്കുമ്പോഴാണ് കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൻ ഗോപിനാഥൻ രാജി വെച്ചത്. കണ്ണന്‍ ഗോപിനാഥന്റെ രാജി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജോലിയിൽ തിരികെ കയറാൻ ഉത്തരവിട്ടത്. 2019 ഓഗസ്റ്റ് 27ന് അയച്ച കത്തില്‍ കണ്ണന്‍ ഗോപിനാഥനോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല എന്നും പുതിയ ഉത്തരവില്‍ പറയുന്നു.
ദ്രോഹിക്കാനാണ് ശ്രമം
രാജി അംഗീകരിക്കാത്തിടത്തോളം കാലം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതുണ്ടെന്നും കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരികെ സര്‍വ്വീസില്‍ പ്രവേശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം എന്നും ഉത്തരവില്‍ പറയുന്നു. രാജി വെച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷവും സര്‍ക്കാര്‍ ശ്രമിക്കുന്നത് തന്നെ ദ്രോഹിക്കാനാണ് എന്നാണ് കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്രത്തിന്റെ കത്തിനെ കുറിച്ച് പ്രതികരിച്ചത്.
സഹായിക്കാന്‍ തയ്യാർ
കണ്ണൻ ഗോപിനാഥന്റെ ട്വീറ്റ് ഇങ്ങനെ: '' ജനങ്ങളേയും ഉദ്യോഗസ്ഥരേയും ദ്രോഹിക്കുകയാണ്. തന്നെ ഇനിയും ഉപദ്രവിക്കുക എന്നത് മാത്രമാണ് ഉദ്ദേശമെന്ന് തനിക്കറിയാം. എങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഐഎഎസിലേക്ക് തിരികെ ഇല്ല''. എന്നാല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ നിന്നും ഇതിനകം രാജി വെച്ച് കഴിഞ്ഞതിനാല്‍ തന്റെ സേവനങ്ങള്‍ക്ക് ഇനി ഐഎഎസ് ടാഗോ ശമ്പളമോ വേണ്ടതില്ല. രാജ്യത്തെ ഉത്തരവാദിത്തമുളള പൗരനെന്ന നിലയ്ക്ക് സൗജന്യ സേവനം നടത്താന്‍ തയ്യാറാണ് എന്നാണ് കേന്ദ്രത്തിന് കണ്ണൻ ഗോപിനാഥൻ മറുപടി നൽകിയത്.