ഉത്തർ പ്രദേശ് അതിർത്തിയിൽ കണ്ണൻ ഗോപിനാഥൻ കസ്റ്റഡിയിൽ! കുഴപ്പമുണ്ടാക്കുന്നുവെന്ന് പോലീസ്
Recommended Video
ലഖ്‌നൗ: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ പോലീസ് കസ്റ്റഡിയില്‍. ഉത്തര്‍ പ്രദേശ് പോലീസ് ആണ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രക്ഷോഭത്തിന്റെ ഭാഗമായുളള യാത്രയ്ക്കിടെയാണ് ഉത്തർ പ്രദേശ് അതിർത്തിയിൽ വെച്ച് കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയിലായിരിക്കുന്നത്. കസ്റ്റഡിയിലെടുക്കപ്പെട്ട വിവരം കണ്ണന്‍ ഗോപിനാഥന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. ചില ചിത്രങ്ങളും പോലീസ് നല്‍കിയ നോട്ടീസിന്റെ കോപ്പിയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കുഴപ്പമുണ്ടാക്കുന്നുവെന്നും അതിനാല്‍ കരുതല്‍ നടപടിയെന്ന നിലയ്ക്ക് കസ്റ്റഡിയിലെടുക്കുന്നു എന്നുമാണ് പോലീസ് പറയുന്നത്. പോലീസ് തന്നെ ഒരു ധാബയിലേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്നും തന്നോട് മാന്യമായിട്ടാണ് പെരുമാറുന്നത് എന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്പുത്താന ഹോട്ടല്‍ ആന്‍ഡ് ധാബയിലാണ് പോലീസ് സംഘം കണ്ണന്‍ ഗോപിനാഥനെ ആദ്യം കൊണ്ടുപോയത്. തുടർന്ന് ഗസ്റ്റ് ഹൌസിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ഉത്തരവ് പ്രകാരമുളള കാര്യങ്ങളാണ് തങ്ങള്‍ ചെയ്യുന്നത് എന്ന് പോലീസ് പറയുന്നതായും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അലിഗഡ് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും കണ്ണൻ ഗോപിനാഥനെ വിലക്കിക്കൊണ്ടുളള മജിസ്ട്രേറ്റിന്റെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. എന്നാണ് ആഗ്രയിൽ വെച്ചാണ് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് കണ്ണൻ ഗോപിനാഥൻ പറയുന്നു.
പൗരത്വ ഭേദഗതി നിയമം അടക്കമുളള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധമുയര്‍ത്തി ശ്രദ്ധ നേടിയ ഐഎഎസുകാരനാണ് കണ്ണന്‍ ഗോപിനാഥന്‍. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേങ്ങളുടെ മുന്‍ നിരയില്‍ കണ്ണന്‍ ഗോപിനാഥനുണ്ട്. ഇന്ന് വൈകിട്ട് പൂനെയിൽ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ മുംബൈയില്‍ പൗരത്വ നിയമത്തിന് എതിരെ സംഘടിപ്പിക്കപ്പെട്ട ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മുംബൈ പോലീസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുളള പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കണ്ണന്‍ ഗോപിനാഥന്‍ വിട്ടയക്കപ്പെട്ടത്. തീപ്പന്തങ്ങളേന്തിയ വിദ്യാര്‍ത്ഥികളുടെ സംഘം അന്ന് തോളിലേന്തിയാണ് കണ്ണന്‍ ഗോപിനാഥനെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് സമരമുഖത്തേക്ക് മടക്കിക്കൊണ്ടുപോയത്. കോട്ടയം സ്വദേശിയായ കണ്ണൻ ഗോപിനാഥൻ കശ്മീരിനെ വിഭജിക്കാനും പ്രത്യേക പദവി റദ്ദ് ചെയ്യാനുമുളള കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഐഎഎസ് ജോലി രാജി വെച്ചത്.