കോൺഗ്രസിന് നന്ദി പറഞ്ഞ് കണ്ണൻ ഗോപിനാഥൻ! ഈ തിന്മയ്ക്കെതിരെ പ്രതിഷേധിക്കുന്നതിലും വലിയ രാജ്യസ്നേഹമില്ല
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ നിയമത്തിന് എതിരെ മാസങ്ങളായി രാജ്യത്ത് പ്രതിഷേധ സമരങ്ങള്‍ നടന്ന് വരികയാണ്. കര്‍ണാടകത്തിലും ഉത്തര്‍ പ്രദേശിലുമടക്കം പൗരത്വ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ നേരിട്ടത് തോക്കുപയോഗിച്ചാണ്. ദില്ലിയില്‍ ബിജെപി നേതാക്കള്‍ കൊലവിളി പ്രസംഗങ്ങള്‍ നടത്തി എരിതീയില്‍ എണ്ണയൊഴിച്ചു.
തുടര്‍ന്നുണ്ടായ കലാപത്തില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. പൗരത്വ പ്രതിഷേധത്തെ അടിച്ചമര്‍ത്താനുളള ഗൂഢാലോചനയാണ് കലാപത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസാണ് കലാപമുണ്ടാക്കിയത് എന്നാണ് അമിത് ഷാ ആരോപിക്കുന്നത്. അതിനിടെ കോണ്‍ഗ്രസിനെ കുറിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്റെ പ്രതികരണം ചര്‍ച്ചയാവുകയാണ്.
ഭയമില്ലാത്ത കാലം
പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രതിഷേധ സമരങ്ങളിലെ സജീവ സാന്നിധ്യമാണ് മലയാളിയായ കണ്ണന് ഗോപിനാഥന്. ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു രാജ്യത്ത് എന്ന് ഓര്‍മ്മപ്പെടുത്തുന്ന കണ്ണന് ഗോപിനാഥന്റെ ട്വീറ്റ് ശ്രദ്ധ നേടുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെയുളള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് കണ്ണന് ഗോപിനാഥന്റെ ട്വീറ്റ്.
ഇതിലും വലിയ രാജ്യസ്നേഹമില്ല
''സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് ദേശസ്നേഹമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്തെ ഒരു ചിത്രം പങ്ക് വെയ്ക്കുകയാണ്. ഇന്നത്തെ കാലത്ത് പ്രതിഷേധിക്കുന്നത് രാജ്യദ്രോഹമായി മാറിയിരിക്കുന്നു. മാത്രമല്ല പ്രതിഷേധിക്കുന്നവര്‍ തെരുവില്‍ കൈകാര്യം ചെയ്യപ്പെടുന്നു. പക്ഷേ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ഈ സര്‍ക്കാര്‍ എന്ന ചെകുത്താനെതിരെ പ്രതിഷേധിക്കുന്നതിനേക്കാള്‍ ദേശസ്നേഹമുളളതായി ഒന്നും തന്നെയില്ല'' എന്നാണ് ട്വീറ്റ്.
കോൺഗ്രസിന് നന്ദി
താന്‍ സിവില്‍ സര്‍വ്വീസിന് തയ്യാറെടുക്കുന്ന കാലത്ത് ജന്‍ലോക്പാല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ചിത്രമാണ് കണ്ണന് ഗോപിനാഥന് പങ്കുവെച്ചിരിക്കുന്നത്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് തന്റെ ഭാവിയിലെ അവസരങ്ങള്‍ ബാധിക്കപ്പെടും എന്ന് അന്ന് തോന്നിയിട്ടേ ഇല്ല. പ്രതിഷേധിക്കാന്‍ ഭയം തോന്നാതിരുന്ന ആ കാലത്തിന് നന്ദി പറയേണ്ടത് കോണ്‍ഗ്രസിനാണ് എന്നും കണ്ണന് ട്വീറ്റ് ചെയ്തു.
മൂന്ന് തവണ കസ്റ്റഡിയിൽ
പൗരത്വ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രണ്ട് തവണ മൂന്ന് തവണ കണ്ണന് ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുംബൈയില്‍ പൗരത്വ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കവേയാണ് ആദ്യം കണ്ണന് കസ്റ്റഡിയിലായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളടക്കം വന്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് കണ്ണനെ പോലീസ് വിട്ടയച്ചു. പിന്നീട് പൗരത്വ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേ കണ്ണന് ഗോപിനാഥനെ യുപി അതിര്‍ത്തിയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധിച്ച് രാജി
പിന്നീട് അലഹബാദില്‍ പൗരത്വ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേ കണ്ണന് ഗോപിനാഥനെ വിമാനത്താവളത്തില്‍ വെച്ച് പോലീസ് തടഞ്ഞ് ദില്ലിയിലേക്ക് തിരിച്ചയച്ചിരുന്നു. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കണ്ണന് ഗോപിനാഥന് സിവില്‍ സര്‍വ്വീസില്‍ നിന്ന് രാജി വെച്ചത്. തുടര്‍ന്ന് പൗരത്വ വിഷയം വന്നതോടെ കണ്ണന് സമരരംഗത്ത് സജീവമാവുകയായിരുന്നു.