ലീഗിന്റെ വിട്ടുവീഴ്ച്ച: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണമാറ്റം ഉറപ്പിച്ച് യുഡിഎഫ്, നഷ്ടം സിപിഎമ്മിന്
കണ്ണൂര്‍: ലോക്സഭ തിരഞ്ഞെടുപ്പ് വിജയിത്തിന് പിന്നാലെ കണ്ണൂര്‍ കോര്പ്പറേഷന് ഭരണം തിരിച്ചു പിടിക്കാന്‍ യുഡിഎഫ് നീക്കം ശക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് വിമതനായ പികെ രാഗേഷിന് ഡെപ്യൂട്ടി മേയര്‍ പദവി നല്കി ഏക അംഗത്തിന്റെ പിന്തുണയിലാണ് കണ്ണൂര്‍ കോര്പ്പറേഷന് ഇടതുമുന്നണി ഭരിക്കുന്നത്. പികെ രാഗേഷ് അനുകൂല സൂചന നല്‍കിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പോടെ തന്നെ ഭരണം വീഴ്ത്താനുള്ള ശ്രമങ്ങള്‍ യുഡിഎഫ് തുടങ്ങിയിരുന്നു.
സംസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട: കോഴിക്കോട് നിന്ന് 20ലക്ഷത്തിലധികം രൂപയും അച്ചടിയന്ത്രവും പിടികൂടി
എന്നാല്‍ ഭരണം പിടിച്ചാല്‍ മേയര്‍ സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും ലീഗിനും ഇടയില്‍ തര്‍ക്കം ഉടലെടുത്തതോടെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് ഉള്‍പ്പടേയുള്ള നടപടിക്രമങ്ങള്‍ നീണ്ടുപോവുകയായിരുന്നു. ഒടുവില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം മേയർ സ്ഥാനം ലഭിക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ മുസ്ലീംലീഗ് ജില്ലാ നേതൃത്വം തീരുമാനിച്ചതോടെ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഉടന്‍ തെന്ന യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരും. വിശദാംശങ്ങള്‍ ഇങ്ങനെ..
രാഗേഷ് പിന്തുണയ്ക്കുന്നതോടെ
യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് വിമതനായ പികെ രാഗേഷ് പിന്തുണയ്ക്കുന്നതോടെ കോര്‍പ്പറേഷനിലെ ഇടതുമുന്നണി ഭരണം താഴെവീഴും. കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കുന്ന ഭരണ സമതിയില്‍ മേയര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. അങ്ങനെയെങ്കില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന അവകാശവാദവുമായി ലീഗ് നേതൃത്വവും രംഗത്ത് എത്തി.
വിട്ടുവീഴ്ച
എന്നാല്‍ നിലവിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം തനിക്ക് തന്നെ ലഭിക്കണെന്നാണ് പികെ രാഗേഷ് യുഡിഎഫ് നേതൃത്വത്തിന് മുന്നില്‍ വെച്ച ഉപാധി. ഇതോടെ മേയര്‍സ്ഥാനം വീതംവെയ്ക്കാം എന്ന ധാരണയില്‍ കോണ്‍ഗ്രസും ലീഗുമെത്തി. എന്നാല്‍ ആദ്യത്തെ ആറ്മാസം മേയര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിന് ആദ്യം ലീഗ് തയ്യാറായില്ല. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുയര്‍ന്നെങ്കിലും ഒടുവില്‍ ഭരണമാറ്റത്തിനായി വിട്ടുവീഴ്ച ചെയ്യാന്‍ ലീഗ് തയ്യാറാവുകയായിരുന്നു.
ഭരണം കൈവിട്ടത്
കോണ്‍ഗ്രസിന് ലഭിച്ച ആറ്മാസത്തെ കാലയളവിന് ശേഷം മേയര്‍ സ്ഥാനം മുസ്ലിം ലീഗ് ഏറ്റെടുക്കും. കോൺഗ്രസിലെ തമ്മിലടി കാരണം കൈവിട്ട കോർപ്പറേഷൻ ഭരണം ലീഗ് വിട്ടുവീഴ്ച്ചയിലൂടെ തിരികെപ്പിടിക്കുമ്പോൾ താഴെതട്ടിലുയരുന്ന എതിർ വികാരം ശമിപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. വിമതൻ പി.കെ രാഗേഷിനെച്ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കങ്ങളും ആശയക്കുഴപ്പങ്ങളുമാണ് നേരത്തെ കോർപ്പറേഷൻ ഭരണം കൈവിടുന്നതിലേക്ക് വരെ നയിച്ചത്.
55 അംഗ കൗണ്‍സില്‍
കെ സുധാകരനുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് പാര്‍ട്ടിവിട്ട പി കെ രാഗേഷ് കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ച് മത്സരിക്കുകയായിരുന്നു. പഞ്ഞിക്കയില്‍ ഡിവിഷനില്‍ നിന്നു സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട രാഗേഷ് അടക്കം 55 അംഗങ്ങളാണ് കോര്പ്പറേഷന് കൗണ്‍സിലില്‍ ഉള്ളത്. എല്‍ഡിഎഫിനും യുഡിഎഫിനും 27 വീതം അംഗങ്ങളാണ് ഉള്ളത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍
കോര്‍പറേഷനിലെ കാര്‍ വാങ്ങല്‍ വിവാദവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫുമായി അകന്ന രാഗേഷ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരനു പിന്തുണ നല്‍കിയിരുന്നു. പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങള്‍ തത്കാലം മാറ്റിവച്ച് രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാനാണ് സുധാകരന് പിന്തുണ നല്കാന് തീരുമാനിച്ചതെന്നായിരുന്നു പി കെ രാഗേഷ് അഭിപ്രായപ്പെട്ടത്.