പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; വെടിയുതിര്‍ത്തെന്ന് കാണ്‍പൂര്‍ പൊലീസ്
ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ വെടിയുതിര്‍ത്തെന്ന് സമ്മതിച്ച് കാണ്‍പൂര്‍ പൊലീസ്. എന്നാല്‍ വെടിവെച്ചത് ആകാശത്തേക്കാണെന്ന് കാണ്‍പൂര്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് അനന്ത് ദിയോ തിവാരി അറിയിച്ചു. പൊലീസ് വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
'റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം?; റിമയുടെ 'ആരെടാ നാറി'ക്ക് സന്ദീപിന്റെ മറുപടി
ദൃശ്യങ്ങളില്‍ കാണുന്നത് പോലെ പൊലീസ് നാല് തവണ നിറയൊഴിച്ചു, എന്നാല്‍ അത് ആകാശത്തേക്കായിരുന്നു. സ്വയം രക്ഷയ്ക്കാണ് പൊലീസ് ഇത് ചെയ്തത്. അതിനാല്‍ വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കാണ്‍പൂരിലെ മരണം പൊലീസ് വെടിയുണ്ട മൂലമാണോയെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിവെയ്പ്പിനിടെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പിസ്റ്റള്‍ ലോഡ് ചെയ്യുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. കാണ്‍പൂരിലെ യത്തീംഖാനയ്ക്ക് സമീപത്ത് നിന്നുമുള്ള വീഡിയോ ആയിരുന്നു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ നാല് അംഗങ്ങളെ കൂടി ഷംലി പോലീസ് അറസ്റ്റ് ചെയ്തു. അക്ബര്‍, നൗഷാദ്, താഹിര്‍, ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 20ന് ഷംലിയില്‍ നടന്ന പ്രതിഷേധത്തിനിടെ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ നിലനില്‍ക്കെ ഉത്തരവ് ലംഘിച്ച് ജനക്കൂട്ടത്തെ അണിനിരത്താന്‍ ഇവര്‍ ശ്രമിച്ചതായും ക്രമസമാധാനത്തെ തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു.
ഡിസംബര്‍ 19ന് സംസ്ഥാന തലസ്ഥാനത്ത് നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് അംഗങ്ങളെ ലഖ്നൗ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിഎഫ്ഐ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാനും യുപി പോലീസ് ചൊവ്വാഴ്ച തീരുമാനിച്ചു. നേരത്തെ അറസ്റ്റിലായ 14 പേരില്‍ 12 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും ഷംലി പോലീസ് സൂപ്രണ്ട് വിനീത് ജയ്സ്വാള്‍ പറഞ്ഞു. പ്രതികളെല്ലാം തന്നെ ഇപ്പോള്‍ ജയിലിലാണ്.