കടലിൽ പോകേണ്ട, കന്യാകുമാരിയിൽ രാഹുൽ ഗാന്ധിയുടെ കടൽ യാത്ര വിലക്കി ജില്ലാ ഭരണകൂടം
തിരുവനന്തപുരം: കന്യാകുമാരിയില്‍ രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് വിലക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തീരദേശ വോട്ടുകള്‍ ലക്ഷ്യമിട്ടുളള കോണ്‍ഗ്രസ് നീക്കത്തിനാണ് കന്യാകുമാരിയില്‍ തിരിച്ചടിയേറ്റിരിക്കുന്നത്. കന്യാകുമാരി ജില്ലാ ഭരണകൂടമാണ് കടലിലേക്കുളള ബോട്ട് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.
കൊവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടി അഞ്ച് പേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കാനാവില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. 12 ബോട്ടുകളാണ് രാഹുല്‍ ഗാന്ധിയെ കടലിലേക്ക് അനുഗമിക്കാന്‍ തയ്യാറാക്കിയിരുന്നത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതോടെ കന്യാകുമാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തേക്ക് മടങ്ങി. തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന കേരളത്തിലും തമിഴ്‌നാട്ടിലുമായി സന്ദര്‍ശനം നടത്തുകയാണ് കോണ്‍ഗ്രസ് എംപിയായ രാഹുല്‍ ഗാന്ധി. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ വോട്ടുകള്‍ അനുകൂലമാക്കി മാറ്റാന്‍ യുഡിഎഫ് വന്‍ പരിശ്രമം തന്നെ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ വാടി കടപ്പുറത്ത് നിന്ന് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മീന്‍ പിടിക്കാനായി കടലില്‍ പോയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഈ കടല്‍ യാത്ര വളരെ വൈറലാവുകയും ചെയ്തു. അതീവരഹസ്യമായായിരുന്നു പുലര്‍ച്ചെയുളള കടല്‍ യാത്ര. റിംഗ് വല നേരെയാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ചാടിയപ്പോള്‍ രാഹുല്‍ ഗാന്ധിയും കൂടെ ചാടി. മൂന്ന് മണിക്കൂറോളമാണ് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചെലവഴിച്ചത്. കൊല്ലത്തെ മാതൃകയില്‍ കന്യാകുമാരിയിലും കടല്‍ യാത്ര നടത്താനായിരുന്നു ആലോചന.