സിഎഎ നടപ്പിലാക്കുന്നത് ഒരു സംസ്ഥാനത്തിനും നിരസിക്കാൻ കഴിയില്ലെന്ന് കപിൽ സിബൽ, ഭരണഘടനാവിരുദ്ധമെന്ന്
സിഎഎ നടപ്പിലാക്കുന്നത് ഒരു സംസ്ഥാനത്തിനും നിരസിക്കാൻ കഴിയില്ലെന്ന് കപിൽ സിബൽ, ഭരണഘടനാവിരുദ്ധമെന്ന്!!!
ദില്ലി: പൌരത്വ നിയമഭേദഗതി സംബന്ധിച്ച് പ്രതികരണവുമായി കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. പൌരത്വ നിയമഭേദഗതിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കപിൽ സിബലിന്റെ പ്രതികരണം. പൌരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെങ്കിൽപ്പോലും നിയമം പാർലമെന്റ് പാസാക്കിയതോടെ ഒരു സംസ്ഥാനത്തിനും ഇത് നടപ്പിലാക്കുന്നത് നിരസിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ദില്ലി തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്, അൽക്കക്കും ആദർശിനും ടിക്കറ്റ്!
"പൌരത്വ നിയമഭേദഗതി പാസാക്കിയതുകൊണ്ട് അത് നടപ്പിലാക്കാൻ കഴിയില്ലെന്ന് ഒരു സംസ്ഥാനത്തിനും കഴിയില്ല. അത് സാധ്യമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. നിങ്ങൾക്ക് അതിനെ എതിർക്കാം. നിയമസഭയിൽ പ്രമേയം പാസാക്കുകയും കേന്ദ്രസർക്കാരിനോട് അത് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്യാം" കപിൽ സിബൽ പറയുന്നു. എന്നാൽ ഭരണഘടനാപരമായി പൌരത്വ നിയമഭേദഗതി നടപ്പിലാക്കില്ലെന്ന് പറയുന്നത് പ്രശ്നമാകുകയും കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് നയിക്കുകയും ചെയ്യുമെന്നും മുൻ നിയമമന്ത്രി പറയുന്നു. കേരള ലിറ്ററേച്ചൽ ഫെസ്റ്റിവലിൽ സംസാരിക്കുമ്പോഴായിരുന്നു കപിൽ സിബലിന്റെ പ്രതികരണം.
ചൊവ്വാഴ്ചയാണ് കേരള സർക്കാർ പൌരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പൌരത്വ നിയമഭേദഗതി തുല്യതാ ചട്ടങ്ങൾ ലംഘിക്കുന്നുവെന്നും ഭരണഘടന അനുശാസിക്കുന്ന സെക്കുലറിസത്തിന്റെ മൂല്യങ്ങൾ ലംഘിക്കുന്നുവെന്നും പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോതിയെ സമീപിചിട്ടുള്ളത്.
കേരളത്തിന്റെ പാത പിന്തുടർന്ന പഞ്ചാബ് സർക്കാരും കഴിഞ്ഞ ദിവസം പൌരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ഇതിന് പുറമേ പഞ്ചാബ് പ്രസ്തുത നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേരളത്തിനും പഞ്ചാബിനും പുറമേ രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിന്റെ പൌരത്വ നിയമഭേദഗതിയ്ക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വിവാദം നിയമം തങ്ങളുടെ സംസ്ഥാനങ്ങളിൽ നടപ്പിലാക്കില്ലെന്ന നിലപാടിലാണ് മഖ്യമന്ത്രിമാർ.
ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പൌരത്വ രജിസ്റ്റർ നടപ്പിലാക്കുന്നത്. എന്നാൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പിലാക്കുന്നത് പ്രാദേശിക തലത്തിലുള്ള രജിസ്ട്രാർമാരാണ്. പിന്നീടാണ് ഇതിന്റെ നടപടിക്രമങ്ങൾ സംസ്ഥാന തലത്തിലേക്ക് മാറുന്നതെന്നും കപിൽ സിബലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് പൌരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് സംസാരിച്ച കപിൽ സിബൽ ഇപ്പോൾ നടക്കുന്നത് നേതാവും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള പോരാട്ടമാണ്. വിദ്യാർത്ഥികൾ, പാവപ്പെട്ടവർ, മധ്യവർഗ്ഗക്കാർ, എന്നിങ്ങനെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുമാണ് പോരാട്ടങ്ങളെ നയിച്ചത്. രാഷ്ട്രീയ പാർട്ടികളല്ല എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കളാണ് രാജ്യത്തെ ജനങ്ങൾ പ്രകടിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.