പട്ടിണി സൂചിക റാങ്കിംഗിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ ആ്ക്രമിച്ച് കപില്‍ സിബല്‍
ദില്ലി: ആഗോള വിശപ്പ് സൂചിക പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുറച്ച് രാജ്യത്തെ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സിബല്‍ ഉന്നയിക്കുന്ന ആവശ്യം.
ബാങ്കുകളുടെ മോശം അവസ്ഥ: ഉത്തരവാദികള്‍ മന്‍മോഹനും രഘുറാം രാജനുമെന്ന് കേന്ദ്രന്ത്രി
'മോദി ജി, രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ നമ്മുടെ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. കാരണം അവരാണ് നമ്മുടെ ഭാവി. ഇന്ത്യ ആഗോള പട്ടിണി സൂചികയില്‍ വഴുതിവീഴുകയാണ്. 2010: 95-ാം റാങ്ക്. 2019: 102-ാം റാങ്ക്. ഇതായിരുന്നു സിബലിന്റെ ട്വീറ്റ്. രാജ്യത്തെ 93% കുട്ടികള്‍ക്ക് 6 മുതല്‍ 23 മാസം വരെ കൃത്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
117 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയുടെ 2019ലെ പട്ടികയില്‍ ഇന്ത്യ 102ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2018 ല്‍ 119 രാജ്യങ്ങളില്‍ 103 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. അയല്‍ രാജ്യമായ നേപ്പാള്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവയ്ക്കും താഴെയാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം. അതായത് ലോകത്തെ പട്ടിണി കൂടിയ രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ നില്‍ക്കുമ്പോഴും, അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിലും നേപ്പാളിലും അവസ്ഥ മെച്ചപ്പെടുകയാണ്. 1997 -നും 2011 -നും ഇടയില്‍ ബംഗ്ലാദേശിലെ മുരടിപ്പ് 58.5 ശതമാനത്തില്‍ നിന്ന് 49.2 ശതമാനമായി കുറഞ്ഞു. 2001 -ല്‍ 56.6 ശതമാനത്തില്‍ നിന്ന് 2011 ല്‍ 40.1 ശതമാനമായിട്ടാണ് നേപ്പാളില്‍ ഈ കുറവ്.
അതേസമയം ബെലാറസ്, ഉക്രൈന്‍, തുര്‍ക്കി, ക്യൂബ, കുവൈറ്റ് എന്നിവയുള്‍പ്പെടെ പതിനേഴ് രാജ്യങ്ങള്‍ അഞ്ചില്‍ താഴെ സ്ഥാനം പങ്കിട്ടു. ഇന്ത്യയുടെ 102 എന്ന റാങ്ക് അര്‍ത്ഥമാക്കുന്നത് ഈ സൂചികയില്‍ മറ്റ് പതിനഞ്ച് രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയേക്കാള്‍ മോശമായതെന്നാണ്. ഇവയെല്ലാം ആഫ്രിക്കന്‍ രാജ്യങ്ങളാണ്: സിയറ ലിയോണ്‍, ഉഗാണ്ട, ജിബൂട്ടി, കോംഗോ, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, സിംബാബ് വെ തിമോര്‍-ലെസ്റ്റെ, ഹെയ്തി, ലൈബീരിയ, സാംബിയ, മഡഗാസ്‌കര്‍, ചാഡ്, യെമന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് എന്നിവയാണവ.