ഒന്നും ശരിയാകാതെ കോൺഗ്രസ്, പാർട്ടി ഭരണഘടന മാറ്റണമെന്ന് കപിൽ സിബൽ! അതൃപ്തി പുകയുന്നു!
ദില്ലി: 23 മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയത് മുതല്‍ പാര്‍ട്ടിക്കുളളില്‍ അതൃപ്തി പുകയുകയാണ്. വിരലില്‍ എണ്ണാവുന്നവര്‍ ഒഴികെ, വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കളെ എല്ലാം സോണിയ ഗാന്ധി എഐസിസി പുനസംഘടനയില്‍ ഒഴിവാക്കിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ഒഴിവാക്കി നാമനിര്‍ദേശത്തിലൂടെയാണ് പുനസംഘടന നടന്നത്. ഇത് കോണ്‍ഗ്രസിനുളളില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. കത്തയച്ച നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നത് നേതൃത്വത്തെ വീണ്ടും ആശങ്കയിലാക്കുന്നു. പുനസംഘടനയ്ക്ക് എതിരെ തുറന്നടിച്ച് കപില്‍ സിബലും രംഗത്ത് എത്തിയിരിക്കുകയാണ്.
രാഹുലുമായി അടുപ്പമുളളവർ
ശശി തരൂരും കപില്‍ സിബലും ഗുലാം നബി ആസാദും അടക്കമുളള നേതാക്കള്‍ ആണ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അനഭിമതരായി മാറിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അടക്കം നാമനിര്‍ദേശത്തിലൂടെ പുനസംഘടിപ്പിച്ചപ്പോള്‍ ഇടം പിടിച്ചവരെല്ലാം രാഹുല്‍ ഗാന്ധിയുമായി അടുപ്പം പുലര്‍ത്തുന്ന നേതാക്കളാണ് എന്നതാണ് ശ്രദ്ധേയം.
നേതാക്കളുടെ പ്രത്യേക യോഗം
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗുലാം നബി ആസാദിനെ നീക്കിയിരിക്കുന്നു. ഇത്തരത്തിലുളള പുനംസംഘടനയ്ക്ക് എതിരെ കത്തെഴുതിയ നേതാക്കള്‍ക്കിടയില്‍ അതൃപ്തി പുകയുകയാണ്. കഴിഞ്ഞ ദിവസം ഇക്കൂട്ടത്തിലെ 18 നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പിന്നാലെ പുനസംഘടനയ്ക്ക് എതിരെ പരസ്യ വിമര്‍ശനം ഉയര്‍ത്തി കപില്‍ സിബല്‍ രംഗത്ത് വന്നിരിക്കുകയാണ്.
ഭരണഘടന തിരുത്തുന്നതാണ് നല്ലത്
തിരഞ്ഞെടുപ്പല്ല, മറിച്ച് ശുപാര്‍ശയാണ് ഭാരവാഹികളെ തിരഞ്ഞെടുക്കാനുളള രീതിയെങ്കില്‍ കോണ്‍ഗ്രസ് ഭരണഘടന തിരുത്തുന്നതാണ് നല്ലതെന്ന് കപില്‍ സിബല്‍ തുറന്നടിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റുകള്‍ക്ക് പകരം 272 സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാന്‍ സാധിക്കണം. ഭരണഘടന പറയുന്നതില്‍ കൂടുതലൊന്നും തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സിബല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടത്തി വേണം
ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്കിയ അഭിമുഖത്തിലാണ് കപില്‍ സിബലിന്റെ പ്രതികരണം. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തക സമിതി വരെ തിരഞ്ഞെടുപ്പ് നടത്തി വേണം എന്നാണ് ഭരണഘടന പറയുന്നത്. ബോക്ക് തലം മുതല്‍ ഡിസിസികളിലേക്കും പിസിസികളിലേക്കും അടക്കം തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. അതാണ് പാര്‍ട്ടി ഭരണഘടന നിഷ്കര്‍ഷിക്കുന്നതെന്നും കപില്‍ സിബല്‍ പറയുന്നു.
നാമനിര്‍ദേശം നല്കി
എന്നാല്‍ തിരഞ്ഞെടുപ്പ് ആവശ്യമില്ലെന്നാണ് പാര്‍ട്ടി ചിന്തിക്കുന്നതെങ്കില്‍ അങ്ങനെയാവട്ടെ. പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നത് കോണ്‍ഗ്രസ് പ്രസിഡണ്ടും പാര്‍ലമെന്റിലെ നേതാക്കളും അല്ലാതെ 23 അംഗ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ 12 പേരെയും എഐസിസി തിരഞ്ഞെടുക്കണം എന്നാണ്. എന്നാല്‍ പ്രവര്‍ത്തക സമിതി അംഗങ്ങളെ ഇപ്പോള്‍ നാമനിര്‍ദേശം നല്കിയിരിക്കുന്നു.
ചിലരെ മാറ്റി നിര്‍ത്തി
ഇനി എഐസിസിയിലുളളവര് കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കും. നാമനിര്‍ദേശം ചെയ്യല്‍ സാധാരണവും തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കുകയും ചെയ്യുകയാണ് രീതിയെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടന കൂടി തിരുത്തപ്പെടണം എന്നും കപില്‍ സിബല്‍ പറഞ്ഞു. കത്തെഴുതിയ ചില നേതാക്കളെ ഉള്‍പ്പെടുത്തുകയും ചിലരെ മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
ചോദ്യങ്ങള്‍ ഉന്നയിക്കാനേ സാധിക്കു
നിലവില്‍ ചുമതല ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പ്രതീക്ഷകള്‍ നിറവേറ്റാനും നിലവിലെ അടിച്ചമര്‍ത്തലും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ ഭരണത്തിന് എതിരെയുളള പോരാട്ടത്തില്‍ വിജയിക്കാനുമായാല്‍ സന്തോഷമെന്നും കപില്‍ സിബല്‍ പറഞ്ഞു. തങ്ങള്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാനേ സാധിക്കു, ഉത്തരങ്ങള്‍ കൂടി നല്‍കാനാവില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.