പാര്‍ട്ടിയ്ക്ക് വേണ്ടെങ്കിലും രാജ്യത്തിന് നിങ്ങളെ വേണം; ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് കപില്‍ സിബല്‍
ന്യൂദല്‍ഹി: പത്മ പുരസ്‌കാരം നേടിയ ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഗുലാം നബി ആസാദിന്റെ സേവനങ്ങള്‍ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് പറയുമ്പോഴാണ് രാജ്യം അദ്ദേഹത്തെ ആദരിക്കുന്നതെന്ന് കപില്‍ സിബല്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനമാണ് കപില്‍ സിബലിന്റെ ട്വീറ്റ്. ഗുലാം നബി ആസാദിന്റെ സേവനങ്ങള്‍ ഇനി വേണ്ടെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നിലപാട് എടുത്തുവെന്നാണ് കപില്‍ സിബലിന്റെ ട്വീറ്റിലെ പ്രതിധ്വനി.
'പൊതുജീവിതത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ രാജ്യം ആദരിക്കുമ്പോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണ്,' - എന്നാണ് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തത്. രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദിനും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി പി ഐ എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കുമാണ് പത്മ പുരസ്‌കാരം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. പത്മ ഭൂഷന്‍ പുരസ്‌കാരത്തിനാണ് ഇരുവരും അര്‍ഹരായത്.
പ്രിയങ്കയുടെ പ്രചരണം നേട്ടമാകുന്നത് എസ്പിയ്ക്ക്; കാരണമിതാണ്
എന്നാല്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടെയാണ് ജമ്മു കശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിന് കേന്ദ്രസര്‍ക്കാര്‍ പത്മ പുരസ്‌കാരം നല്‍കുന്നത്. കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി-23 നേതാക്കളില്‍ പ്രധാനിയാണ് ആസാദ്. അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം അവസാനിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വികാരപരമായ പ്രസംഗവും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
നേതൃത്വവുമായി ഇടഞ്ഞ് ജമ്മുകശ്മീരില്‍ ശക്തിപ്രകടനത്തിനൊരുങ്ങുന്നതിനിടയിലാണ് ആസാദിന് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം ജനറല്‍ ബിപിന്‍ റാവത്ത്, രാധേശ്യാം ഖേംക, കല്യാണ്‍ സിങ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷന്‍ ലഭിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് മുന്‍ മുഖ്യമന്ത്രിയും പിന്നാക്ക വിഭാഗം നേതാവുമായിരുന്ന കല്യാണ്‍ സിങ്ങിന് മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ചതോടെയാണ് ജി -23 നേതാക്കള്‍ ശ്രദ്ധാകേന്ദ്രമായത്. കപില്‍ സിബലും ഗുലാം നബി ആസാദുമാണ് ഇതില്‍ പ്രധാനികള്‍. ഇതിന് പിന്നാലെയാണ് ഗുലാം നബിയെയും ആനന്ദ് ശര്‍മയെയും തെരഞ്ഞുപിടിച്ച് സ്ഥാനങ്ങളില്‍നിന്ന് നീക്കുകയായിരുന്നു. ഇതോടെ വിമതരും നീക്കം ശക്തമാക്കി. കശ്മീരില്‍ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ശാന്തി സമ്മേളന്‍ എന്ന പേരില്‍ ജമ്മുവില്‍ വിമതര്‍ കഴിഞ്ഞ വര്‍ഷം യോഗം വിളിച്ചിരുന്നു.
ഗുലാംനബിയുടെ സമ്പന്നമായ അനുഭവസമ്പത്ത് കോണ്‍ഗ്രസ് എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ലെന്ന് കപില്‍ സിബല്‍ യോഗത്തില്‍ പറഞ്ഞിരുന്നു. ഗുലാം നബിയെ രാജ്യസഭയില്‍നിന്ന് ഒഴിവാക്കിയതിലായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് കശ്മീര്‍ കേന്ദ്രമാക്കി ഗുലാം നബി ആസാദും കരുക്കള്‍ നീക്കിയത്. ഇക്കഴിഞ്ഞ നവംബറില്‍ ഗുലാം നബി ആസാദിനോട് അടുപ്പമുള്ള 20 നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. മുന്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍, പ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ജില്ലാ വികസന കൗണ്‍സില്‍ അംഗം, മുന്‍ ജില്ലാ പ്രസിഡന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് രാജിവെച്ചത്.
Recommended Video
അതേസമയം വിമത നീക്കത്തെ രൂക്ഷമായാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ഒരു വേള ബി ജെ പിയുടെ ഗൂഢാലോചനയാണ് ജി 23 നേതാക്കള്‍ നടപ്പാക്കുന്നതെന്ന് പോലും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. സോണിയയും വിമതരോട് കടുത്ത നിലപാടാണ് സ്വീകരിച്ചത്. താന്‍ ഇടക്കാല അധ്യക്ഷയല്ലെന്നും താനാണ് കോണ്‍ഗ്രസ് അധ്യക്ഷയെന്നും സോണിയ പറഞ്ഞതും വിമതരെ ഉദ്ദേശിച്ചായിരുന്നു.