ആഭ്യന്തര മന്ത്രീ, ഞങ്ങള്‍ മിണ്ടാതിരിക്കുമെന്ന് കരുതരുത്.. അമിത് ഷായോട് നേർക്ക് നേർ മുട്ടി കപിൽ സിബൽ!
ദില്ലി: വന്‍ എതിര്‍പ്പുകള്‍ക്കൊടുവില്‍ വിവാദ യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കിയിരിക്കുകയാണ്. എതിര്‍പ്പുയര്‍ത്തിയ കോണ്‍ഗ്രസിന്റെ അടക്കം വോട്ടുകളോടെയാണ് ബില്‍ പാസ്സായിരിക്കുന്നത്. 147 പേര് ബില്ലിനെ അനുകൂലിച്ചും 42 പേര് എതിര്‍ത്തും വോട്ട് ചെയ്തു. ബില്‍ രാജ്യസഭ ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ അമിത് ഷായ്ക്കെതിരെ തുറന്നടിച്ചു. ജയിലില്‍ അയച്ചാലും താങ്കളെ എതിര്‍ക്കുക തന്നെ ചെയ്യും എന്നാണ് അമിത് ഷായോടെ കപില്‍ സിബല്‍ തുറന്നടിച്ചത്.
ആഭ്യന്തര മന്ത്രീ.. ഞങ്ങള്‍ മിണ്ടാതിരിക്കുമെന്ന് താങ്കള്‍ കരുതരുത് എന്ന് കപില്‍ സിബല്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടാരും. എന്നാല്‍ ഇത്തരത്തിലുളള നിയമനിര്‍മാണത്തിന് ശ്രമം നടത്തിയാല്‍ അവസാനശ്വാസം വരെ എഴുന്നേറ്റ് നിന്ന് എതിര്‍ക്കുക തന്നെ ചെയ്യും എന്നും കപില്‍ സിബല്‍ പറഞ്ഞു.
ഹാഫിസ് സയിദ് ഭീകരനാണ് എന്നത് പോലെ തന്നെ ഗോദ്സെയും ഭീകരനാണ്, എന്നാല്‍ ഗോദ്സെ ഭീകരനാണ് എന്ന് പറയാനുളള ധൈര്യം നിങ്ങള്‍ക്കില്ല. ആഭ്യന്തര മന്ത്രി അക്കാര്യം പറയാന്‍ തയ്യാറാവണം. കാഴ്ചപ്പാടിന്റെ പ്രശ്നമാണിത്. ആരെങ്കിലും നിങ്ങളെ എതിര്‍ത്താല്‍ അവരെ ഭീകരവാദികളായി മുദ്ര കുത്തും. എതിര് ശബ്ദം ഉയരുന്നത് ജെഎന്‍യുവില്‍ നിന്നോ മറ്റേതെങ്കിലും യൂണിവേഴ്സിറ്റികളിലെ ദളിതുകളില്‍ നിന്നോ ആണെങ്കില്‍ അവരെ ഭീകരരാക്കുമെന്നും കപില്‍ സിബല്‍ തുറന്നടിച്ചു.
തെളിവുണ്ടെങ്കില്‍ ആരെയും ഭീകരനായി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്നതാണ് യുഎപിഎ ബില്‍. എന്ത് അടിസ്ഥാനത്തിലാണ് ഒരാളെ ഭീകരനായി പ്രഖ്യാപിക്കുന്നത് എന്ന് ആഭ്യന്തര മന്ത്രി സഭയില്‍ പറയണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ അര്‍ബന്‍ നക്സല്‍ എന്ന് വിളിക്കുന്നവരെ ഭീകരനായി പ്രഖ്യാപിച്ചാല്‍ പിന്നീട് അവര്‍ക്ക് എന്ത് സംഭവിക്കും എന്നും കപില്‍ സിബല്‍ ചോദിച്ചു. സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് കുടുക്കിയാലും ജയിലില്‍ അടച്ചാലും താങ്കളെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും കപില്‍ സിബല്‍ തുറന്നടിച്ചു. ബില്ലിനെ എതിര്‍ത്ത് പ്രസംഗിച്ചെങ്കിലും കോണ്‍ഗ്രസ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു.