ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനം, കർണാടക ബിജെപിയെ കൈവിടുമോ?? സർവ്വേ ഫലം ഇങ്ങനെ-
ബിജെപിയെ സംബന്ധിച്ച് ഇത്തവണ കർണാടകയിൽ ജീവൻമരണ പോരാട്ടമാണ്. പാർട്ടിക്ക് അധികാരമുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം നഷ്ടപ്പെട്ടാൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയായി അത് വിലയിരുത്തപ്പെടും. ഈ സാഹചര്യത്തിൽ സംസ്ഥാന ഭരണം നിലനിർത്താൻ തന്ത്രങ്ങൾ മെനയുകയാണ് പാർട്ടി.
എന്നാൽ ഇത്തവണയും ബിജെപിയ്ക്ക് നിരാശപ്പെടേണ്ടി വരില്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന സർവ്വേ ഫലം വ്യക്തമാക്കുന്നത്. എജ്യുപ്രസ് ഗ്രൂപ്പാണ് സർവ്വേ റിപ്പോർട്ട് പുറത്തുവിട്ടത്. ബി ജെ പിക്ക് 110-120 സീറ്റുകൾ വരെയാണ് സർവ്വേ
പ്രവചിക്കുന്നത്. കോൺഗ്രസിന് 70-80 സീറ്റുകൾ വരേയും സർവ്വേ പ്രവചിക്കുന്നു. 10-15 സീറ്റുകൾ ജെ ഡി എസ് നേടുമെന്നും സർവ്വേ പറയുന്നു.
ബി ജെ പിക്ക് 43 ശതമാനം വോട്ടുകളും കോൺഗ്രസിന് 37 ശതമാനം സീറ്റുകളും ലഭിച്ചേക്കുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

കർണാടകത്തിൽ ഇക്കുറി ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ബി ജെ പിയെ ഏത് വിധേനയും അധികാരത്തിൽ നിന്നും താഴെയിറക്കാനാണ് കോൺഗ്രസ് ശ്രമം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി ജെ പിക്കുള്ള മറുപടി എന്ന നിലയിൽ കർണാടകയിൽ വിജയിക്കുകയെന്നത് ഏറെ അനിവാര്യമാണെന്നാണ് കോൺഗ്രസ് കരുതുന്നു. കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധി നേരിട്ടാണ് പ്രചരണം നയിക്കുന്നത്.
മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കൾ ഒഴുകുന്നുണ്ട്. ഇത് ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്. അതേസമയം മറുവശത്ത് കടുത്ത പ്രതിസന്ധിയാണ് ബി ജെ പി നേരിടുന്നത്. ഭരണ വിരുദ്ധ വികാരവും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും പാർട്ടിക്ക് തലവേദന തീർക്കുന്നുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കെതി പാർട്ടിക്കുള്ളിലും ആർ എസ് എസിനുള്ളിലും ശക്തമായ വികാരം നിലനിൽക്കുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെദ്യൂരപ്പയെ മാറ്റി നിർത്തിയ നടപടി ബി ജെപിയുടെ വലിയ വോട്ട് ബാങ്കായ ലിംഗായത്ത് സമുദായങ്ങൾക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇതും തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷികർ ചൂണ്ടിക്കാട്ടുന്നത്.
മെയ് 10 നാണ് കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ്. നിലവിൽ ബി ജെ പിയുടെ അംഗബലം 119 ആണ്. കോൺഗ്രസിന് 75 എം എൽ എമാരും ജെ ഡി എസിന് 28 എം എൽ എമാരുമാണ് ഉള്ളത്.












Click it and Unblock the Notifications