കർണാടകയിൽ വീണ്ടും കിംഗ് മേക്കറാകാൻ ജെഡിഎസ്; ബിജെപിയെ വീഴ്ത്താൻ തന്ത്രം ഇങ്ങനെ
ബെംഗളൂരു: കർണാടകയിൽ ഡിസംബറിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് കോൺഗ്രസും ജെഡിഎസും ബിജെപിയും. സഖ്യ സർക്കാരിനെ വീഴ്ത്താൻ ഒപ്പം നിന്ന ഭൂരിഭാഗം വിമതർക്ക് സീറ്റ് നൽകിയിരിക്കുകയാണ് ബിജെപി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വെട്ടി ഒന്നാമതെത്തിയ ആത്മവിശ്വാസം കോൺഗ്രസിനും ഉണ്ട്. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച ജെഡിഎസാകട്ടെ കർണാടകയിൽ വീണ്ടും കിംഗ് മേക്കറാകാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ 34 എംഎൽഎമാരാണ് ജെഡിഎസിനുള്ളത്. നിയമസഭയിൽ നില മെച്ചപ്പെടുത്തുക മാത്രമല്ല കഴിയുന്നത്ര ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുക കൂടിയാണ് ജെഡിഎസിന്റെ ലക്ഷ്യം. ഡിസംബർ അഞ്ചാം തീയതിയാണ് കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ബിജെപിക്ക് നിർണായകം
15 നിയമസഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് -ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കി കർണാടകയിൽ ഭരണം പിടിച്ച ബിജെപി അധികാരം നിലനിർത്തണമെങ്കിൽ 15ൽ ചുരുങ്ങിയത് 7 സീറ്റുകളിലെങ്കിലും വിജയം അനിവാര്യമാണ്. 7 സീറ്റ് തികയ്ക്കാൻ ബിജെപിക്ക് സാധിച്ചില്ലെങ്കിൽ എച്ച് ഡി ദേവഗൗഡയുടെ ജെഡിഎസിന്റെ പിന്തുണ തേടുക എന്നതല്ലാതെ ബിജെപിക്ക് മുമ്പിൽ മറ്റ് വഴികളില്ല.

കോൺഗ്രസ് സഖ്യം തുടരുമോ?
ലോക്സഭ തിരഞ്ഞെടുപ്പിൽ ദയനീയ തോൽവി നേരിട്ടതോടെയാണ് കോൺഗ്രസും ജെഡിഎസും സഖ്യം ഉപേക്ഷിച്ചത്. സഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ ബിജെപിക്ക് സാധിച്ചില്ലെങ്കിൽ രണ്ടാം സഖ്യ സർക്കാരിനുള്ള സാധ്യത തേടി കോൺഗ്രസും ജെഡിഎസിനെ സമീപിച്ചേക്കാം. എന്നാൽ ഇതിനുള്ള സാധ്യത വളരെ വിരളമാണ്.
രണ്ട് സാധ്യതകളിലും കിംഗ് മേക്കറാകാൻ തങ്ങൾക്ക് സാധിക്കുമെന്നാണ് ജെഡിഎസിന്റെ പ്രതീക്ഷ.

പ്രതീക്ഷയില്ല
224 അംഗ സഭയിൽ മാന്ത്രിക സംഖ്യയായ 112 കടക്കാൻ ബിജെപിക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്നാണ് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറയുന്നത്. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന ദേവഗൗഡയുടെ പ്രസ്താവന ജെഡിഎസിന്റെ കരുനീക്കങ്ങളെകുറിച്ച് കൂടുതൽ വ്യക്തത നൽകുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ ബിജെപിയെ പിന്തുണച്ചേക്കുമെന്ന സൂചന ദേവഗൗഡ നൽകിയിരുന്നു. ഇതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും ദേവഗൗഡ പറഞ്ഞിരുന്നു.

3 സീറ്റുകൾ
ഉപതിരഞ്ഞെടുപ്പിൽ ജെഡിഎസിന്റെ 3 സീറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനാണ് പാർട്ടി പ്രഥമ പരിഗണന നൽകുന്നത്. എന്നാൽ ഇത് കൂടാതെ രണ്ട് സീറ്റുകൾ കൂചി ജെഡിഎസ് ലക്ഷ്യമിടുന്നുണ്ട്. വൊക്കലിംഗ സമുദായത്തിന് ഭൂരിപക്ഷമുള്ള യശ്വന്ത്പൂർ സീറ്റാണ് ഒന്ന്, കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ജവരായി ഗൗഡയേയാണ് ഇത്തവണയും നിർത്തുന്നത്.

ഹോസ്കോട്ടയിൽ
വിമത എംഎൽഎ ആയിരുന്ന എംടിബി നാഗരാജിനെയാണ് ഹോസ്കോട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് ബിജെപി എംപി ബച്ചെഗൗഡയുടെ മകൻ ശരത് ഇവിടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. ഹോസ്കോട്ടയിൽ സ്ഥാനാർത്ഥിയെ നിർത്താതെ ശരത്തിനെ പിന്തുണയ്ക്കാനാണ് ജെഡിഎസിന്റെ നീക്കമെന്നാണ് സൂചന. മഹാലക്ഷ്മി ലേയൗട്ട്, ഹുൻസൂർ, കെ ആർ പേട്ട എന്നീ സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം യശ്വന്ത്പൂരും ഹോസ്കോട്ടയും ജെഡിഎസ് ലക്ഷ്യം വയ്ക്കുന്നു.

ബിജെപിക്ക് ഭീഷണി
ഉത്തര കർണാടകയിലേത് അടക്കം ചില സീറ്റുകളിൽ ബിജെപിക്ക് ശക്തമായ ഭീഷണി ഉയർത്താൻ ബിജെപിക്ക് കഴിയും. അതേ സമയം മുൻ കാലങ്ങളിലേത് പോലെ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിന് അനുകൂലമാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. വിമത എംഎൽഎമാർക്ക് സീറ്റ് നൽകിയതിനെതിരെ പാർട്ടിയിൽ പുകയുന്ന അതൃപ്തി ബിജെപിക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്.












Click it and Unblock the Notifications