കോണ്‍ഗ്രസിന് വിമര്‍ശനം; ബിജെപിയെ പിന്തുണയ്ക്കണമെന്ന് ജെഡിഎസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടെന്ന് ദേവഗൗഡ
ബെംഗളൂരു: കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു. ഭൂരിപക്ഷം തെളിയിക്കാന്‍ ഈ മാസം 31 വരെ ഗവര്‍ണ്ണര്‍ വാജുഭായ് വാല സമയം അനുവദിച്ചെങ്കിലും തിങ്കളാഴ്ച്ച തന്നെ വിശ്വാസ വോട്ട് തേടും. ഇത് നാലാം തവണയാണ് കര്‍ണാടക മുഖ്യമന്ത്രിയായി യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നത്. വിമതരുടെ രാജിക്കാര്യത്തില്‍ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിച്ച ബിജെപി അപ്രതീക്ഷീതമായിട്ടായിരുന്നു ഇന്നലെ രാവിലെ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാറുണ്ടാക്കാന്‍ തീരുമാനിച്ചത്.
സ്റ്റേഷന്‍ മാര്‍ച്ച് ഡിഐജി ഓഫീസ് മാര്‍ച്ചാക്കി; പി രാജുവിനെതിരെ സംസ്ഥാന നേതൃത്വത്തിന്‍റെ വിമര്‍ശനം
ഉച്ചയ്ക്ക് 12-ന് സത്യപ്രതിജ്ഞയ്കുള്ള അനുവാദമാണ് ബിജെപി തേടിയതെങ്കിലും വൈകുന്നേരമായിരുന്ന ഗവര്‍ണ്ണര്‍ സമയം അനുവദിച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും യെഡിയൂരപ്പക്ക് മുന്നില്‍ നിരവധി വെല്ലുവിളികളാണ് ഉള്ളത്. സുരക്ഷിതമല്ലാത്ത ഭൂരിപക്ഷത്തിലാണ് സത്യപ്രതിജ്ഞ എന്നത് തന്നെയാണ് പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധികളെ എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് ബിജെപി. ഇതിനിടയില്‍ ജെഡിഎസില്‍ നിന്നുള്ള ഒരുവിഭാഗം എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് വരും ദിനങ്ങളിലും കര്‍ണാടക രാഷ്ട്രീയത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയേക്കുമെന്ന സൂചനയാണ് നല്‍കുന്നത്..
നിലനില്‍പ്പിന് ഭീഷണി
കോണ്‍ഗ്രസ്, ജെഡിഎസ് കക്ഷികളില്‍ നിന്ന് രാജിവെച്ച എംഎല്‍എമാരുടെ മനസ്സുമാറിയാല്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് ഭീഷണി ഉയരും എന്നുള്ളതാണ് ബിജെപിയെ ഇപ്പോള്‍ ആശങ്കയിലാഴ്ത്തുന്നത്. വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയാലത് പാര്‍ട്ടിക്കുള്ളിലും വലിയ വിഭാഗീയതക്ക് ഇടയാക്കും. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച 15 പേരില്‍ 12 പേര്‍ക്ക് നേരത്തെ ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. ഇത് ഇപ്പോള്‍ തന്നെ ബിജെപിക്കുള്ളില്‍ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്.
ബിജെപി പ്രതീക്ഷ
ബിജെപിയില്‍ നിന്ന് മാത്രം മൂന്നില്‍ കൂടുതല്‍ തവണ എംഎല്‍എമാരായവരുടെ അംഗം 56 ആണ്. ഇവര്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം എങ്ങനെ അതിജീവിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. വിമതരെ മുംബൈയില്‍ തന്നെ നിര്‍ത്തുന്നതിലൂടെ വിശ്വാസ വോട്ടിനെ അതിജീവിക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാലിവര്‍ ബെംഗളൂരില്‍ എത്തുമ്പോള്‍ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചേക്കും. ഇവരില്‍ പകുതി പേര്‍ക്ക് മനംമാറ്റം സംഭവിച്ചാല്‍ പുതിയ സര്‍ക്കാറിനും പ്രതിസന്ധിയുണ്ടാകും.
ബിജെപിയെ പിന്തുണയ്ക്കണം
ഇതിനിടയിലാണ് ബിജെപി സര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ തയ്യാറാകണമെന്ന് ചില ജെഡിഎസ് എംഎല്‍എമാര്‍ ആവശ്യം ഉന്നയിച്ചതായുള്ള അപ്രതീക്ഷിത വാര്‍ത്തകള്‍ തമിഴ്നാട്ടില്‍ നിന്ന് പുറത്തുവരുന്നത്. യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുന്ന ബിജെപി സര്‍ക്കാറിനെ പിന്തുണയ്ക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്നാണ് മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍മന്ത്രിയുമായ ജിടി ദേവഗൗഡ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശനം
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം നടത്തിക്കൊണ്ടാണ് ബിജെപിയുടെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായം ഉണ്ടെന്ന് സഖ്യസര്‍ക്കാറിലെ വിദ്യാഭ്യാസ മന്ത്രികൂടിയായിരുന്നു ജിടി ദേവഗൗഡ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം എംഎല്‍എമാരും സംതൃപ്തര്‍ ആയിരുന്നില്ലെന്നാണ് ജിഡി ദേവഗൗഡ പറയുന്നത്. ജെഡിഎസ് നിയമസഭാകക്ഷി മീറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍
യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് എംഎല്‍എമാര്‍ ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ബി ടീം ആണെന്ന് ജെഡിഎസിനെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. സഖ്യത്തിലായിരുന്നിട്ടും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസുമായുള്ള സഖ്യം തികഞ്ഞ പരാജയമായിരുന്നെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നെന്നും ദേവഗൗഡ പറഞ്ഞു.
കുമാരസ്വാമി തീരുമാനിക്കണം
ബിജെപിയെ പിന്തുണച്ച് ഭരണപക്ഷത്ത് ഇരിക്കണോ, അതോ പ്രതിപക്ഷത്ത് ഇരിക്കണോ എന്നകാര്യം പാര്‍ട്ടി അധ്യക്ഷന്‍ കുമാരസ്വാമിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നതെങ്കിലും അദ്ദേഹം ഇതേക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ഒന്നും നടത്തിയില്ല. പാര്‍ട്ടിയുടെ 34 എംഎല്‍എമാരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന അഭിപ്രായം മാത്രമാണ് അദ്ദേഹം നടത്തിയത്.
ചര്‍ച്ചകള്‍ നടന്നിട്ടില്ല
'ബിജെപിയെ പിന്തുണയ്ക്കുമെന്ന് കരുതിയാണ് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നമുക്ക് വോട്ട് ചെയ്തത്. എന്നാല്‍ നമ്മള്‍ അവരെ നിരാശപ്പെടുത്തി. ഇപ്പോള്‍ നമ്മള്‍ ബിജെപിയെ പിന്തുണയ്ക്കുകയാണ് വേണ്ടത്'- ജെഡിഎസ് എംഎല്‍എമാരെ ഉദ്ധരിച്ച് ദേവഗൗഡ പറയുന്നു. ഇതുസംബന്ധിച്ച് ബിജെപിയുമായി യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ല. എംഎല്‍എമാരുടെ അഭിപ്രായം മാത്രമാണ് ഇത്. അന്തിമ തീരുമാനം കുമാരസ്വാമിയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.