പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം; ഒടുവില്‍ ഇന്ദിര കാന്‍റീനുകള്‍ വീണ്ടും തുറന്ന് ബിജെപി സര്‍ക്കാര്‍
ബെംഗളൂരു: ശനിയഴ്ച 12 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 76 ആയി ഉയര്‍ന്നിരിക്കുകയാണ്. രണ്ട് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 29 നാണ് രാജ്യത്തെ തന്നെ ആദ്യ കൊവിഡ്-19 മരണം കര്‍ണാടകയിലെ കലബുറഗി ജില്ലയില്‍ സംഭവിക്കുന്നത്. സൗദിയില്‍ നിന്നും തിരിച്ചെത്തിയ 76 വയസുകാരനാണ് കലബുറഗിയില്‍ മരിച്ചത്.
സൗദിയില്‍ നിന്ന് തന്നെ വന്ന 70 വയസുകാരിയായ സ്ത്രീയും മാര്‍ച്ച് 26 മരിച്ചു. ഇതോടെ ശക്തമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള എല്ലാ നടപടികളും ഭരണകൂടം സ്വീകരിച്ച് വരികയാണ്. ഇതിന്‍റെ ഭാഗമായി കൂടുതല്‍ മുന്നൊരുക്കങ്ങളോടെ ഇന്ദിര കാന്‍റീന്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
ദുരിതത്തിലായത്
21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബെംഗളൂരു നഗരത്തിലെ ഹോട്ടലുകളില്‍ ഭൂരിപക്ഷവും അടച്ചിട്ടിരിക്കുയാണ്. ഇതോടെ പാവപ്പെട്ടവരും ദിവസവേതനക്കാരും ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് ദുരിതത്തിലായത്. ഇതിന് പരിഹാരമായാണ് ഇന്ദിര കാന്‍റീന്‍ വഴി സൗജ്യന ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മാറ്റങ്ങളോടെ
എന്നാല്‍ വലിയ തോതില്‍ ആള്‍ക്കാര്‍ ഇടിച്ചു കയറിയതോടെ ഭക്ഷണ വിതരണം നിര്‍ത്തി വെക്കുകയായിരുന്നു. ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നത് സുരക്ഷ പ്രശ്‌നമായതോടെയാണ് നിര്‍ത്തിവെച്ചത്. എന്നാല്‍ താമസിയാതെ തന്നെ ചില മാറ്റങ്ങളോടെ ഇന്ദിര കാന്‍റീന്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചതായി യെദ്യൂരപ്പ പ്രഖ്യാപിച്ചു.
വീട്ടിലെത്തിക്കും
ദിവസക്കൂലിക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണം പാഴ്‌സലായി അവരുടെ വീട്ടിലെത്തിക്കാനണ് തീരുമാനം. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ആരോഗ്യവകുപ്പിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണം. തുടര്‍ന്ന് ഭക്ഷണം ആവശ്യപ്പെട്ടവരുടെ വിവരം ആരോഗ്യവകുപ്പ് ഇന്ദിര കാന്റീന്‍ അധികൃതരെ അറിയിക്കുകയും ഭക്ഷണ പാക്കറ്റുകള്‍ വീട്ടിലെത്തിക്കുകയും ചെയ്യും.
സന്നദ്ധ സേവകര്‍ വഴി
സന്നദ്ധ സേവകര്‍ വഴിയായിരിക്കും ഭക്ഷണം വീടുകളില്‍ എത്തിക്കുക. നഗരത്തിലെ ഇന്ദിര കാന്റീനിന്റെ 16 അടുക്കളയില്‍ വെച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. രാവിലെ 7.30 മുതല്‍ 10 വരെയും 12.30 മുതല്‍ വൈകിട്ട് 3 വരെയും രാത്രി 7.30 മുതല്‍ 9 വരെയായിരിക്കും ക്വാന്‍റീന്‍ വഴി ഭക്ഷണം ലഭിക്കുക. പ്രഭാത ഭക്ഷണത്തിന് 5 രൂപയും ഉച്ചയൂണിനും അത്താഴത്തിനും 10 രൂപയുമാണ് കാന്‍റീനില്‍ ഈടാക്കിയിരുന്നത്
സിദ്ധരാമയ്യ സര്‍ക്കാര്‍
കര്‍ശന സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് കാന്‍റീനുകള്‍ പ്രവര്‍ത്തിക്കുന്നത്. . കാന്റീന്‍ എപ്പോഴും വൃത്തിയാക്കണമെന്നും കാന്റീന്‍ ജീവനക്കാര്‍ ഉറപ്പായും കയ്യുറയും മാസ്കും ധരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സോപ്പും സാനിറ്റൈസറും കാന്റീനില്‍ ലഭ്യമാക്കിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം നല്‍കാന്‍ സിദ്ധരാമയ്യ സര്‍ക്കാറിന്‍റെ കാലത്താണ് ഇന്ദിര കാന്‍റീനുകള്‍ ആരംഭിക്കുന്നത്. ബിജെപി അധികാരത്തില്‍ എത്തിയതോടെ കാന്‍റീനുകളുടെ പേര് മാറ്റാനുള്ള ശ്രമം നടന്നിരുന്നു.
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: '18 സീറ്റില്‍ കോണ്‍ഗ്രസ് ജയിക്കും, കമല്‍നാഥ് വീണ്ടും മുഖ്യനാവും'
ഇത് കേരളമാണ്.. കൊറോണയെ മലർത്തിയടിച്ച് ഞാനും മുറി വിടും; രോഗം ബാധിച്ച നഴ്സിന്‍റെ കുറിപ്പ്