കോവിഡിനിടയിലും തലവേദന ഒഴിയാതെ യദ്യൂരപ്പ: രാജി ഭീഷണി മുഴക്കി ആരോഗ്യ മന്ത്രി, മുന്‍ വിമതന് തിരിച്ചടി
ബെംഗളൂരു: കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തിലെത്താന്‍ കഴിഞ്ഞിങ്കെലും സര്‍ക്കാറിന് അകത്തും പുറത്തും നിന്നുമായി നിരവധി വെല്ലുവിളിയാണ് മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പക്ക് നേരിടണ്ടി വരുന്നത്. മന്ത്രി പദം മോഹിക്കുന്ന നിരവധി നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിക്ക് അകത്തുണ്ട്. മന്ത്രിസ്ഥാനം നല്‍കിയവരില്‍ ചിലരാകട്ടെ തങ്ങള്‍ക്ക് കിട്ടിയ വകുപ്പുകളില്‍ തൃപ്തരുമല്ല.
കോവിഡ് വൈറസ് പടര്‍ന്ന് പിടിച്ചതോടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് താത്കാലിക വിരാമാം വന്നിരുന്നെങ്കിലും യദ്യൂരപ്പയുടെ തന്നെ ഒരു തീരുമാനം പുതിയ പ്രശ്നങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ് ഇപ്പോല്‍. സംസ്ഥാന ആരോഗ്യമന്ത്രി ശ്രീരാമലുവിന്‍റെ രാജി ഭീഷണിയില്‍ വരെ പ്രശ്നങ്ങള്‍ എത്തി നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
കൊവിഡ് ചുമതല
കൊവിഡ് 19നുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങളുടെ ചുമതല ആരോഗ്യ മന്ത്രിയായ ബി. ശ്രീരാമലുവിനെ മറികടന്ന് ആരോഗ്യ വിദ്യാഭ്യാസ മന്ത്രിയായ ഡോ. കെ. സുധാകറിന് കൈമാറാന്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് രാജ് ഭവന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.
രാജിക്കത്ത്
ഇതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രീരാമലുവിന്റെ പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്നാണ് കൊവിഡ് ചുമതല സുധാകറിന് നല്‍കിയതെന്ന അഭ്യൂഹം ശക്തമായി.തീരുമാനത്തില്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിച്ച ശ്രീരാമലു രാജിക്കത്തുമായി യദ്യൂരപ്പയെ സന്ദര്‍ശിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
രണ്ട് മണിക്കൂറിനകം
ശ്രീരാമലുവിന്‍റെ രാജി ഭീഷണിമൂലം ആണോയെന്ന് വ്യക്തമല്ലെങ്കിലും രണ്ട് മണിക്കൂറിനകം യദ്യൂയൂരപ്പ തന്റെ തീരുമാനം പിന്‍വലിക്കുകയും ശ്രീരാമലുവിന് തന്നെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം നല്‍കുകയും ചെയ്തു. പക്ഷെ ഈ നിലപാട് മാറ്റത്തോട് ഡോക്ടര്‍ കൂടിയായ കെ സുധാകറിന് വിയോജിപ്പുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
തുടക്കം മുതൽ
തുടക്കം മുതൽ തന്നെ കൊറോണയുമായി ബന്ധപ്പെട്ട നടപടികളിൽ എല്ലാം ശ്രീരാമലുവിലെ തള്ളി സുധാകർ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. ദിവസേനയുള്ള പത്രസമ്മേളനങ്ങളിലും ഡോ കൂടിയായ സുധാകർ തന്നെ പ്രതികരിച്ചിരുന്നത് ശ്രീരാമലുവിനെ ചൊടിപ്പിച്ചിരുന്നു. ഇതോടെ സുധാകറിനെതിരെ പരാതിയുമായി ശ്രീരാമലു നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് സുധാകറിന് കോവിഡ് പ്രതിരോധ ചുമതല നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതും.
കനത്ത തിരിച്ചടി
കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കിയ 17 വിമതരിൽ ഒരാൾ ആണ് സുധാകർ. രണ്ടാം മന്ത്രിസഭ വിപുലീകരണത്തിലാണ് സുധാകറിന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സ്ഥാനം ലഭിച്ചത്. നല്‍കിയ പദവി മണിക്കൂറുകള്‍ക്കകം തിരിച്ചെടുക്കപ്പെട്ടത് അദ്ദേഹത്തിന് കനത്ത തിരിച്ചടിയാണ്. വാദത്തിന് വഴിവെക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സുധാകര്‍ മൗനം പാലിക്കുകയാണെന്ന് സൂചന.
പരാതി
സുധാകറിനെതിരെ പരാതിയുമായി ശ്രീരാമലു വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ടെന്നാണ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സുധാകറിന്‍റെ അടുപ്പക്കാരനായ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജാവേദ് അക്തറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ശ്രീരാമലു ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, സംസ്ഥാനം കോവിഡ് ഭീഷണി നേരിടുമ്പോള്‍ ഇത്തരം പ്രശ്നങ്ങളുമായി വരുന്നതില്‍ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചെന്നും വകുപ്പ് തല പ്രശ്നങ്ങള്‍ പിന്നീട് പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോക്ക് ഡൗണ്‍: കലാകാരന്മാര്‍ക്ക് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങിതായി മന്ത്രി
3 മാസത്തെ തിരിച്ചടവ് ഒഴിവാക്കിയോ? ഏതെല്ലാം ലോണുകള്‍ക്കാണ് ആനുകൂല്യം: മൊറട്ടോറിയം-അറിയേണ്ടതെല്ലാം