കോൺഗ്രസ് ബന്ധം സിപിഎം കേന്ദ്ര കമ്മറ്റി തള്ളിയതെന്തിന്? ബിജെപിയെ സഹായിക്കാനോ?
ദില്ലി: കോൺഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി സിപിഎമ്മിൽ അഭിപ്രായ ഭിന്നത തുടരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി കാരാട്ട് പക്ഷം. കോണ്‍ഗ്രസ് ബന്ധം സിപിഎം കേന്ദ്രകമ്മിറ്റി തള്ളിയത് ബിജെപിയെ സഹായിക്കാണെന്ന വിമര്‍ശനം ദുരാരോപണമെന്ന് കാരാട്ട് പക്ഷം വ്യക്തമാക്കി. ബിജെപിയാണ് മുഖ്യശത്രുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിശയത്തിൽ പരസ്യ പ്രസ്താവനകൾ നടത്തി അനാവശ്യ പ്രാധാന്യം നൽകുന്നില്ലെന്നും കാരാട്ട് പക്ഷം വ്യക്തമാക്കിയെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന സിപിഎം കേന്ദ്രകമ്മിറ്റി നിലപാടിനോട് വിയോജിച്ചും പരിഹസിച്ചും കോൺഗ്രസും സിപിഐയും രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധത്തെച്ചൊല്ലി പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും അഭിപ്രായഭിന്നത രൂക്ഷമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിലപാടില്‍ കാരാട്ട് പക്ഷം വ്യക്തത വരുത്തിയിരിക്കുന്നത്.

ബിജെപി അനുകൂലവിഭാഗത്തിന്റെ വിജയം
സിപിഎമ്മിലെ ബിജെപി അനുകൂലവിഭാഗത്തിന്റെ വിജയമാണ് കൊല്‍ക്കത്തയില്‍ ഉണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ പറഞ്ഞിരുന്നു. ഇടതുപക്ഷത്തിന് മാത്രമായി ഫാസിസത്തെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് സിപിഐ ദേശീയ നിര്‍വാഹകസമിതിയംഗം പന്ന്യൻ രവീന്ദ്രനും പ്രതികരിച്ചിരുന്നു.

തീരുമാനത്തിൽ അസ്വാഭാവികതയില്ല
കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചുള്ള സീതാറാം യച്ചൂരിയുടെ സമീപനം സിപിഎം കേന്ദ്രകമ്മിറ്റി തള്ളിയതിനുപിന്നിൽ കേരളനേതാക്കളാണെന്ന ആരോപണത്തിന്റെ ചുവടുപിടിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. സിപിഎം തീരുമാനത്തില്‍ അസ്വാഭാവികത ഇല്ലെന്ന് രാജ്യസഭയില്‍ പ്രതിപക്ഷത്തെ നയിക്കുന്ന ഗുലാംനബി ആസാദ് പറഞ്ഞു.

യെച്ചൂരിയെ തള്ളുന്നത് ഇതാദ്യമല്ല
കഴിഞ്ഞ മൂന്നു വർഷത്തിൽ ഇതു മൂന്നാം തവണയാണ് സീതാറാം യച്ചൂരിയെ സിപിഎം നേതൃത്വത്തിലെ ഭൂരിപക്ഷം പേർ തള്ളിപ്പറയുന്നത്. ആദ്യത്തെ തള്ളിപ്പറച്ചിലുണ്ടായത് 2015 ഏപ്രിലിലാണ്. എസ്. രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കാമെന്നു കാരാട്ട് - പിണറായി പക്ഷം തീരുമാനിച്ചപ്പോൾ. അതാണു കളിയെങ്കിൽ, തുടരണമോയെന്നു തനിക്ക് ആലോചിക്കേണ്ടിവരുമെന്നു പാർട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ തലേന്നു കൂടിയ പൊളിറ്റ് ബ്യൂറോയിൽ ആരോടുമായല്ലാതെ യച്ചൂരി പറഞ്ഞു. ആ ഭീഷണിയും ബംഗാൾ നേതാക്കളുടെ ചരടുവലികളും ചേർന്നപ്പോൾ, പിബിയിൽ ഭൂരിപക്ഷ പിന്തുണയില്ലാതെ യച്ചൂരി ജനറൽ സെക്രട്ടറിയായി. ഇന്നും ആ അവസ്ഥയിൽ തുടരുന്നു.

ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാൻ
യച്ചൂരിയുടെ രാഷ്ട്രീയ ലൈൻ തള്ളപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കാരാട്ട് പക്ഷത്തുണ്ടായ വ്യഗ്രതയ്ക്കു പറയുന്ന മുഖ്യകാരണം അദ്ദേഹത്തെ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റണമെന്ന ആഗ്രഹമാണ്. അതു കേരള ഘടകത്തിലെ കണ്ണൂർ ലോബിയും കേന്ദ്രത്തിലെ കാരാട്ട് പക്ഷവും പങ്കുവയ്ക്കുന്ന ആഗ്രഹമാണ്. കാരാട്ട് പക്ഷത്തു പൂർണമായി മനസ്സുറയ്ക്കാത്തയാൾ പ്രകാശ് കാരാട്ട് തന്നെയാണ്. 2015ലും, എസ് രാമചന്ദ്രൻ പിള്ളയല്ല, യച്ചൂരിയാണു ജനറൽ സെക്രട്ടറിപദത്തിന് അർഹൻ എന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു.












Click it and Unblock the Notifications