രാജ്യത്തിന് അഭിമാനമായ കാർഗിൽ വിജയം.. ജീവൻ ബലി കൊടുത്ത് 500 ധീരർ.. ആദരവായി കാർഗിൽ വിജയ് ദിവസ്
ദില്ലി: മൂന്ന് മാസം നീണ്ട് നിന്ന കൊടുംയുദ്ധം. രാജ്യത്തിന് നഷ്ടമായത് 500 ധീര യോദ്ധാക്കളെ. കാര്‍ഗില്‍ വിജയ് ദിവസ് ഈ വീരപോരാളികള്‍ക്കുള്ള ആദരവും അനുസ്മരണവുമാണ്. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1999ല്‍ ഇതേ ദിവസമാണ് കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി ത്രിവര്‍ണ പതാക വാനില്‍ ഉയരെ വീശിയത്. രാജ്യത്തെ സൈന്യത്തിന്റെ കരുത്ത് എന്തെന്ന് തെളിയിച്ച ദിവസം.
ഓപ്പറേഷന്‍ ബാദര്‍ എന്ന പേരില്‍ പാകിസ്ഥാനില്‍ നിന്നും തീവ്രവാദികളുടെ വേഷത്തില്‍ പട്ടാളക്കാര്‍ രാജ്യത്ത് നുഴഞ്ഞ് കയറുകയായിരുന്നു. കശ്മീരിലെ നിര്‍ണായക പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. തികച്ചും അവിചാരിതമായാണ് ഈ നുഴഞ്ഞു കയറ്റം സംബന്ധിച്ച് ഇന്ത്യന്‍ സേനയ്ക്ക് വിവരം ലഭിച്ചത്. ആട് മേയ്ക്കുന്ന ആളുകളാണ് വിവരം സേനയെ അറിയിച്ചത്.
കുറച്ച് എലികള്‍ കയറിയിട്ടുണ്ട്, അവയെ തുരത്തണം എന്നാണ് ഇതേക്കുറിച്ച് കാര്‍ഗില്‍ ബ്രിഗേഡ് കമാന്‍ഡിംഗ് ഓഫീസേഴ്‌സിനോട് പറഞ്ഞതത്രേ. 48 മണിക്കൂറിനുള്ളില്‍ തീര്‍ക്കാമെന്ന് സൈന്യം കരുതിയ യുദ്ധം നീണ്ടത് മൂന്ന് മാസത്തോളം. ഓപ്പറേഷന്‍ വിജയ് എന്ന പേരിലായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധം. ഉയര്‍ന്ന മലനിരകള്‍ക്കിടയില്‍ നിന്നായിരുന്നു പാകിസ്ഥാന്റെ നീക്കങ്ങളെന്നത് ഇന്ത്യന്‍ പ്രതിരോധത്തെ പലപ്പോഴും പ്രതിസന്ധിയിലാക്കി.
തീവ്രവാദികളല്ലെന്നും പാക് സൈന്യമാണ് എതിര്‍വശത്തെന്നും ഇന്ത്യന്‍ സൈന്യം വൈകിയാണ് മനസ്സിലാക്കിയത്. മെയ് മാസത്തില്‍ തുടങ്ങിയ യുദ്ധം അവസാനിച്ചത് ജൂലൈ 26ന്. ഒടുവില്‍ പാകിസ്ഥാനെ ഇന്ത്യന്‍ സൈന്യം കശ്മീരില്‍ നിന്ന് തുരത്തുക തന്നെ ചെയ്തു. യുദ്ധത്തിന്റെ വിജയം അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ജൂലൈ 14ന് തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഔദ്യോഗിക വിജയപ്രഖ്യാപനം ഉണ്ടായത് ജൂലൈ 26നാണ്. രാജ്യത്തിന് 500 സൈനികരെ നഷ്ടമായപ്പോള്‍ പാകിസ്ഥാനുണ്ടായത് മൂവായിരത്തിലധികം പേരുടെ ആള്‍നാശമാണ്. ചരിത്രത്തില്‍ ആദ്യമായി ടെലിവിഷനില്‍ ലൈവ് കാണിക്കപ്പെട്ട യുദ്ധമായിരുന്നു കാര്‍ഗില്‍ യുദ്ധം.