22 വർഷത്തിന് ശേഷം വാജുഭായ് വാലയുടെ പ്രതികാരം! 1996ൽ ബിജെപിയെ താഴെയിറക്കിയത് ദേവഗൗഡ...
ദേവഗൗഡയിൽ നിന്നേറ്റ തിരിച്ചടിക്ക് പ്രതികാരം ചെയ്യുകയെന്നതും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Recommended Video
ദില്ലി: ബിഎസ് യെദ്യൂരപ്പയ്ക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകിയതിലൂടെ ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയോട് ഗവർണർ വാജുഭായ് വാലയുടെ മധുരപ്രതികാരം. ഗുജറാത്തിലെ മുൻ ബിജെപി മന്ത്രിയായ വാജുഭായ് വാല കർണാടകയിൽ ബിജെപിക്ക് അനുകൂലമായേ തീരുമാനമെടുക്കുകയുള്ളുവെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ വെറും ബിജെപി അനുകൂല തീരുമാനം എന്നതിലുപരി വർഷങ്ങൾക്ക് മുൻപ് ദേവഗൗഡയിൽ നിന്നേറ്റ തിരിച്ചടിക്ക് പ്രതികാരം ചെയ്യുകയെന്നതും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജെഡിഎസ്-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഗവർണറായിരുന്നു ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കേണ്ടത്. സർക്കാർ രൂപീകരിക്കാൻ ആരെ ക്ഷണിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നീണ്ടുനിന്ന മണിക്കൂറുകളിൽ ഗവർണർ വാജുഭായ് വാല മൗനം പാലിച്ചപ്പോൾ ഏറ്റവും കൂടുതൽ ആശങ്കയുണ്ടായിരുന്നത് എച്ച്ഡി ദേവഗൗഡയ്ക്കായിരുന്നു. 1996ൽ ഗുജറാത്തിലുണ്ടായ സംഭവവികാസങ്ങൾക്ക് വാജുഭായ് വാല 2018ൽ പ്രതികാരം ചെയ്യുമോ എന്നായിരുന്നു ദേവഗൗഡയുടെ ആശങ്ക. ഒടുവിൽ എച്ച്ഡി കുമാരസ്വാമിയെ തള്ളി യെദ്യൂരപ്പയ്ക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകിയതോടെ വാജുഭായ് വാല എല്ലാം ഓർത്തിരിക്കുന്നുണ്ടെന്ന് ദേവഗൗഡയും മനസിലാക്കി കാണും.
ഗുജറാത്തിൽ...
1996ലാണ് എച്ച്ഡി ദേവഗൗഡയും വാജുഭായ് വാലയും പോർമുഖം തുറക്കുന്നത്. അന്ന് ദേവഗൗഡ പ്രധാനമന്ത്രിയും വാജുഭായ് വാല ഗുജറാത്ത് ബിജെപി പ്രസിഡന്റും. ബിജെപിയുടെ സുരേഷ് മെഹ്ത സർക്കാർ സംസ്ഥാനം ഭരിക്കുന്നതിനിടെയാണ് ഗുജറാത്തിൽ നാടകീയ സംഭവങ്ങളുണ്ടായത്. കോൺഗ്രസ് ഇടപെടലിനെ തുടർന്ന് ബിജെപി നേതാവ് ശങ്കർ സിങ് വഗേല പാർട്ടിക്കെതിരായി മാറി. തുടർന്ന് 121 ബിജെപി എംഎൽഎമാരിൽ 40 പേർ തന്നോടൊപ്പമാണെന്നും വിമതനായ ശങ്കർ സിങ് വാദിച്ചു.
പിരിച്ചുവിടാൻ...
ഇതോടെ അന്നത്തെ ഗുജറാത്ത് ഗവർണർ പ്രശ്നത്തിൽ ഇടപെട്ടു. സുരേഷ് മെഹ്ത സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ഗവർണറുടെ നിർദേശം. എന്നാൽ നിയമസഭയിലെ കലുഷിതാന്തരീക്ഷം കാരണം സഭാനടപടികൾ തടസപ്പെട്ടു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രിയായിരുന്ന എച്ച്ഡി ദേവഗൗഡ ഗുജറാത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ടത്. ബിജെപി സർക്കാരിനെ പിരിച്ചുവിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതിനായി അദ്ദേഹം മുന്നിട്ടിറങ്ങുകയും ചെയ്തു.
ചരിത്രം തിരിഞ്ഞുകൊത്തി...
ഒടുവിൽ ദിവസങ്ങൾക്ക് ശേഷം ബിജെപി സർക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു. പ്രധാനമന്ത്രിയായ ദേവഗൗഡയാണ് ഈ നടപടിക്ക് കാരണമെന്നായിരുന്നു ബിജെപിയുടെ ആരോപണം. ബിജെപി നേതാക്കാളായിരുന്ന വാജ്പേയിയും വാജുഭായ് വാലയും ദേവഗൗഡയ്ക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു. വർഷങ്ങൾക്ക് ശേഷം 2018ൽ എച്ച്ഡി ദേവഗൗഡയുടെ മകൻ കുമാരസ്വാമി കർണാടക മുഖ്യമന്ത്രി പദത്തിന് വേണ്ടി മോഹിച്ചപ്പോൾ അതിൽ തീരുമാനമെടുക്കേണ്ട ഗവർണർ കസേരയിൽ വാജുഭായ് വാലയായത് തികച്ചും യാദൃശ്ചികം മാത്രം.