കളിക്കുന്നതിനിടെ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; 15 വയസ്സുകാരന്റെ വെടിയേറ്റ് 4 വയസ്സുകാരൻ മരിച്ചു
ബെംഗളൂരു: മാണ്ഡ്യയിൽ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി നാല് വയസ്സുകാരൻ മരിച്ചതായി റിപ്പോർട്ട്. കുട്ടിയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത്താണ് മരിച്ചത്. മരിച്ച കുട്ടിയുടെ കുടുംബം ജോലി ചെയ്യുന്ന കോഴി ഫാമിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഫാം സന്ദർശിക്കാനെത്തിയ 15 വയസ്സുള്ള ആൺകുട്ടി. പരിസരെ ഒരു ചെറിയ വീടിൻെറ ചുവരിൽ സിംഗിൽ ബാരൽ ബ്രീച്ച് ലോഡിംഗ് ( എസ് ബി ബി എൽ ) തോക്ക് തൂങ്ങിക്കിടക്കുന്നത് കണ്ടു. അപകടത്തെക്കുറിച്ച് അറിയാതെ തോക്ക് എടുത്ത് കളിക്കാൻ തുടങ്ങി. കളിക്കിടെയാണ് വെടിയുതിർത്തത്. 4 വയസ്സുകാരന്റെ അടി വയറ്റിൽ കൊള്ളുരയും 30 കാരിയായ അമ്മയുടെ കാലിൽ മുറിവേൽക്കുകയും ചെയ്തു.

അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിതമായി രക്തം വാർന്ന് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ അമ്മ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തെന്നും പോലീസ് പറഞ്ഞു.
ഭാരതീയ ന്യായ സൻഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം 15 കാരനെതിരെ കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യയ്ക്കാണ് അധികൃതർ കേസെടുത്തിരിക്കുന്നത്. കൂടാതെ ലൈസൻസ് ഉള്ള തോക്ക് നിരുത്തരവാദപരമായി സൂക്ഷിച്ചതിന് കോഴി ഫാമിന്റെ ഉടമയ്ക്കെതിരെ ആയുധ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
" വെടിയുതിർത്ത ബാലനെതിരെ ഞങ്ങൾ ഭാരതീയ ന്യായ സൻഹിതയുടെ വകുപ്പുകൾ പ്രകാരം കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യയ്ത്ത് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ആൺകുട്ടിയെയും തോക്കിന്റെ ലൈസൻസ് ഉടമയെയും അറസ്റ്റ് ചെയ്തു," പോലീസ് പറഞ്ഞു. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി സമീപത്തെ മറ്റൊരു കോഴി ഫാമിൽ ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications