ആത്മഹത്യ ചെയ്യുന്നത് ഭീരുക്കളായ കർഷകർ: കർഷകരെ അധിക്ഷേപിച്ച് കർണ്ണാടക മന്ത്രി
ബെംഗളുരു: തലസ്ഥാനത്ത് കർഷക പ്രതിഷേധം ശക്തിപ്രാപിക്കുന്നതിനിടെ കർഷകരെ അധിക്ഷേപിക്കുന്ന പ്രസ്താവനയുമായി കർണ്ണാടക മന്ത്രി. ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളാണെന്നാണ് മന്ത്രിയുടെ പ്രസ്താവന. കർണ്ണാടക കൃഷി മന്ത്രി ബിസി പാട്ടീലാണ് കർഷകർക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു, പ്രതിഷേധം ശക്തം
ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളാണ്. ഭീരുക്കൾക്ക് മാത്രമാണ് ഭാര്യയെയും മക്കളെയും പരിരക്ഷിക്കാതെ ആത്മഹത്യ ചെയ്യാൻ കഴിയുക. എപ്പോഴാണ് വെള്ളത്തിലേക്ക് വീഴുന്നത് അപ്പോൾ മുതൽ ജയിക്കുന്നതിനായി നീന്താൻ തുടങ്ങണം.പാട്ടീലിനെ ഉദ്ധരിച്ച് പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പൊന്നംപേട്ടിലെ മുള കർഷകരെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് പ്രസ്താവന നടത്തിയിട്ടുള്ളത്. പൊന്നംപേട്ടിലുള്ള കർഷകർ എത്ര ലാഭത്തിലാണ് ബിസിനസ് നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.
2019ലെ കണക്ക് പ്രകാരം മഹാരാഷ്ട്രയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കർഷക ആത്മഹത്യയിൽ കർണ്ണാടകം. 2019ൽ മഹാരാഷ്ട്രയിൽ 3,900 ആത്മഹത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കർണ്ണാടകത്തിൽ 1,992 കർഷക ആത്മഹത്യയും ആന്ധ്രയിൽ 1,029 ആത്മഹത്യയും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മധ്യപ്രദേശും തെലങ്കാനയും പഞ്ചാബുമാണ് തൊട്ടുപിന്നിലുള്ളത്.
കാർഷിക മന്ത്രിയുടെ പരാമർശത്തിൽ അപലപിച്ച് കോൺഗ്രസ് കർണ്ണാടക യൂണിറ്റ് വക്താവ് വിഎസ് ഉഗ്രപ്പ രംഗത്തെത്തിയിട്ടുണ്ട്. ഒരു കർഷകനും ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. വെള്ളപ്പൊക്കം, വരൾച്ച, എന്നിങ്ങനെ ചില സന്ദർഭങ്ങളുണ്ട്. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കാതെയാണ് ഇഥ്തരത്തിൽ നിരുത്തരവാദിത്തപരമായ പ്രസ്താവന നടത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏഴ് ദിവസമായി കർഷ നിയമങ്ങൾക്കെതിരെ തലസ്ഥാനത്ത് പ്രതിഷേധം നടക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.