യെദ്യൂരപ്പയ്ക്ക് പ്രമേഹമുണ്ടെന്ന് ഓർമപ്പെടുത്തി കോൺഗ്രസ്, അർദ്ധരാത്രിയിലും വാശി തുടർന്ന് ബിജെപി
ബെംഗളൂരു: തിങ്കളാഴ്ച അർദ്ധരാത്രിയോടെ കർണാടക നിയമസഭയിലെ നാടകീയ രംഗങ്ങൾക്ക് അവസാനമായി. സമയം 12നോട് അടുത്തതോടെ നിയമസഭ പിരിയുകയായിരുന്നു. ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്. വൈകിട്ട് 4 മണിക്ക് മുമ്പ് വിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ച പൂർത്തിയാക്കണം. തുടർന്ന് ആറ് മണിക്ക് മുമ്പ് വോട്ടെടുപ്പ് പൂർത്തിയാക്കണമെന്നാണ് സ്പീക്കർ നിർദ്ദേശം നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സഭ ചേരുക.
കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാൻ പൂനെയിലെ യുവ എഞ്ചിനീയർ, കോൺഗ്രസിനെ രക്ഷിക്കാൻ തയ്യാർ!
നാടകീയ സംഭവങ്ങളാണ് തിങ്കളാഴ്ച കർണാടക നിയമസഭയിൽ നടന്നത്. വിശ്വാസ വോട്ടെടുപ്പ് വൈകുന്നതിൽ സ്പീക്കറും അതൃപ്തി അറിയിച്ചു. പല ഘട്ടത്തിലും എംഎൽഎമാരോട് സ്പീക്കർ കയർത്ത് സംസാരിച്ചു. കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ താനും രാജിവച്ചൊഴിയുകയാണെന്ന് സ്പീക്കർ പറഞ്ഞു. അർധരാത്രിയായാലും വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ബിജെപി. എന്നാൽ വിശ്വാസ വോട്ടിനുള്ള സാഹചര്യങ്ങൾ മാറിയെന്നും വോട്ടെടുപ്പ് മാറ്റണമെന്നും കോൺഗ്രസും ജെഡിഎസും നിലപാട് എടുത്തു.
പന്ത്രണ്ട് മണിക്കൂറോളം നേരമാണ് തിങ്കളാഴ്ച ചർച്ച നീണ്ടത്. രാവിലെ 11 മണിക്ക് സഭ തുടങ്ങിയത് മുതൽ വൈകിട്ട് 6 മണിവരെ 4 എംഎൽഎമാരാണ് ആകെ സംസാരിച്ചത്. തുടർന്ന് എംഎൽഎമാർ 10 മിനിറ്റിനുള്ളിൽ പ്രസംഗം ചുരുക്കണമെന്ന് സ്പീക്കർ നിർദ്ദേശം നൽകുകയായിരുന്നു. ഇതിനിടയിൽ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. സമയം 11 മണിയോട് അടുത്തതോടെ സഭ പിരിയണമെന്ന ആവശ്യവുമായി ഭരണപക്ഷ എംഎൽഎമാർ രംഗത്തെത്തി. എന്നാൽ അത്താഴം ഏർപ്പാടാക്കണമെന്നും ഭക്ഷണ ശേഷം സഭ തുടരാമെന്നും യെദ്യൂരപ്പ സ്പീക്കറെ അറിയിച്ചു. കാന്റീൻ അടച്ചു പോയി എന്നായിരുന്നു സ്പീക്കറുടെ മറുപടി.
ഇതോടെ പ്രമേഹമുണ്ടന്ന് യെദ്യൂരപ്പയെ ഓർമപ്പെടുത്തി ചില കോൺഗ്രസ് എംഎൽഎമാർ രംഗത്തെത്തി. സമയം വൈകിയെന്ന് ഓർമപ്പെടുത്തി വനിതാ എംഎൽഎമാരും രംഗത്ത് എത്തി. ഒടുവിൽ സഭ പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു. വിശ്വാസവോട്ടെടുപ്പ് വൈകുന്നത് ചോദ്യം ചെയ്തുകൊണ്ട് സ്വതന്ത്ര എംഎൽഎമാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. വിമത എംഎൽഎമാരോട് 11 മണിക്ക് മുമ്പ് സഭയിലെത്തണമെന്ന് കോൺഗ്രസ് നിർദ്ദേശിച്ചിട്ടുണ്ട്.