കർണാടകയിലെ തീപാറും പോരാട്ടങ്ങൾ ഇവിടെ... ബദാമിയും മാണ്ഡ്യയും ആർക്കൊപ്പം... ഉറ്റുനോക്കുന്ന മണ്ഡലങ്ങൾ
കർണാടകയിലെ പ്രധാനപ്പെട്ട ഒമ്പത് മണ്ഡലങ്ങളിലൂടെ...
ബെംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ പോളിങ് ആരംഭിച്ചു. മെയ് 12 ശനിയാഴ്ച രാവിലെ ഏഴ് മണി മുതലാണ് സംസ്ഥാനത്തെ 56696 ബൂത്തുകളിലായി പോളിങ് തുടങ്ങിയത്. ഭരണം നിലനിർത്താൻ കോൺഗ്രസും, കൈവിട്ട സംസ്ഥാനം തിരിച്ചുപിടിക്കാൻ ബിജെപിയും ആവേശത്തോടെ പ്രചാരണത്തിനിറങ്ങിയ കർണാടകയിൽ ഏവരും ഉറ്റുനോക്കുന്നത് ഒമ്പത് നിയോജക മണ്ഡലങ്ങളിലെ പോരാട്ടമാണ്.
മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളും, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബിഎസ് യെദിയൂരപ്പ മത്സരിക്കുന്ന ശിക്കാരിപ്പുരയുമാണ് സംസ്ഥാനത്ത് തീപാറും പോരാട്ടം നടക്കുന്ന പ്രധാന മണ്ഡലങ്ങൾ. ഇതിനുപുറമേ, പ്രധാനനേതാക്കളുടെ മക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിലും ജനവിധി എന്തായിരിക്കുമെന്നാണ് ഏവരുടെയും ആകാംക്ഷ. കർണാടകയിലെ പ്രധാനപ്പെട്ട ഒമ്പത് മണ്ഡലങ്ങളിലൂടെ...
സിദ്ധരാമയ്യയുടെ മകൻ...
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോക്ടർ യതീന്ദ്ര ജനവിധി തേടുന്ന മണ്ഡലമാണ് മൈസൂരു ജില്ലയിലെ വരുണ. നേരത്തെ ബിഎസ് യെദിയൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്രയെ ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ഒടുവിൽ തൊട്ടദാപ്പ ബാസവരാജുവാണ് ബിജെപിക്ക് വേണ്ടി അങ്കത്തട്ടിലിറങ്ങിയത്. 2008ലും 2013ലും സിദ്ധരാമയ്യ മികച്ച വിജയം നേടിയ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകൻ ഇത്തവണ ജയം ആവർത്തിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എസ് മനേഗറാണ് വരുണയിലെ ജെഡിഎസ് സ്ഥാനാർത്ഥി.
ചാമുണ്ഡേശ്വരി...
മുഖ്യമന്ത്രി സിദ്ധരാമയ്യ ജനവിധി തേടുന്ന രണ്ട് മണ്ഡലങ്ങളിൽ ഒന്നാണ് മൈസൂരുവിലെ ചാമുണ്ഡേശ്വരി. വൊക്കലിംഗ സമുദായത്തിന് മേൽക്കൈയുള്ള ഇവിടെ ജെഡിഎസും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. ജി ടി ദേവഗൗഡയാണ് ജെഡിഎസ് സ്ഥാനാർത്ഥി. ബിജെപി സ്ഥാനർത്ഥിയായി എസ്ആർ ഗോപാൽ റാവുവും ജനവിധി തേടുന്നു. 2008ൽ കോൺഗ്രസിനെയും 2013ൽ ജെഡിഎസിനെയും പിന്തുണച്ച മണ്ഡലത്തിൽ ഇത്തവണ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് പ്രവചനാതീതമാണ്.
ബദാമിയിൽ തീപാറും...
സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് ബദാമി. വടക്കൻ കർണാടകയിലെ ബഗലക്കോട്ട് ജില്ലയിൽ സ്ഥിതിചെയ്യുന്ന മണ്ഡലത്തിൽ അദ്ദേഹത്തിന് തന്നെയാണ് മുൻതൂക്കം. കുറുബ സമുദായത്തിന് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലം അതേ സമുദായംഗമായ സിദ്ധരാമയ്യയെ പിന്തുണയ്ക്കുമെന്നാണ് പ്രവചനങ്ങൾ. അതേസമയം, മുഖ്യമന്ത്രിക്ക് വിജയം അത്ര എളുപ്പമാകില്ലെന്നാണ് ബിജെപിയുടെ വാദം. ബി ശ്രീരാമലുവാണ് ബിജെപി സ്ഥാനാർത്ഥി. 2008ൽ ബിജെപിയോടൊപ്പം നിന്ന ബദാമി 2013ൽ കോൺഗ്രസ് സ്ഥാനാർത്ഥിയെയാണ് വിജയിപ്പിച്ചത്.
ചിറ്റപൂർ..
കലബുറഗി ജില്ലയിലെ ചിറ്റപൂരിൽ കോൺഗ്രസ് ദേശീയ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും ബിജെപിയുടെ വാൽമീക് നായികും തമ്മിലാണ് മത്സരം. കർണാടകയിലെ ഐടി മന്ത്രിയായ പ്രിയങ്ക് ഖാർഗെ 2013ൽ നേടിയ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണയും പോരാട്ടത്തിനിറങ്ങിയത്. ജെഡിഎസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാത്തത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് കോൺഗ്രസിന്റെ കണക്കൂകൂട്ടൽ. ലിംഗായത്തുകൾക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്നാണ് പ്രവചനം.
ബിടിഎം ലേ ഔട്ട്, ജയനഗർ...
കർണാടക ആഭ്യന്തര മന്ത്രി ആർ രാമലിംഗ റെഡ്ഢി മത്സരിക്കുന്ന ബിടിഎം ലേ ഔട്ടാണ് സംസ്ഥാനത്തെ മറ്റൊരു പ്രധാനപ്പെട്ട നിയോജക മണ്ഡലം. ബെംഗളൂരു നഗരത്തിൽ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ 2013ൽ 49000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റെഡ്ഢി വിജയിച്ചത്. ഇത്തവണയും വിജയം ആവർത്തിക്കുമെന്നാണ് റെഡ്ഢിയുടെയും കോൺഗ്രസിന്റെയും ശുഭപ്രതീക്ഷ. രാമലിംഗ റെഡ്ഢിയുടെ മകൾ സൗമ്യ റെഡ്ഢി ജനവിധി തേടുന്ന ജയനഗർ മണ്ഡലത്തിലും തീപാറും പോരാട്ടമാണ് നടക്കുന്നത്.
മാണ്ഡ്യ...
കാവേരി നദീജല തർക്കം ഏറ്റവും വലിയ പ്രചാരണ വിഷയമായ നിയോജക മണ്ഡലമാണ് മാണ്ഡ്യ. കർഷകർ തിങ്ങിപ്പാർക്കുന്ന മണ്ഡലത്തിൽ 2008ൽ ജെഡിഎസും 2013ൽ കോൺഗ്രസുമാണ് വിജയിച്ചത്. നടൻ അംബരീഷായിരുന്നു 2013ൽ കോൺഗ്രസിന് വേണ്ടി മാണ്ഡ്യയിൽ വിജയക്കൊടി നാട്ടിയത്. പക്ഷേ, ഇത്തവണ അംബരീഷ് മത്സരത്തിൽ നിന്ന് പിന്മാറിയതോടെ പി രവികുമാറിനെ കോൺഗ്രസ് കളത്തിലിറക്കി. എം ശ്രീനിവാസാണ് ജെഡിഎസ് സ്ഥാനാർത്ഥി. ബിജെപിക്ക് വേണ്ടി എൻ ശിവാന്നയും മത്സരിക്കുന്നു. മണ്ഡലത്തിൽ ശക്തമായ വേരോട്ടമുള്ള ജെഡിഎസും കോൺഗ്രസും തമ്മിലാണ് മാണ്ഡ്യയിലെ പോരാട്ടം.
രാമനഗരം, ഛന്നപട്ടണ...
മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി ഇത്തവണ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. രാമനഗരവും ഛന്നപട്ടണയുമാണ് കുമാരസ്വാമി മത്സരിക്കുന്ന മണ്ഡലങ്ങൾ. 2008ലും 2013ലും രാമനഗരത്ത് നിന്നും മികച്ച വിജയം നേടിയ കുമാരസ്വാമി ഇത്തവണ ഛന്നപട്ടണയിലും പോരാട്ടത്തിനിറങ്ങുകയായിരുന്നു. 2013ൽ കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി ബിഎസ്പിയോട് അതിദയനീയമായി പരാജയപ്പെട്ട മണ്ഡലമാണ് ഛന്നപട്ടണ.
ശിക്കാരിപ്പുര...
മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ ഇത്തവണത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ബിഎസ് യെദിയൂരപ്പ മത്സരിക്കുന്ന മണ്ഡലമാണ് ശിക്കാരിപ്പുര. ലിംഗായത്ത് സമുദായത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ കോൺഗ്രസിന്റെ ഗോണി മലദേശയും ജെഡിഎസിന്റെ എച്ച് ടി ബലേഗറുമുാണ് യെദിയൂരപ്പയുടെ എതിർ സ്ഥാനാർത്ഥികൾ. അമ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ശിക്കാരിപ്പുരയിൽ വിജയിക്കുമെന്നാണ് ബിഎസ് യെദിയൂരപ്പയുടെ ആത്മവിശ്വാസം. 2008ലും, 2013ലും ശിക്കാരിപ്പുരയിൽ മിന്നും ജയം നേടിയ യെദിയൂരപ്പ ഹാട്രിക്ക് വിജയമാണ് ലക്ഷ്യമിടുന്നത്.
കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പ് 2018: വോട്ടെടുപ്പ് തുടങ്ങി; ബെംഗളൂരുവിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
ജെസ്ന എവിടെ? മൈസൂരിലും കണ്ടെത്താനായില്ല, അന്വേഷണം അവസാനിപ്പിച്ച് പോലീസ് സംഘം മടങ്ങി...