'കർണാടക വിട്ടുകൊടുക്കില്ല'; വിജയം ഉറപ്പിക്കാൻ ബിജെപി തന്ത്രം, കൊഴിഞ്ഞ് പോക്കും തടയും..ഇതാദ്യം
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ജെ ഡി എസ് തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.92 പേരുടെ പട്ടികയായിരുന്നു ജെ ഡി എസ് പുറത്തുവിട്ടത്. കോൺഗ്രസും സമാനമായി തന്നെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വേഗത്തിൽ തന്നെ പുറത്തിറക്കി. സ്ഥാനാർത്ഥികൾക്ക് മണ്ഡലത്തിൽ പ്രചരണത്തിന് കൂടുതൽ സമയം ലഭിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. രണ്ടാം ഘട്ട പട്ടിക ഉടനെ പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും ബി ജെ പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്. പാർട്ടിയിലെ തർക്കങ്ങൾ മറികടക്കാനും മികച്ച വിജയം നേടാനുമുള്ള പാർട്ടി തന്ത്രമാണിതെന്നാണ് ബി ജെ പി വൃത്തങ്ങൾ പറയുന്നത്.

നാമനിർദ്ദേശപത്രിക സമർപ്പണത്തോട് അടുപ്പിച്ച് മാത്രമേ ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂവെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിലേക്കോ ജെ ഡി എസിലേക്കോ മറുകണ്ടം ചാടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്.
തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ബി ജെ പിയിൽ തർക്കങ്ങൾ രൂക്ഷമായിട്ടുണ്ട്. ഇതിനോടകം തന്നെ നാല് പ്രമുഖ നേതാക്കൾ ബി ജെ പി വിടുകയും കോൺഗ്രസിൽ ചേരുകയും ചെയ്തു. ഇനിയും കൂടുതൽ പേർ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടേക്കുമെന്ന് ആശങ്കപ്പെടുന്ന നേതാക്കളിൽ ചിലർ കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറുമായി ചർച്ച നടത്തിയതായുള്ള വാർത്തകളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബി ജെ പി നീക്കം.
അതേസമയം പതിവിൽ നിന്ന് വിപരീതമായി സ്ഥാനാർത്ഥി നിർണയത്തിൽ വലിയ തയ്യാറെടുപ്പുകളും ബി ജെ പി നടത്തുന്നുണ്ട്. ഇതിനായി പ്രത്യേക ആഭ്യന്തര സർവ്വേകളും പാർട്ടി സംഘടിപ്പിക്കുന്നുണ്ട്. നേരത്തേ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഹിമാചലിൽ സമാന തന്ത്രമായിരുന്നു ബി ജെ പി നടപ്പാക്കിയത്.

ഓരോ നിയമസഭാ മണ്ഡലത്തിലെയും പ്രാദേശിക നേതാക്കളോട് മികച്ച മൂന്ന് സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാനാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പ് രീതിയിലായിലാണ് നടപടികൾ. ഇതിനായി വോട്ടിംഗ് സ്ലിപ്പുകൾ നൽകുകയും മുൻഗണന ഏതൊക്കെ നേതാക്കൾക്കാണോ അത് അടയാളപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ ഓരോ മണ്ഡലങ്ങളിൽ നിന്നും മൂന്ന് പേരുകൾ വീതമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ആഭ്യന്തര സർവ്വേയിൽ നിന്നും ലഭിച്ച പേരുകളും വോട്ടിംഗിലൂടെ ലഭിച്ച പേരുകളും താരതമ്യം ചെയ്ത ശേഷമാണ് അന്തിമ തീരുമാനം. ജില്ല തിരിച്ചുള്ള പേരുകൾ ചർച്ച ചെയ്യാൻ സംസ്ഥാനത്തെ ബിജെപി കോർ ഗ്രൂപ്പ് വാരാന്ത്യത്തിൽ യോഗം ചേർന്നിരുന്നു.പ്രതിച്ഛായ, വിജയസാധ്യത, ഭരണ വിരുദ്ധ വികാരം എന്നീ ഘടകങ്ങൾ പരിശോധിച്ച ശേഷമായിരിക്കും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട പട്ടിക കേന്ദ്ര കമ്മിറ്റിക്ക് കൈമാറുമെന്നും അതിന് ശേഷമായിരിക്കും അന്തിമ പ്രഖ്യാപനമെന്നും ബി ജെ പി വ്യക്തമാക്കി.
നിലവിലെ സർക്കാരിലെ പല പ്രമുഖർക്കുമെതിരെ അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ അഴിമതിക്കേസുകൾ നേരിടാത്ത ക്ലീൻ ഇമേജുള്ള സ്ഥാനാർത്ഥികൾക്ക് ഊന്നൽ നൽകുമെന്നാണ് ബി ജെ പി നേതൃത്വം പറയുന്നത്. വിജയം ഉറപ്പിക്കാനായി ഏതറ്റം വരേയും പോകാൻ തങ്ങൾ മടിക്കില്ലെന്നും വേണമെങ്കിൽ കോൺഗ്രസിലേയും ജെഡിഎസിലേയും നേതാക്കളെ മറുകണ്ടം ചാടിക്കുമെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു.
മെയ് 10 നാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ്. 13 നാണ് വോട്ടെണ്ണൽ.












Click it and Unblock the Notifications