മോദിയുടെ കടുംവെട്ട്, കലിച്ച് യോഗത്തിൽ നിന്ന് ഇറങ്ങി പോയി യെദിയൂരപ്പ..കർണാടക ബിജെപിയിൽ കൂട്ടപൊരിച്ചിൽ
കർണാടക തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിട്ടും സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം എടുക്കാനാകാതെ ബി ജെ പി. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപിയുടെ ദേശീയ ഇലക്ഷൻ കമ്മിറ്റി യോഗം ചേർന്നിരുന്നു. 180 ഓളം പേരുടെ പേരുകൾ ചർച്ചയായതായും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കുമെന്നും ആയിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ സ്ഥാനാർത്ഥി പട്ടികയിൽ ബി ജെ പി നേതാക്കളുടെ മക്കൾക്ക് സീറ്റ് നൽകാനുള്ള നീക്കത്തിനെതിരെ സാക്ഷാൽ നരേന്ദ്ര മോദി തന്നെ എതിർപ്പ് ഉയർത്തിയതോടെ പ്രഖ്യാപനം പാതിവഴിയിലായിരിക്കുകയാണ്.

ഞായറാഴ്ച ചേർന്ന ഇലക്ഷൻ കമ്മിറ്റി യോഗത്തിലാണ് സിറ്റിംഗ് എം പിമാരുടേയും എം എൽ എമാരുടേയും മക്കൾക്ക് സീറ്റ് നൽകാനുള്ള തീരുമാനത്തെിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തി പ്രകടിപ്പിച്ചത്. പാർട്ടി പ്രവർത്തകരെ കൂടുതലായി പരിഗണിക്കണമെന്ന നിർദ്ദേശമാണ് മോദി നേതൃത്വത്തിന് നൽകിയത്. അതേസമയം യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച ഉയർന്നതോടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ യെദിയൂരപ്പ അതൃപ്തി പ്രകടിപ്പിച്ച് ഇറങ്ങിപ്പോയെന്നാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച സ്ഥാനാർത്ഥി നിർണയവും തിരഞ്ഞെുപ്പ് തന്ത്രങ്ങളും ചർച്ച ചെയ്യാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന യോഗത്തിലും യെദിയൂരപ്പ പങ്കെടുത്തിരുന്നില്ല. അതേസമയം ഉച്ച കഴിഞ്ഞ അദ്ദേഹം നദ്ദയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി തിടുക്കത്തിൽ തന്ന ബാംഗ്ലൂരിലേക്ക് പോയെന്നാണ് റിപ്പോർട്ട്. എന്നാൽ രാത്രി വൈകുവോളം സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ച നദ്ദ തുടർന്നു.

മകനും രാഷ്ട്രീയ പിൻഗാമിയുമായ ബി വൈ വിജേന്ദ്രയ്ക്ക് തന്റെ മണ്ഡലമായ ശിക്കാരിപുരയിൽ സീറ്റ് നൽകണമെന്ന ആവശ്യമാണ് യെദിയൂരപ്പയ്ക്ക് ഉള്ളത്. താൻ ഇക്കുറി മത്സരിക്കാൻ ഇല്ലെന്നും ശിക്കാരിപുരയിൽ നിന്നും വിജേന്ദ്ര മത്സരിക്കുമെന്നും നേരത്തേ തന്നെ യെദിയൂരപ്പ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ വിജേന്ദ്രയ്ക്ക് സീറ്റ് നൽകുന്നത് സംബന്ധിച്ച തീരുമാനം മോദിക്ക് വിട്ടിരിക്കുകയാണ് സംസ്ഥാന നേതൃത്വം.അതേസമയം തന്റെ അനുയായികളായ 15 പേർക്ക് സീറ്റ് അനുവദിക്കണമെന്നും യെദിയൂരപ്പ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നേതൃത്വം തള്ളിയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം യെദിയൂരപ്പയെ കൂടാതെ പാർപ്പിട മന്ത്രി സോമണ്ണയുടെ മകൻ അരുൺ സോമണ്ണ, ജലവിഭവ മന്ത്രി ഗോവിന്ദ് കർജോളിന്റെ മകൻ ഗോപാൽ കർജോൾ, ദാവൻഗെരെ ലോക്‌സഭാംഗം ജിഎം സിദ്ധേശ്വരയുടെ മകൻ അനിത് കുമാർ, മുൻ മന്ത്രിയുടെ മകൻ കെ ഇ കാന്തേഷ് എന്നിവരെല്ലാം ടിക്കറ്റിന് വേണ്ടി ചരടുവലിക്കുന്നുണ്ട്.

എന്നാൽ നേതാക്കളുടെ മക്കൾക്ക് സീറ്റ് അനുവദിക്കുന്നത് കുടുംബാധിപത്യം എന്ന വിമർശനങ്ങൾക്ക് വഴി വെയ്ക്കുമെന്നാണത്രേ പ്രധാനമന്ത്രിയുടെ നിലപാട്.എന്നാൽ ഒരു കടുംബത്തിന് ഒരു ടിക്കറ്റ് എന്നതാണ് പാർട്ടി നയമെങ്കിൽ
തങ്ങളുടെ മക്കൾക്ക് സീറ്റ് നൽകൂവെന്നാണ് നേതാക്കൾ പറയുന്നത്.
അതേസമയം ഇനിയും 49 ഓളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ചർച്ചകൾ ബിജെപിയിൽ പുരോഗമിക്കുകയാണ്. അഴിമതി ആരോപണങ്ങൾ നേരിടാത്ത പുതിയ മുഖങ്ങൾ മത്സരിക്കട്ടെയെന്ന് ദേശീയ നേതൃത്വം തീരുമാനമെടുത്തതോടെ ബി ജെ പിയുടെ സ്ഥാനാർത്ഥി നിർണയം ഇനിയും ഏറെ വൈകിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടുമെന്നും അന്തിമ ചർച്ചകൾ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.
മെയ് 10 നാണ് കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ്. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ജെഡിഎസും ഇതിനോടകം തന്നെ തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications