കോൺഗ്രസിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്; മറ്റൊരു എംഎൽഎ കൂടി, വിറച്ച് ബിജെപിയും ജെഡിഎസും
മെയ് 10 നാണ് കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനൽ എന്ന നിലയ്ക്ക് മാത്രമല്ല കർണാടക തിരഞ്ഞെടുപ്പിനെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്, ബിജെപിക്ക് ഭരണമുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം കൂടിയാണ് കർണാടക.
തിരഞ്ഞെടുപ്പിന് മുൻപ് കർണാടക കൈവിട്ടാൽ ബി ജെ പിയെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയാകും. അതേസമയം കോൺഗ്രസിനാകട്ടെ കർണാടക വിജയം നൽകുന്ന ഊർജം ചെറുതായിരിക്കില്ല. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയ്ക്കെതിരായ നടപടികളുടെ കൂടി പശ്ചാത്തലത്തിൽ. ഈ സാഹചര്യത്തിൽ കർണാടക ഭരണം എന്ത് വിധേനയും തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്.

കോൺഗ്രസിന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തുകയാണ് പാർട്ടിയിലേക്ക് മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളുടെ കുത്തൊഴുക്ക്. ഏറ്റവും ഒടുവിലായി ജെഡിഎസിൽ നിന്നുള്ള എംഎൽഎയാണ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്. അരിസിക മണ്ഡലത്തിൽ നിന്നുള്ള കെഎം ശിവലിംഗ ഗൗഡയാണ് കോൺഗ്രസിൽ ചേരുക. കഴിഞ്ഞ ദിവസം അദ്ദേഹം ജെ ഡി എസിൽ നിന്നും രാജിവെച്ചിരുന്നു.
ഹാസൻ ജില്ലയിലെ അർസികെരെയിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ വ്യക്തിയാണ് ഗൗഡ. കഴിഞ്ഞ കുറച്ച് നാളുകളായി ജെ ഡി എസുമായി ഗൗഡ അത്ര സ്വരചേർച്ചയിലായിരുന്നില്ല. മാത്രമല്ല പാർട്ടിയുമായി കൃത്യമായ അകലം പാലിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഗൗഡ പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു.
ഇതിന് പിന്നാലെ താൻ രാജിവെയ്ക്കുമെന്നും കോൺഗ്രസിൽ ചേർന്ന് അർസിക്കരയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്നും ഗൗഡ വ്യക്തമാക്കിയിരുന്നു. അതേസമയം ഗൗഡ കോൺഗ്രസിൽ ചേർന്നാൽ അദ്ദേഹത്തിന് പാർട്ടി ടിക്കറ്റ് നൽകുമെന്ന് പാർട്ടി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കോൺഗ്രസിലേക്കുള്ള ഒഴുക്കി ഗൗഡയിൽ നിൽക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തോടെ കാര്യങ്ങൾ കൂടുതൽ ചൂട് പിടിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സീറ്റ് കിട്ടാത്തവർ പാർട്ടി വിടാനുള്ള സാധ്യത ഏറെയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ബി ജെ പിയിൽ നിന്നും പ്രമുഖർ അടക്കമുള്ളവർ കോൺഗ്രസിലേക്ക് എത്താനുള്ള സാധ്യതയും കൽപ്പിക്കപെടുന്നുണ്ട്. ഭരണ വിരുദ്ധ വികാരവും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കെതിരായ അതൃപ്തികളും ബിജെപിയിൽ ചൂട് പിടിച്ചിട്ടുണ്ട്. ബി ജെ പിയിലെ അതൃപ്തികൾ മുതലെടുത്ത് നേതാക്കളെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. അദ്ദേഹവുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തിയെന്നും സൂചനകളുണ്ട്.
ഹിരേകെരൂരിൽ നിന്നപള്ള മുൻ എംഎൽഎയായ യുബി ബൻകർ, ചിക്കമംഗളൂരുവിൽ എച്ച്‌ഡി തമ്മണ്ണ, ധാർവാഡിൽ നിന്നുള്ള മോഹൻ ലിംബികൈ,ഷിഗ്ഗോണിൽ നിന്നുള്ള മഞ്ജുനാഥ് കുന്നൂർ, കുഡ്‌ലിഗിയിൽ നിന്നുള്ള എൻ വൈ ഗോപാലകൃഷ്ണ തുടങ്ങിയ ബിജെപി നേതാക്കളാണ് ഇതുവരെ കോൺഗ്രസിൽ ചേർന്നത്.
അതേസമയം നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ജെ ഡി എസിനേയും ബി ജെ പിയേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ബി ജെ പിയിലെ കൊഴിഞ്ഞ് പോക്ക് തടയാൻ അമിത് ഷാ തന്നെ നേരിട്ട് ഇറങ്ങി കഴിഞ്ഞു. മകന് സീറ്റ് അനുവദിക്കില്ലെങ്കിൽ പാർട്ടിയിൽ നിന്നും രാജിവെയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ഭവന വകുപ്പ് മന്ത്രി വി സോമണ്ണയെ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ച് അനുനയിപ്പിക്കുകയായിരുന്നു. ഇടഞ്ഞ് നിൽക്കുന്ന മറ്റ് നേതാക്കളെ അനുനയിപ്പിക്കാൻ ഇവരുടെ മക്കൾക്ക് ബി ജെ പി സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജെ ഡി എസിലും നേതാക്കളുടെ മക്കൾക്ക് സീറ്റ് വാഗ്ദാനം ചെയ്ത് കൊണ്ട് മുതിർന്ന നേതാക്കളെ പിടിച്ച് നിർത്താനുള്ള ശ്രമങ്ങൾ ശക്തമായി തന്നെ നടക്കുന്നുണ്ട്.












Click it and Unblock the Notifications