ഷെട്ടാറും സവാദിയും വാഴുമോ അതോ വീഴുമോ? മറുകണ്ടം ചാടിയവരെ കാത്തിരിക്കുന്നത് എന്ത്? കണക്കുകൾ പറയുന്നത്
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കർണാടകത്തിൽ കൂടുവിട്ട് കൂടുമാറ്റങ്ങൾ തുടരുകയാണ്. പതിവിൽ നിന്ന് വിപരീതമായി ഇത്തവണ കൂടുതൽ നേതാക്കൾ രാജിവെച്ച് മറുകണ്ടം ചാടിയത് ബി ജെ പിയിൽ നിന്നാണ്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി തുടങ്ങി പാർട്ടിയിലെ കരുത്തർ അടക്കമാണ് ബി ജെ പി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് ചേക്കേറിയത്.
മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ വരവ് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും കൂടുതൽ സീറ്റുകൾ നേടാനാകുമെന്നുമാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. മറുവശത്ത് ബി ജെ പിയാകട്ടെ പാർട്ടി വിട്ടവർ ചലനം ഉണ്ടാക്കില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്.

യഥാർത്ഥത്തിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള നേതാക്കളുടെ ഇത്തരം കൂടുമാറ്റങ്ങൾ തിരിച്ചടിക്കാറുണ്ടോ? അതോ ഈ നേതാക്കൾ വലിയ വിജയം കൊയ്യുമോ? കണക്കുകൾ പരിശോധിക്കാം
2013 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി വിട്ട് മറ്റ് പാർട്ടികളിൽ മത്സരിച്ച 103 പേരിൽ 87 പേരാണ് പരാജയം രുചിച്ചത്. 16 പേർ വിജയിച്ചു. 2018 ലാകട്ടെ പാർട്ടി വിട്ട് മത്സരിച്ചവർ 131 ആയിരുന്നു. ഇതിൽ 37 പേർ വിജയിച്ചു. 94 പേർ പരാജയപ്പെട്ടു.

കഴിഞ്ഞ (2008, 2013, 2018) മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളിലായി പാർട്ടി മാറി മത്സരിച്ച 341 പേരിൽ 78 പേർ ആയിരുന്നു വിജയിച്ചത്. അതായത് 23 ശതമാനം പേർ. 263 പേർ തോൽക്കുകയായിരുന്നു. 2018 ലായിരുന്നു കൂടുതൽ പേർ പാർട്ടി വിട്ട് മത്സരിച്ചത്. എന്നിരുന്നാലും വിജയശതമാനം അതിന് അനുസൃതമായി ഉയർന്നിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2008 ൽ പാർട്ടി മാറി ബി ജെ പിയിൽ എത്തിയ 21 പേരിൽ 8 പേരായിരുന്നു വിജയിച്ചത്. 2013 ൽ 10 പേരിൽ 3 പേരും 2018 ൽ 58 പേരിൽ 27 പേരും ജയിച്ചു.
കോൺഗ്രസിൽ- 2008 ൽ കോൺഗ്രസിലേക്ക് എത്തിയ 24 പേരിൽ 11 പേർ വിജയിച്ചപ്പോൾ 2013 ൽ എത്തിയ 6 പേരിൽ ഒരാൾ ആണ് വിജയിച്ചത്. അതേസമയം 2018 ൽ എത്തിയ 20 പേരിൽ 7 പരും വിജയിച്ചു.
ജെ ഡി എസ്- കോൺഗ്രസും ബി ജെ പിയുമായി താരതമ്യം ചെയ്യുമ്പോൾ ജെ ഡി എസിലെത്തി വിജയിച്ച നേതാക്കളുടെ എണ്ണം താരതമ്യേന കുറവാണ്. 2008 ൽ 34 ൽ 6 പേരും 2013 ൽ 22 പേരിൽ 6 പേരും 2018 ൽ 21 പേരിൽ 3 പേരുമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.
അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയിലേക്കോ ഭരണത്തിലേറാൻ സാധ്യത ഉള്ള പാർട്ടിയിലേക്കോ ചേക്കേറുന്ന നേതാക്കൾക്കാണ് പൊതുവെ വിജയ സാധ്യത കൂടുതൽ എന്ന് കണക്കുകൾ പറയുന്നു. അതേസമയം യു പി, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ പാർട്ടി വിട്ട് മത്സരിക്കുന്ന നേതാക്കൾ പരാജയം രുചിക്കുന്നതാണ് പതിവ് കാഴ്ച .
1998 മുതൽ 2017 വരെ മത്സരിച്ച 261 നേതാക്കളാണ് പാർട്ടി മാറി മത്സരിച്ചത്. ഇതിൽ 36 പേർ മാത്രമാണ് വിജയിച്ചത്. ബിജെപി ഭരിക്കുന്ന യുപിയിൽ 1980 മുതൽ 2017 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഭരണത്തിലേറാൻ സാധ്യതയുള്ള പാർട്ടിയിലേക്ക് കൂറുമാറിയവർ മാത്രമാണ് വിജയിച്ചത്.












Click it and Unblock the Notifications