കര്‍ണാടക തിരഞ്ഞെടുപ്പ്: അങ്കം കഴിഞ്ഞു, ഇനി രണ്ട് നാള് കാത്തിരിപ്പ്
ബെംഗളൂരു: മെയ് 12ന് കര്‍ണാടക വിധി എഴുതി... ഇനി കാത്തിരിപ്പുകളുടെ നാള്. 15 ചൊവ്വാഴ്ച പ്രതീക്ഷ അവസാനിപ്പിച്ച് ആ ഫലം പുറത്ത് വരും. കര്‍ണാടകയുടെ വിധി വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലേയ്ക്കുള്ള ദിശാസൂചിക കൂടി ആയിരിക്കുമെന്നാണ് രാഷ്ട്രീയ നിരൂപകരുടെ വിലയിരുത്തല്‍.അതിനാല്‍ തന്നെ കര്‍ണാടകയുടെ വിധിയറിയാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് രാഷ്ട്രീയ ഇന്ത്യ.
കോണ്‍ഗ്രസ്സിന്റെ ഭരണത്തില്‍ മനംമടുത്ത പൊതുജനമാണ് ബിജെപിയെ കേന്ദ്ര ഭരണം ഏല്‍പ്പിച്ചതെന്ന് പ്രചരണ വേദിയില്‍ ആവര്‍ത്തിച്ച് പറഞ്ഞ ബിജെപിയ്ക്കും കര്‍ണാടക നേടുകയെന്നത് അനിവാര്യമാണ്. മാറ്റത്തിനായി വോട്ട് ചോദിച്ച് അധികാരത്തിലെത്തിയ പ്രധാനമന്ത്രി ഒരുപാട് മാറ്റങ്ങള്‍ കൊണ്ട് വന്നു. നോട്ട് നിരോധനമായും ജിഎസ്ടിയായും മറ്റും, പക്ഷെ ഇത് എത്രമാത്രം ജനപ്രീതി നേടി എന്നത് ചോദ്യചിഹ്നമായി തുടരുന്നു.

കേന്ദ്രത്തിനെതിരെ സോഷ്യല്‍മീഡിയയിലടക്കം പ്രതിഷേധങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് കര്‍ണാടക തിരഞ്ഞെടുപ്പ് വരുന്നത്. അത്കൊണ്ട് തന്നെയാണ് ഈ തിരഞ്ഞെടുപ്പിന് ഇത്രയധികം ദേശീയ ശ്രദ്ധ ലഭിച്ചതും. കോണ്‍ഗ്രസ് വിജയം നേടുമെന്ന സര്‍വേഫലം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്നു. ബിജെപി തോറ്റാൽ, എൻഡിഎ സഖ്യം മുങ്ങുന്ന കപ്പലാണെന്ന് സഖ്യ കക്ഷികള്‍ മുദ്രകുത്തും. മോദി വിരുദ്ധര്‍ക്ക് ആഘോഷത്തിന് വകയാകും. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം നേരിട്ടാല്‍ ബിജെപി വിരുദ്ധ ചേരിയുടെ വീര്യം ചോർത്തും. കണക്കുകൂട്ടലുകളും തെറ്റിക്കും. മാത്രമല്ല രാഹുല്‍ഗാന്ധി എന്ന നേതാവിനെ വിലയിരുത്താനള്ള വേദി കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദിയെ നേരിടാന്‍ പോന്ന എതിരാളിയാണോ രാഹുല്‍ എന്ന വിശകലനവും കര്‍ണാടക ഫലത്തോടെ നടക്കും. കർണാടകയിൽ ബിജെപി ജയിച്ചാൽ 2019ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ചേരിയെ മുന്നിൽ നിന്ന് നയിക്കാൻ കോൺഗ്രസിനുള്ള അവസരവും മങ്ങും. നായകസ്ഥാനം രാഹുൽ ഗാന്ധിക്കാണോ, പ്രാദേശിക കക്ഷി നേതാക്കളിൽ ഒരാൾക്കാണോ എന്ന് തീരുമാനിക്കുന്നതും കര്‍ണാടക ഫലം തന്നെ ഇത്തരത്തില്‍ നോക്കുമ്പോള്‍ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലേയ്ക്കുള്ള ദിശാസൂചിക തന്നെയാണ് ഈ തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications