മാണ്ഡ്യയിൽ കുമാരസ്വാമി നേരിട്ട് ഇറങ്ങും, പൂട്ടാൻ ദിവ്യയെ ഇറക്കാൻ കോൺഗ്രസ്, ബിജെപിക്ക് വേണ്ടി സുമലതയും

ബെംഗളൂരു; കർണാടക നിയസഭ തിരഞ്ഞെടുപ്പിൽ അതീവ നാടകീയ മുഹൂർത്തങ്ങൾക്കാകും ഇത്തവണ മാണ്ഡ്യ നിയമസഭ മണ്ഡലം വേദിയായേക്കുക. ജെ ഡി എസ് കോട്ടയായ മാണ്ഡ്യയിൽ കണ്ണു നട്ട് കോൺഗ്രസും ബി ജെ പിയും തന്ത്രം മെനയാൻ തുടങ്ങിയതോടെ ഇരു കക്ഷികൾക്കും തടതീർക്കാൻ മറുതന്ത്രങ്ങൾ പയറ്റുകയാണ് ജെ ഡി എസും. ഇതോടെ ഏറെ ഉറ്റുനോക്കപ്പെടുന്ന മാണ്ഡ്യ നിയമസഭ മണ്ഡലത്തിൽ ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിന് വഴിയൊരുങ്ങും.

കോൺഗ്രസും ജെ ഡി എസും തമ്മിലാണ്
സാധാരണ നിലയിൽ കോൺഗ്രസും ജെ ഡി എസും തമ്മിലാണ് മാണ്ഡ്യയിൽ പോരാട്ടം. എന്നാൽ പഴയ മൈസൂരു മേഖലയിൽ കൂടുതൽ സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെ ബി ജെ പിയും ഇവിടെ കളം നിറഞ്ഞിരിക്കുകയാണ്. ശക്തരെ തന്നെ ഇറക്കി മാണ്ഡ്യ പിടിക്കാനുള്ള തീവ്രശ്രമങ്ങൾ ബി ജെ പി നടത്തുന്നുണ്ട്. മാണ്ഡ്യ ലോക്സഭ എംപിയായ നടി സുമലതയെ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ബി ജെ പി നീക്കം.

നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന്
നിലവിൽ മാണ്ഡ്യ ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എം എൽ എയാണവർ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ കൂടി പിന്തുണയോടെയായിരുന്നു അവർ വിജയിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സുമതല ഔദ്യോഗികമായി ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് സൂചന. തന്റെ പിന്തുണ ഇത്തവണ ബി ജെ പിക്കായിരിക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലാണ് സുമലതയുടെ കണ്ണ്. തനിക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് അവർ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.

എച്ച് ഡി കുമാരസ്വാമി തന്നെ മത്സരിച്ചേക്കും
ഇതോടെ മാണ്ഡ്യ നിയമസഭയിൽ നിന്ന് അവർ ബി ജെ പി സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളികളയാനാകില്ല. അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞ് വന്നാൽ മുൻ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ സാക്ഷാൽ എച്ച് ഡി കുമാരസ്വാമി തന്നെ മണ്ഡലത്തിൽ മത്സരിച്ചേക്കും. തന്റെ സിറ്റിംഗ് മണ്ഡലമായ ചണ്ണാപട്ടണയ്ക്കൊപ്പമായിരിക്കും കുമാരസ്വാമി മാണ്ഡ്യയിലും മത്സരിച്ചേക്കുക.

കനത്ത തോൽവിയാണ് നിഖിൽ സുമലതയോട് ഏറ്റുവാങ്ങിയത്
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയായിരുന്നു സുമലതയുടെ എതിരാളി. അന്ന് കനത്ത തോൽവിയാണ് നിഖിൽ സുമലതയോട് ഏറ്റുവാങ്ങിയത്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ രാമനഗരയിലായിരിക്കും നിഖിൽ കുമാരസ്വാമിയെ ജെഡിഎസ് മത്സരിപ്പിച്ചേക്കുകയെന്നാണ് റിപ്പോർട്ട്. അതേസമയം മാണ്ഡ്യയിൽ കോൺഗ്രസിന് വേണ്ടി നടിയും മുൻ ലോക്സഭ അംഗവുമായ ദിവ്യ സ്പന്ദന ഇറങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.

തിരിച്ച് വരവിന് ശ്രമം നടത്തുന്നുണ്ടെന്നാണ്
മാണ്ഡ്യയിൽ നിന്നുള്ള മുൻ ലോക്സഭ അംഗമായിരുന്നു കോൺഗ്രസിന്റെ മുൻ സോഷ്യൽ മീഡിയ ഹെഡ് കൂടിയായിരുന്ന ദിവ്യ സ്പന്ദന. 2013 ലെ ലോക്സഭ ഉപതിരഞ്ഞെടുപ്പിലായിരുന്നു ദിവ്യ മാണ്ഡ്യയിൽ വിജയിച്ചത്. എന്നാൽ 2014 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ അവർ മണ്ഡലത്തിൽ പരാജയം രുചിച്ചു. നിലവിൽ സംസ്ഥാന രാഷ്ട്രീയത്തിലോ കോൺഗ്രസിലോ ദിവ്യ സജീവമല്ല. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിൽക്കുന്ന ദിവ്യ കർണാടക നിയമസഭ തിരഞ്ഞെടുപ്പിലൂടെ തിരിച്ച് വരവിന് ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന. ദിവ്യയിലൂടെ മണ്ഡലത്തിലെ ജെ ഡി എസ് കുത്തക തകർക്കാൻ കോൺഗ്രസിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications