Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാഗേപ്പള്ളി ചുവക്കും, കർണാടക നിയമസഭയില്‍ ഇത്തവണ ചെങ്കൊടി പാറും': ആത്മവിശ്വാസത്തില്‍ അനില്‍കുമാർ

കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മത്സരിക്കുന്നുണ്ടെങ്കിലും സിപിഎം വിജയം പ്രതീക്ഷിക്കുന്ന ഏക മണ്ഡലം ചിക്കബല്ലാപ്പൂർ ജില്ലയിലെ ബാഗേപ്പള്ളിയാണ്. ആന്ധ്രാപ്രദേശുമായി അതിർത്തി പങ്കിടുന്ന മണ്ഡലത്തില്‍ നേരത്തെ മൂന്ന് തവണ സിപിഎം വിജയിച്ച ചരിത്രവുമുണ്ട്. 1983ൽ എ വി അപ്പാസ്വാമി റെഡ്ഡിയും 1994ലും 2004ലും ജി വി ശ്രീരാമ റെഡ്ഡിയുമാണ്‌ ബാഗേപ്പള്ളി മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎം സ്ഥാനാർത്ഥികള്‍.

മണ്ഡലത്തില്‍ ഇത്തവണ സിപിഎമ്മിന് കാര്യങ്ങള്‍ ഏറെ അനുകൂലമാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. മണ്ഡലത്തിന് കീഴിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും സിപിഎമ്മിനാണ് ഭരണം. കഴിഞ്ഞ തവണ മുപ്പതിനായിരത്തിലേറെ വോട്ടുമായി മൂന്നാം സ്ഥാനത്ത് എത്തിയ ജെഡിഎസ് ഇത്തവണ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതും സിപിഎമ്മിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു.

 cpm

മറ്റ് എല്ലാ കാര്യങ്ങളിലും ഉപരിയായി സിപിഎമ്മിന്റെ ആത്മവിശ്വാസം സ്ഥാനാർത്ഥി അനില്‍കുമാറിലാണ്. മണ്ഡലത്തിലെ ജനകീയ ഡോക്ടറായ അനില്‍കുമാർ കോവിഡ് സമയത്ത് ഉള്‍പപ്പടെ നടത്തിയ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ഇത്തവണ ബാഗേപ്പള്ളിയിലൂടെ കർണാടക നിയമസഭയില്‍ ചെങ്കൊടിപാറുമെന്നാണ് പ്രചരണത്തിരക്കിനിടയില്‍ നിന്നും വണ്‍ ഇന്ത്യ മലയാളത്തോട് സംസാരിച്ച അനില്‍ കുമാർ വ്യക്തമാക്കുന്നത്.

മണ്ഡലത്തില്‍ ഇത്തവണ സിപിഎമ്മിന്റെ വിജയ സാധ്യത എത്രത്തോളമാണ്?

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തികഞ്ഞ വിജയ സാധ്യതയാണ് ഇത്തവണ മണ്ഡലത്തിലുള്ളത്. നിലവിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ ജനങ്ങളില്‍ വലിയ എതിർപ്പുണ്ട്. അതോടൊപ്പം തന്നെ ജെഡിഎസ്, കർഷക സംഘടനകള്‍, ദളിത് ഗ്രൂപ്പുകള്‍ എന്നിവരുടെ പിന്തുണയും സിപിഎമ്മിന്റെ പ്രതീക്ഷകള്‍ വർധിക്കുന്നു. മണ്ഡലത്തിലെ യുവാക്കളും വിദ്യാസമ്പന്നരായ ആളുകളും ഇതിനോടകം തന്നെ രാഷ്ട്രീയത്തിന് അതീതമായി വലിയ തോതില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അനുകൂലമായി ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് തന്നെ പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ബാഗേപ്പള്ളി. എല്ലാ തിരഞ്ഞെടുപ്പിലും കൃത്യമായ വോട്ടു വിഹിതം പാർട്ടിക്ക് ലഭിക്കാറുണ്ട്. ഇത്തവണ ഒരു ഇടവേളക്ക് ശേഷം മണ്ഡലത്തിലെ ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിജയിപ്പിക്കുമെന്ന കാര്യം എനിക്ക് ഉറപ്പാണ്. പ്രചരണ സമയത്ത് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണവും ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. ഇത്തവണ മണ്ഡലത്തില്‍ ഒരു മാറ്റം വേണമെന്നാണ് അവർ എല്ലാവരും പറയുന്നത്. അതുണ്ടാവുമെന്ന് ഞങ്ങളും ഉറച്ച് വിശ്വസിക്കുന്നു.

 cpm

ബാഗേപ്പള്ളിയില്‍ സിപിഎം ഉയർത്തുന്ന പ്രധാന പ്രചരണ വിഷയങ്ങള്‍ എന്തെല്ലാമാണ്?

സർക്കാർ സംവിധാനങ്ങളിലുള്ള അഴിമതിയാണ് മണ്ഡലം നേരിടുന്ന പ്രധാന പ്രശ്നം. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു ആവശ്യത്തിന് സർക്കാർ ഓഫീസുകളെ സമീപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. സർക്കാർ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ അർഹതപ്പെട്ടവരിലേക്ക് എത്തുന്നില്ല. അങ്ങോട്ട് പോയി അന്വേഷിച്ചാല്‍ തന്നെ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കേണ്ട സാഹചര്യമാണുള്ളത്.

മണ്ഡലത്തിലെ ഒരു ഗ്രാമത്തിലേക്കും കൃത്യമായ റോഡുകളോ ഗതാഗത സൌകര്യങ്ങളോ ഇല്ല. പൊതുഗതാഗത സംവിധാനം നാമമാത്രമാണ്. 148 ലേറെ വില്ലേജുകളില്‍ യാതൊരു വിധത്തിലുള്ള പൊതുഗതാഗത സംവിധാനവുമില്ല. ഇത് വിദ്യാർത്ഥികളുടെ പഠനത്തെയടക്കം ബാധിക്കുന്നു. ഒരു ഡിഗ്രി ബിരുദധാരി പോലും ഇല്ലാത്ത 45 ഗ്രാമങ്ങള്‍ ഈ മണ്ഡലത്തിലുണ്ട്. സ്വതന്ത്രം നേടിയിട്ട് 75 വർഷമാകുന്ന ഒരു രാജ്യത്തെ സ്ഥിതിയാണ് ഇത്. വളരെ വേദനാജനകമാണ് ഈ സാഹചര്യം.തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഗ്രാമത്തിലെ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. മണ്ഡലത്തിലെ 69 സർക്കാർ വിദ്യാലയങ്ങളാണ് ഇതുവരെ പൂട്ടിയത്. പകരം വരുന്ന സ്വകാര്യ സ്കൂളുകളിലെ ഫീസ് സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാനാവാത്ത സ്ഥിതിയാണ്.

Hair care:വേനലിലും മുടി പട്ടുപോലെ തിളങ്ങും: ചെയ്യേണ്ടത് ഇത്രമാത്രം

 cpm

മറ്റൊരു പ്രധാന പ്രശ്നം കർഷകരുടേതാണ്. മണ്ഡലത്തിലെ ഭൂരിപക്ഷം പേരും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. എന്നാല്‍ അവരുടെ വളർത്തുമൃഗങ്ങളെ പരിപാലിക്കാന്‍ പോലും ആവശ്യമായ വെറ്റിനറി ആശുപത്രികള്‍ മണ്ഡലത്തിലില്ല. മൂന്നോ നാലോ ഡോക്ടർമാർ മാത്രമാണ് മണ്ഡലത്തില്‍ ആകെയുള്ളത്. മണ്ഡലത്തിലെ തന്നെ ചേളൂർ എന്ന് പറയുന്ന സ്ഥലത്ത് പത്ത് വർഷമായി ഒരു വെറ്റിനറി ഡോക്ടർ പോലും ഇല്ല. അവിടുത്തെ കർഷകർ വലിയ ദുരിതത്തിലൂടെയാണ് കടന്ന് പോവുന്നത്.

കാർഷിക വൃത്തിയില്‍ ഏർപ്പെട്ടിരിക്കുന്ന വലിയൊരു ജനവിഭാഗമുള്ള ബാഗേപ്പള്ളിക്കും അടുത്ത് കിടക്കുന്ന പ്രദേശമായ ഗുഡുബട്ടെയ്ക്കുമായി ആകെ ഒരു അസിസ്റ്റന്റ് അഗ്രികള്‍ച്ചർ ഓഫീസറാണുള്ളത്. അവർക്ക് കീഴിലായി വേറെ ഒരു ഉദ്യോഗസ്ഥരുമില്ല. ചിലർ കരാർ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവർക്കാർക്കും ആത്മാർത്ഥതയില്ല. അധികം ആളുകളും അഴിമതിക്കാരാണ്.

കർഷകരുടെ ഉത്പന്നങ്ങള്‍ക്ക് ശരിയായ വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതോടൊപ്പം തന്നെ ഭൂമി സംബന്ധമായ പ്രശ്നങ്ങളും ശക്തമാണ്. ആളുകള്‍ക്ക് കൃത്യമായ പട്ടയം കൊടുക്കാന്‍ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പുറമെയാണ് വനം വകുപ്പ് ഭൂമി പിടിച്ചെടുക്കുന്ന പ്രവർത്തിയും ഉണ്ടാവുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ മാത്രമല്ല, മണ്ഡലത്തിലെ നിലവിലെ ജനപ്രതിനിധിയും ജന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടുന്നില്ല.

 cpm

മണ്ഡലത്തിലെ മറ്റൊരു പ്രധാന വിഷയം സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളാണ്. സ്ത്രീകള്‍ ചേർന്ന് നിരവധി സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും അവർക്കാർക്കും ലോണുകള്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് ചില സ്വകാര്യ മൈക്രോ ഫിനാന്‍സിങ് ഗ്രൂപ്പുകള്‍ ഇവരെ ചൂഷണം ചെയ്യുന്നു. ഒരു ഡോക്ടർ എന്ന നിലയില്‍ മണ്ഡലത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ച് എനിക്ക് കൂടുതല്‍ അറിയാം. അവരില്‍ പലരും വലിയ വിഷാദരോഗാവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത്.

ബിജെപിയും കോണ്‍ഗ്രസും മണിപവർ ഉപയോഗിക്കുന്നുവെന്നാണല്ലോ പ്രധാന ആരോപണം. അതിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സിപിഎമ്മിന് സാധിക്കുമോ?

നിലവിലെ കോണ്‍ഗ്രസ് എംഎല്‍എ 2013 ല്‍ സ്വതന്ത്രനായിട്ടായിരുന്നു മത്സരിച്ചത്. അന്ന് അദ്ദേഹം മണ്ഡലത്തിലെ ഒരോ വീട്ടിലും സാരികള്‍ എത്തിച്ച് നല്‍കി വനിത വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. 2018 ല്‍ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായപ്പോഴും ഇത് ആവർത്തിച്ചു. ഇത്തവണ ഒരു വീട്ടില്‍ കുറഞ്ഞത് നാല് സാരികളെങ്കിലും എത്തുന്നുണ്ട്. കോണ്‍ഗ്രസ്, സ്വതന്ത്രന്‍, ബിജെപി എന്നിവരെല്ലാം സാരികള്‍ നല്‍കിയിട്ടുണ്ട്. ബിജെപി വിമതനായ മറ്റൊരു സ്ഥാനാർത്ഥി പ്രഷർ കുക്കറും വീടുകളിലെത്തിക്കുന്നുണ്ട്. എന്നാല്‍ മണ്ഡലത്തിലെ സ്ത്രീകളാരും ഈ സാരികള്‍ ധരിക്കാന്‍ തയ്യാറായിട്ടില്ലെന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ആരോടും ചോദിക്കാം.

എന്താണ് സാരി ധരിക്കാത്തത് എന്ന് ചോദിച്ചാല്‍ ഒരു ചെറിയ പുഞ്ചിരി മാത്രമായിരിക്കും മറുപടി. അവർക്ക് വോട്ട് നല്‍കില്ലെന്നത് തന്നെയാണ് പരോക്ഷമായി അവർ വ്യക്തമാക്കുന്നത്. പണത്തിന് മുന്നില്‍ അവർ ഇത്തവണ വീഴില്ലെന്ന കാര്യം എനിക്ക് ഉറപ്പാണ്. ജാതി വ്യവസ്ഥയ്ക്ക് അപ്പുറത്ത് നിന്നും അവർ ചിന്തിക്കും. അതാണ് ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കാണുന്ന അനുകൂലമായ പ്രധാന ഘടകം.

ജെഡിഎസ് പിന്തുണ എത്രത്തോളം ഗുണം ചെയ്യും

ജെഡിഎസിന് ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലമാണ് ബാഗേപ്പള്ളി. സിപിഎം കഴിഞ്ഞാല്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ബാങ്ക് അവർക്കാണ്. കോണ്‍ഗ്രസിനും വോട്ട് ബാങ്ക് ഇല്ലെന്നല്ല. പക്ഷെ 2013 ല്‍ സ്വതന്ത്രന്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എല്ലാ കാലത്തും തങ്ങളുടെ വോട്ട് ബാങ്ക് മണ്ഡലത്തില്‍ നിലനിർത്തി പോരാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ വലിയ ചലനം ഉണ്ടാക്കാന്‍ ഇതുവരെ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. അടിത്തട്ടില്‍ പാർട്ടി ഇപ്പോഴും ശക്തമാണ്.

കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന അഭിപ്രായ സർവ്വേകളെ എങ്ങനെ നോക്കിക്കാണുന്നു

കോണ്‍ഗ്രസ് ജയിച്ച് വന്നാലും അവർക്ക് സർക്കാർ രൂപീകരിക്കാന്‍ കഴിയുമോ എന്നുള്ളത് സംശയകരമാണ്. കഴിഞ്ഞ തവണ എന്താണ് നമ്മള്‍ കണ്ടത്. കോണ്‍ഗ്രസും ജെഡിഎസും ചേർന്ന് സർക്കാർ രൂപീകരിക്കുന്നു. എന്നാല്‍ പിന്നീട് ഓപ്പറേഷന്‍ കമലയിലൂടെ എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ബിജെപി അധികാരം പിടിക്കുന്നു. ഈ ജില്ലയില്‍ നിന്നും ഒരാള്‍ അത്തരത്തില്‍ കൂടുമാറി. അദ്ദേഹം ഇന്ന് ആരോഗ്യ മന്ത്രിയാണ്. അതിന് മുമ്പ് ഈ ജില്ലയില്‍ ബിജെപിക്ക് ഒരു അംഗവും ഉണ്ടായിരുന്നില്ല. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലത്തില്‍ കമ്യൂണിസ്റ്റ് പാർട്ടിക്ക് തികഞ്ഞ വിജയ പ്രതീക്ഷയാണ് ഉള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+