കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തും... സര്‍വ്വേ റിപ്പോര്‍ട്ട്.. താമര വാടുമോ?
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നൂറ് സീറ്റുകളില്‍ ഭരണം നേടുമെന്ന ബിജെപിയുടെ സര്‍വ്വേയ്ക്ക് പിന്നാലെ കോണ്‍ഗ്രസിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മറ്റൊരു സര്‍വ്വേഫലം പുറത്ത്. സി ഫോര്‍ പുറത്തുവിട്ട സര്‍വ്വേയിലാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയില്‍ താമരവിരിയിക്കാമെന്ന ബിജെപി ലക്ഷ്യത്തിന് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്.
ഇതുവരെ പുറത്തു വന്നിരിക്കുന്ന സര്‍വ്വേ ഫലങ്ങളില്‍ കര്‍ണാടകത്തില്‍ ഒരു തൂക്ക് മന്ത്രി സഭയ്ക്കാണ് സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ആറാഴ്ച മാത്രം ബാക്കി നില്‍ക്കെ പുറത്തുവന്നിരിക്കുന്ന സര്‍വ്വേയില്‍ കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്. ഭരണ വിരുദ്ധ വികാരമുണ്ടെങ്കിലും ജാതി മത സമവാക്യങ്ങള്‍ തുറുപ്പു ചീട്ടാകുന്ന കര്‍ണാടക രാഷ്ട്രീയത്തില്‍ ലിംഗായത്ത് സമുദായങ്ങളേയും ന്യൂനപക്ഷങ്ങളേയും ചേര്‍ത്ത് നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്‍റെ ഇടപെടല്‍ ഫലം കണ്ടേക്കുമെന്ന് തന്നെയാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.
സീറ്റ് നിലയും വോട്ട് വിഹിതവും ഉയരും
മാര്‍ച്ച് ഒന്നു മുതല്‍ മാര്‍ച്ച് 25 വരെ 154 മണ്ഡലങ്ങളിലെ 22,357 വോട്ടര്‍മാര്‍ക്കിടയിലാണ് സി ഫോര്‍ സര്‍വ്വേ നടത്തിയത്. 2013 ല്‍ കോണ്‍ഗ്രസ് 119- 120 വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു സീഫോര്‍ പുറത്തുവിട്ട സര്‍വ്വേ ഫലത്തില്‍ വ്യക്തമാക്കിയിരുന്നത്. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് 122 സീറ്റുകളായിരുന്നു. കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം 9 ശതമാനം വര്‍ധിക്കുമെന്നും സര്‍വ്വേയില്‍ ഉണ്ടായിരുന്നു. ഇത് 46 ശതമാനയിരുന്നു ഉയര്‍ന്നത്. ഇത്തവണയും 126 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വ്വേ ഫലം വെളിവാക്കുന്നത്. ബിജെപിയുടെ സീറ്റ് നിലയും ഉയരുമെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്. മുന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 30 സീറ്റുകളാണ് ബിജെപി അധികമായി നേടുകയെന്നാണ് സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നത്. . കഴിഞ്ഞ തവണ 40 സീറ്റ്ായിരുന്നു ബിജെപി നേടിയത്. അതേസമയം ജനതാദള്‍ (എസ്) ന് വോട്ട് വിഹിതതത്തില്‍ വന്‍ കുറവുവരുമെന്നും സര്‍വ്വേയില്‍ ഉണ്ട്.2013 ല്‍ 40 സീറ്റ് നേടിയ സ്ഥാനത്ത് ഇത്തവണ 27 സീറ്റുകള്‍ മാത്രനേ ജനതാദളിന് നേടാനാകൂവെന്നും സര്‍വ്വേയില്‍ ഉണ്ട്.
ജനങ്ങളുടെ 'ലൈക്ക്' നേടി സിദ്ധരാമയ്യ
അഴിമതി വീരന്‍ യെദ്യൂരപ്പയെ ഉയര്‍ത്തികൊണ്ടുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് സര്‍വ്വേയില്‍ ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി 45 ശതമാനം പേര്‍ സിദ്ധരാമയ്യയെയാണ് അനുകൂലിച്ചത്. അതേസമയം വെറും 27 ശതമാനം പേര്‍ മാത്രമാണ് യെദ്യൂരപ്പയ്ക്ക് സര്‍വ്വേയില്‍ വോട്ട് നല്‍കിയത്. ജനതാദള്‍ എസിന്‍റെ എച്ച് ഡി കുമാരസ്വാമിക്ക് 13 ശതമാനം പേരും സര്‍വ്വേയില്‍ പിന്തുണ നല്‍കിയിട്ടുണ്ട്. അതേസമയം ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് കൂടിയാണ് സര്‍വ്വേ ഫലം വെളിവാക്കുന്ന്.
ലിംഗായത്ത് ചീട്ട് ഏറ്റു
ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതന്യൂനപക്ഷ പദവി നല്‍കാനുള്ള സര്‍ക്കാരിന്‍റെ തിരുമാനത്തിന് വന്‍ പിന്തുണയാണ് സമുദായത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ലിംഗായത്ത് വിഭാഗത്തിലെ 61 ശതമാനം പേരും സര്‍ക്കാരിന് നൂറ് ശതമാനം മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 65 ശതമാനം പേരും കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. സാധാരണക്കാര്‍ക്കൊപ്പം കോണ്‍ഗ്രസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഇവരുടെ നിലപാട്. കര്‍ഷകരും കോണ്‍ഗ്രസിന് തന്നെയാണ് മാര്‍ക്ക് കൂടുതല്‍ നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി കോണ്‍ഗ്രസിന് മാത്രമേ എന്തെങ്കിലും സംസ്ഥാനത്ത് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന് 64 ശതമാനം കര്‍ഷകരും പറയുന്നു. അതേസമയം സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കുറഞ്ഞ മാര്‍ക്കാണ് കോണ്‍ഗ്രസിന് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. ബിജെപി സര്‍ക്കാരിന്‍റെ കൈകളില്‍ മാത്രമേ സ്ത്രീ സുരക്ഷ നടപ്പാകൂ എന്നാണ് 59 ശതമാനം സ്ത്രീകളും വ്യക്തമാക്കിയത്. അതേസമയം 28 ശതമാനം സ്ത്രീകള്‍ മാത്രമാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്.
നോട്ടും ജിഎസ്ടിയും പാരയായി
നോട്ട് നിരോധനമുണ്ടാക്കിയ പ്രകമ്പനങ്ങൾ അടങ്ങിയിട്ടില്ലെന്നാണ് സർവേ ഫലവും വെളിവാക്കുന്നത്. സർവേയിൽ പങ്കെടുത്ത 54 ശതമാനം പേരും നോട്ട് നിരോധനവും ജി.എസ്.ടിയും വലിയ പ്രതിസന്ധിയുണ്ടാക്കിയതായും ബിജെപി സർക്കാരിന്റെ തെറ്റായ നയമായും വിലയിരുത്തുന്നു. നോട്ട് നിരോധനത്തിൽ വിപണിക്ക് ബാധിച്ച മാദ്ധ്യം ചെറുകിട കച്ചവട മേഖലയെ അടക്കം പ്രതികൂലമായി ബാധിച്ചതായി സർവേ ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനമുണ്ടാക്കിയ കെടുതിയിൽ നിന്ന് മുക്തി നേടുന്നതിന് മുമ്പെ തന്നെ പ്രഖ്യാപിച്ച ജി.എസ്.ടി വ്യാവസായിക, കാർഷിക മേഖലകളിൽ തിരിച്ചടിയുണ്ടാക്കി. ജി.എസ്.ടിയോടെ കാർഷിക മേഖലയിൽ നിന്നുള്ള വരുമാനത്തിൽ പോലും വലിയ ഇടിവ് സംഭവിച്ചു. വിപണിയിലെ മാന്ദ്യം കർഷകരെ കടക്കെണിയിലേക്കടക്കം തള്ളിയിട്ടതായും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു. കർഷകർക്കിടയിൽ കോൺഗ്രസിനോടാണ് കൂടുതൽ മമതയെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. കോൺഗ്രസാണ് കർഷകരെ സംരക്ഷിക്കുന്ന പദ്ധതികളുമായി രംഗത്തുവരുന്നതെന്ന് അറുപത് ശതമാനത്തിലധികം കർഷകരും അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തിന് പിന്നാലെ ജിഎസ്ടിയും കാർഷിക, വ്യവസായിക മേഖലകളിലുണ്ടാക്കിയ തളർച്ചയുടെ പ്രതിഷേധമാണ് സർവേയിലൂടെ പുറത്തുവന്നെതെന്നതാണ് നിരീക്ഷണം,
അമാനവ, ആക്രി, അനാക്രി അത്ഭുത ജീവികൾ... കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ ട്രോളി പിഎം മനോജ്
ബിജെപി കുഴിച്ച കുഴിയില്‍ വീണ് സിപിഎം... യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ സിപിഎം നേതൃത്വം!