കർണാടക മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യയ്ക്ക് എതിരാളികളില്ല.. യെദ്യൂരപ്പ മൂന്നാം സ്ഥാനത്ത് മാത്രം
ബെംഗളൂരു: കർണ്ണാടകത്തില്‍ തെരഞ്ഞെടുപ്പ് പോര് മുറുകുകയാണ്. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും കോണ്‍ഗ്രസിന് അനുകൂലമായാണ് സര്‍വ്വേ ഫലങ്ങള്‍ പുറത്തുവരുന്നത്. അഴിമതി ആരോപണങ്ങള്‍ ശക്തമായിട്ടും ഭരണാനുകൂല വികാരം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് ആയെന്ന അപൂര്‍വ്വതയും തെരഞ്ഞെടുപ്പിനുണ്ട്.
യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി കാമ്പ് സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ്. ഇത്തവണ ഒരു തിരിച്ചുവരവ് സാധ്യമായില്ലേങ്കില്‍ ഇനി ഒരു മടങ്ങിവരവ് പ്രയാസകരമാകുമെന്ന വിലയിരുത്തല്‍ ബിജെപിയെ അലട്ടുന്നുണ്ട്.
സിദ്ധരാമയ്യക്ക് മുന്‍തൂക്കം
അഴിമതി ആരോപണങ്ങളും ദുര്ഭരണവുമെല്ലാം എതിരാളികള്‍ സിദ്ധരാമയ്യക്കെതിരെ ആരോപിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യക്ക് തന്നെയാണ് മുന്‍തൂക്കം. ലോക്നിധി സിഎസ്ഡിഎസ് നടത്തിയ സര്‍വ്വേയിലാണ് 32 ശതമാനം വോട്ട് നേടി സിദ്ധരാമയ്യ മുന്നിലെത്തിയത്. ജനതാദള്‍ എസ് എച്ച് ഡി കുമാര സ്വാമി 19 ശതമാനം വോട്ട് നേടി രണ്ടാമതെത്തിയപ്പോള്‍ യെദ്യൂരപ്പയ്ക്ക് മൂന്നാം സ്ഥാനം മാത്രമേ ലഭിച്ചുള്ളൂ.
മറ്റൊരു നേതാവില്ലേ?
സര്‍വ്വേയില്‍ മുഖ്യമന്ത്രിയായി മറ്റൊരു പേര് ഉയര്‍ന്ന് വന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. സത്രീകളാണ് ഏറ്റവും കൂടുതല്‍ സിദ്ധരാമയ്യക്ക് പിന്തുണ നല്‍കിയത്. സിദ്ധരാമയ്യയുടെ രാഷ്ട്രീയ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ണാടകയിലെ പ്രാദേശിക മേഖലയിലെ സ്ത്രീകള്‍ക്കെല്ലാം അദ്ദേഹമാണ് കൂടുതല്‍ സുപരിചിതന്‍.
ചരട് ജനതാദളിന്റെ കൈയ്യിലേക്ക്
ജനതാദളിലെ കുമാരസ്വാമിക്ക് സര്‍വ്വേയില്‍ കൂടുതല്‍ പിന്തുണ ലഭിച്ചത് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. സിദ്ധരാമയ്യയില്‍ നിന്ന് വ്യത്യസ്തമായി നഗര പ്രദേശങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളില്‍ നിന്നും ഒരുപോലെ പിന്തുണ കുമാരസ്വാമിക്കുണ്ട്. വൊക്കലിങ്ക സമുദായവും കുമാരസ്വാമിക്കൊപ്പമാണ്
താമര വിരിയില്ലേ?
ദക്ഷിണേന്ത്യയില്‍ ആദ്യം താമര വിരിയിക്കാന്‍ കഴിഞ്ഞിട്ടും അത് നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിക്കാഞ്ഞതില്‍ യെദ്യൂരപ്പയെന്ന നേതാവ് കേട്ട പഴി ചെറുതല്ല. ഇത്തവണയെങ്കിലും താമരവിരിയിക്കാമെന്ന ബിജെപിയുടേയും യെദ്യൂരപ്പയുടേയും പ്രതീക്ഷയ്ക്ക് മങ്ങലേല്ക്കുന്ന സര്‍വ്വേഫലങ്ങളാണ് ഇതുവരെ പുറത്തു വന്നിരിക്കുന്നത്. ലിങ്കായത്ത് സമുദായത്തിന്റെ ഉറച്ച പിന്തുണ തന്നെയാണ് യെദ്യൂരപ്പയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്.