മാർച്ച് അഞ്ചിനുള്ളിൽ യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയാകും; വൻ അട്ടിമറികൾ നടക്കുമെന്ന് പ്രവചനം
ബെംഗളൂരു: കർണാടകയിൽ അപ്രതീക്ഷിത തിരിച്ചടി നൽകി അധികാരത്തിലേറിയ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കാനുള്ള എല്ലാ വഴികളും പയറ്റി നോക്കുകയാണ് ബിജെപി. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം രണ്ടാം വട്ടവും പരായപ്പെട്ടതോടെ തൽക്കാലം പിൻവാങ്ങുകയാണെന്ന് സൂചന നൽകുന്നുണ്ടെങ്കിലും തികഞ്ഞ പ്രതീക്ഷയിൽ തന്നെയാണ് ബിജെപി കേന്ദ്രങ്ങൾ.
യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രിയാകുമെന്ന ജ്യോത്സ്യപ്രവചനത്തിലാണ് ഇപ്പോൾ ബിജെപിയുടെ പ്രതീക്ഷ മുഴുവൻ. സർക്കാരിനെ അട്ടിമറിക്കാൻ മാത്രം എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയുമെന്ന് ബിജെപിക്ക് പ്രതീക്ഷയില്ല. കോൺഗ്രസും ജെഡിഎസും തമ്മിലുള്ള ഭിന്നതയും, കലാപക്കൊടി ഉയർത്തി വിട്ടു നിൽക്കുന്ന കോൺഗ്രസ് എംഎൽഎമാരും നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. ജ്യോത്സ്യപ്രവചനം സത്യമാകുമോയെന്നാണ് ഇനി അറിയേണ്ടത്.
സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്ന് വിവാദ പ്രസംഗം; ഒടുവിൽ നടൻ കൊല്ലം തുളസി കീഴടങ്ങി
ജ്യോത്സ്യ പ്രവചനം
ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ കർണാടകയുടെ മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് ഒന്നല്ല ഒരുകൂട്ടം ജ്യോത്സ്യൻമാർ പ്രവചനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു മാസത്തിനുള്ളിൽ യെദ്യൂരപ്പ അധികാരത്തിലെത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങൾക്ക് ഇവർ നൽകുന്ന ഉറപ്പ്.
മാർച്ച് അഞ്ച് നിർണായകം
യെദ്യൂരപ്പയുടെ ജാതകം തങ്ങൾ വിശദമായി പഠിച്ചെന്നും വരുന്ന മാർച്ച് അഞ്ചാം തീയതി അദ്ദേഹം കർണാടകയുടെ മുഖ്യമന്ത്രിയാകുമെന്നും സംസ്ഥാനത്തെ പ്രശസ്തരായ രണ്ട് ജ്യോത്സ്യന്മാരായ വിദ്യാൻ ഗണേശ് ഹെഡ്ഗേയും പവൻ ജോഷിയുമാണ് പ്രവചനം നടത്തിയിരിക്കുന്നത്. പ്രവചനം പാളിയാൽ തൊഴിൽ ഉപേക്ഷിക്കാൻ തയാറാണെന്ന് ഇവർ പ്രഖ്യാപിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
സഖ്യസർക്കാർ വരുമെന്നും പ്രവചനം
മുൻപ് നടത്തിയ പ്രവചനങ്ങൾ സത്യമായിട്ടുണ്ടെന്നാണ് ഇരുവരുടെയും വാദം. സംസ്ഥാനത്ത് കോൺഗ്രസ്-ജെഡിഎസ് സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രവചനം നടത്തിയിരുന്നതായി ഇവർ പറയുന്നു. 2008ൽ യെദ്യൂരപ്പ് അധികാരം നടത്തുമെന്ന് താൻ മുൻകൂട്ടി പറഞ്ഞിരുന്നതായി ഹെഡ്ഗെ അവകാശപ്പെടുന്നു.
വെല്ലുവിളികൾ ഏറെ
യെദ്യൂരപ്പയ്ക്ക് അനുകൂലമായ സമയമാണിത്. പക്ഷേ മുഖ്യമന്ത്രിപദത്തിൽ അദ്ദേഹത്തിന് ഏറെ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമുണ്ട്. ഒക്ടോബർ വരെ മോശം സമയം ആയിരിക്കുമെന്നാണ് പ്രവചനം. എന്തൊക്കെ ഹോമങ്ങൾ നടത്തിയാലും കുമാരസ്വാമിക്ക് അധികാരം നഷ്ടമാകുമെന്നും ഇവർ അവകാശപ്പെടുന്നു.
മോദിയുടെ ജനപ്രീതി ഉയരും
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്നാണ് മറ്റൊരു പ്രവചനം. ബിജെപി 285ൽ അധികം സീറ്റുകൾ നേടും. മാർച്ചിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഉയരുമെന്നും ഇവർ പറയുന്നു.
ബജറ്റ് ദിനം നിർണായകം
ഫെബ്രുവരി എട്ടാം തീയതിയാണ് കർണാടകയിൽ ബജറ്റ് അവതരണം. ബജറ്റ് അവതരിപ്പിക്കാൻ കുമാരസ്വാമി സർക്കാരിന് സാധിക്കുമോയെന്ന് സംശയം ഉണ്ടെന്ന് ഇതിനോടകം തന്നെ ചില ബിജെപി നേതാക്കൾ പ്രസ്താവന നടത്തിക്കഴിഞ്ഞു. ദിവസങ്ങൾക്കുള്ളിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന മുൻമന്ത്രി ബസവരാജയുടെ പരാമർശം ചില അട്ടിമറി സാധ്യതകളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.
ആറ് പേർ മറുകണ്ടം ചാടും
ആറ് വിമത എംഎൽഎമാർ ബജറ്റ് അവതരണത്തിന് മുമ്പ് മറുകണ്ടം ചാടുമെന്നാണ് ബിജെപി പറയുന്നത്. റാണാ ബെല്ലൂരില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ആര്‍ ശങ്കര്‍,മുളബാഗില്‍ നിന്നുള്ള എച്ച് നാഗേഷ് എന്നിവര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. നാല് കോൺഗ്രസ് എംഎൽഎമാരാകട്ടെ സർക്കാരുമായി നിസ്സഹകരണത്തിലാണ്. അവസരം കിട്ടിയാൽ നൂറ് ശതമാനം ഉപയോഗിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് ആർ അശോക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.