ഇന്ന് കർണാടക ബന്ദ്;സ്കൂൾ അവധിയോ?, വാഹനങ്ങൾ ഓടുമോ? വിശദമായി അറിയാം
കാവേരി നദീജല തർക്കത്തിൽ കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് ഇന്ന്. രാവിലെ 6 മുതൽ വൈകുന്നേരം ആറുവരെയാണ് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാവേരി ജലം തമിഴ്നാടിന് വിട്ട് നൽകാനുള്ള നീക്കത്തിലും മേക്കേദാട്ടു, മഹാദായി, കലാസ-ബന്ദൂരി പദ്ധതികളിൽ നടപടി വേഗത്തിൽ വേണമെന്ന് ആവശ്യപ്പെട്ടുമാണ് സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുഗതാഗതം , വണിജ്യസ്ഥാപനങ്ങൾ, കടകൾ എന്നിവയെ ബന്ദ് ബാധിച്ചേക്കും.
അതേസമയം സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളുകൾ അടച്ചിടണമെന്ന് കർണാടക അസോസിയേറ്റഡ് മാനേജ്‌മെന്റ്സ് ഓഫ് സ്‌കൂൾസd (കെഎഎംഎസ്) നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധ്യയന വർഷത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പിന്നീട് ആ ആഹ്വാനം പിൻവലിച്ചു. ബന്ദിന് കെഎഎംഎസ് ധാർമ്മിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപകരും അനധ്യാപകരും കറുത്ത റിബ്ബണുകളോ ബാഡ്ജുകളോ ധരിക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

ബെംഗളൂരിൽ എല്ലാം പ്രവർത്തിക്കുമോ?
സംസ്ഥാന വ്യാപക ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെങ്കിലും ബെംഗളൂരിൽ ജനജീവിതം തടസപ്പെട്ടേക്കില്ല . ബാങ്കുകൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, പൊതുഗതാഗതം, മറ്റ് അത്യാവശ്യ സേവനങ്ങൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ പ്രവർത്തിക്കുമോ?
ബെംഗളൂരfലെ ഐടി കമ്പനികളും സ്റ്റാർട്ടപ്പുകളും കോർപ്പറേറ്റ് ഓഫീസുകളുമെല്ലാം സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. വാഹന ഗതാഗതം തടസപ്പെട്ടാലോ മറ്റ് സുരക്ഷ പ്രശ്നങ്ങൾ ഉണ്ടായാലോ വർക്ക് ഫ്രം തുടരാം എന്നാണ് ജീവിക്കാരോട് ചില കമ്പനികൾ നിർദേശിച്ചിരിക്കുന്നത്. ശക്തമായ പ്രതിഷേധങ്ങളോ റോഡ് തടയൽ പോലുള്ള സംഭവങ്ങളോ ഉണ്ടായാൽ ഡെലിവറി, ലോജിസ്റ്റിക്സ് സേവനങ്ങളെ ബാധിച്ചേക്കാം.
യാത്രക്കാർ വലയും
ബന്ദ് ദിവസം ബസുകളും ഓട്ടോകളും കാറുകളുമൊന്നും നിരത്തിലിറങ്ങില്ല. അന്തഃസംസ്ഥാന യാത്രകളേയും ബന്ദ് ബാധിച്ചേക്കും. ഇതിനോടകം തന്നെ കർണാടക-തമിഴ്നാട് അത്തിബെല്ലെ അതിർത്തി അടച്ചിടാൻ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇവിടെ വാഹനങ്ങളെ പ്രവേശിക്കാനോ പുറത്ത് പോകാനോ അനുവദിച്ചേക്കില്ല. ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിലെയും മൈസൂരിലെയും ഹോട്ടലുകൾ അന്നേ ദിവസം അടച്ചിടണമെന്നും സംഘടനകൾ അഭ്യർത്ഥിച്ചിട്ടുണ്ട്.
എന്താണ് പ്രതിഷേധത്തിന് കാരണം?
കർണാടകയിൽ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കാവേരി വെള്ളം വിട്ടുനൽകുന്നതിനെയാണ് സംഘടനകൾ ചോദ്യം ചെയ്യുന്നത്. തമിഴ്നാടിന് ജലം വിട്ടുനൽകാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി കാവേരി ജലനിയന്ത്രണസമിതിയുടെ ഉത്തരവിനെതിരേ കർണാടകം കാവേരിജല മാനേജ്മെന്റ് അതോറിറ്റിയിൽ നൽകിയ അപേക്ഷ തള്ളിയിരുന്നു. ഇതോെടെ തമിഴ്നാടിന് ജലം വിട്ടുകൊടുക്കാൻ കർണാടകം നിർബന്ധിതരായത്.


Click it and Unblock the Notifications