'സേവ് കർണാടക ഫ്രം പിണറായി', കേരളത്തിന് വേണ്ടി അതിർത്തി തുറക്കില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ
ബെംഗളൂരു: കര്‍ണാടക അതിര്‍ത്തി മണ്ണിട്ട് അടച്ച സംഭവത്തില്‍ തര്‍ക്കം തുടരുന്നതിനിടെ കേരളത്തിനെതിരെ കര്‍ണാടക ബിജെപി അധ്യക്ഷന്‍ രംഗത്ത്. കേരളത്തിലേക്കുളള അതിര്‍ത്തി കര്‍ണാടക തുറക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ വ്യക്തമാക്കി. ദക്ഷിണ കന്നഡ എംപി കൂടിയാണ് നളിന്‍ കുമാര്‍ കട്ടീല്‍. ട്വിറ്ററിലാണ് കട്ടീലിന്റെ പ്രതികരണം. സേവ് കര്‍ണാടക ഫ്രം പിണറായി എന്ന ഹാഷ്ടാഗിനൊപ്പമാണ് ബിജെപി അധ്യക്ഷന്റെ ട്വീറ്റ്.
കേരളത്തിലേക്കുളള അതിര്‍ത്തി തുറന്നാല്‍ കര്‍ണാടകം അതിന് വലിയ വില കൊടുക്കേണ്ടതായി വരും. കാസര്‍കോട്ടെ രോഗികള്‍ക്ക് ആവശ്യമുളള ചികിത്സാ സൗകര്യം പിണറായി വിജയന് അവിടെ തന്നെ ഒരുക്കണം എന്നും ബിജെപി അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു. കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്. അത്രയും രോഗികള്‍ കര്‍ണാടകത്തില്‍ ഇല്ല. ഈ സാഹചര്യത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും കട്ടീല്‍ ട്വീറ്റില്‍ പറയുന്നു.
വിദ്യാഭ്യാസവും ആരോഗ്യവും അടക്കമുളള വിഷയങ്ങളില്‍ കര്‍ണാടകം എല്ലാക്കാലവും കാസര്‍കോട്ടുളള ജനങ്ങളെ പരിഗണിച്ചിട്ടുണ്ട്. പിണറായി വിജയന് രാഷ്ട്രീയം കളിക്കരുത് എന്നും കട്ടീല്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താനകള്‍ രാഷ്ട്രീയം മാത്രമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇതിനോട് പ്രതികരിച്ചത്. സേവ് ഫ്രം പിണറായി എന്നത് കേരളത്തിലെ ചിലരും പറയുന്നുണ്ടെന്നും അതവര് ചെയ്യട്ടെ എന്നും പിണറായി പരിസഹിച്ചു.
കര്‍ണാടക അതിര്‍ത്തി മണ്ണിട്ട് അടച്ചതോടെ കേരളത്തില്‍ നിന്നുളള അഞ്ചോളം പേര് ചികിത്സ കിട്ടാതെ മരണപ്പെട്ടിരുന്നു. അതിര്‍ത്തി അടച്ചിടുന്ന കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വ വിരുദ്ധമാണ് എന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്. മാത്രമല്ല അതിര്‍ത്തി തുറക്കാനും കര്‍ണാടകത്തോട് ഹൈക്കോടതി ഉത്തരവിട്ടു. ദേശീയപാത അടക്കാന്‍ കര്‍ണാടകത്തിന് അധികാരം ഇല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിർത്തി തുറക്കണം എന്ന ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. ആദ്യം അതിർത്തി തുറക്കാമെന്ന് കർണാടകം നിലപാടെടുത്തിരുന്നുവെങ്കിലും പിന്നീട് മലക്കം മറിയുകയായിരുന്നു.
കൊവിഡിനെ തുരത്താൻ മോദിയുടെ വാർ റൂം, 18 മണിക്കൂർ ജോലി, കരുത്തായി 11 ടീമുകൾ!
ഏപ്രിലിൽ വരുമാനമില്ല, അവസ്ഥ തുടർന്നാൽ പകുതി ശമ്പളം കട്ട്, മുന്നറിയിപ്പുമായി ധനമന്ത്രി
ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് 5.30വരെ മദ്യശാലകള്‍ തുറക്കും, പ്രചാരണത്തിലെ സത്യമിതാണ്