യെഡിയൂരപ്പയ്ക്കെതിരെ ബിജെപി എംഎൽഎമാർ; മന്ത്രിസഭ വികസനം ഉടൻ? കോൺഗ്രസിന് ചിരി
ബെംഗളൂരു; കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കിയാണ് കർണാടകത്തിൽ ബിജെപി അധികാരം പിടിച്ചത്. തൊട്ട് പിന്നാലെ സമാന തന്ത്രം പയറ്റി മധ്യപ്രദേശിലും ബിജെപി ഭരണത്തിലേറി. 22 എംഎൽഎമാരെ കോൺഗ്രസിൽ നിന്നും ചാടിച്ച് കൊണ്ടായിരുന്നു നീക്കം. രാജസ്ഥാനിലും എംഎൽഎമാരെ അടർത്തി അധികാരം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഉപമുഖ്യന്ത്രിയായ സച്ചിൻ പൈലറ്റും 18 എംഎൽഎമാരുമാണ് ഇവിടെ വിമത സ്വരം ഉയർത്തിയിരിക്കുന്നത്.
കൊവിഡ് ഭീതി; അമ്മയുടെ മൃതദേഹം കുഴിച്ചിട്ട് മകൻ! കസ്റ്റഡിയിൽ എടുത്ത് പോലീസ്! ദുരൂഹത
അതേസമയം വളഞ്ഞ വഴിയിലൂടെ നേടിയ അധികാരം ശാശ്വതമാകില്ലെന്നതിന്റെ സൂചനകളാണ് കർണാടകത്തിൽ നിന്നും ബിജെപി നേരിടുന്നത്.വിശദാംശങ്ങളിലേക്ക്
അതൃപ്തിയിൽ നേതാക്കൾ
കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിലെ 17 വിമതർ രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ കർണാടകത്തിൽ താഴെ വീണത്. തുടർന്ന് മുഴുവൻ പേരും ബിജെപിയിൽ ചേരുകയും മന്ത്രിസഭയിൽ അംഗങ്ങളാകുകയും ചെയ്തു. എന്നാൽ അന്ന് മുതൽ ബിജെപിയിലെ പഴയ നേതാക്കൾ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചു
മന്ത്രി മോഹവുമായി നടന്ന മുതിർന്ന നേതാക്കളെ അവഗണിച്ച് കൊണ്ടായിരുന്നു പാർട്ടിയിൽ നിന്ന് പുറത്ത് എത്തിയവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്. നിരവധി തവണ എംഎൽഎമാരായിരുന്നു ബിജെപി നേതാക്കളെ പോലും യെഡിയൂരപ്പ തഴഞ്ഞതോടെ മുതിർന്ന നേതാക്കൾ കടുത്ത അതൃപ്തി ഉയർത്തി. മുഖ്യമന്ത്രിയ്ക്കെതിരെ ചേരി തിരിഞ്ഞ് നേതാക്കൾ രംഗത്തെത്തി.
യെഡിയുടെ മോഹം
കോൺഗ്രസ് സഖ്യസർക്കാരിനെ താഴെയിറക്കിയതിന് പിന്നിൽ യെഡിയൂരപ്പയുടെ മുഖ്യമന്ത്രി മോഹമാണെന്നായിരുന്നു റിപ്പോർട്ടുകൾ. കർണാടകത്തിലെ ഓപ്പറേഷൻ താമരയിൽ നിന്ന് തുടക്കം മുതൽ തന്നെ ദേശീയ നേതൃത്വം വിട്ട് നിന്നായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കേന്ദ്ര നേതൃത്വത്തെ സമീപിച്ചു
അതുകൊണ്ട് തന്നെ സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ഉത്തരവാദിത്തം യെഡിയൂരപ്പയ്ക്കാണെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതേസമയം സംസ്ഥാനത്ത് പ്രതിസന്ധി കടുത്തതോടെ മുതിർന്ന നേതാക്കൾ ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചു. യെഡിയൂരപ്പയുടെ പ്രായം ഉയർത്തിക്കാട്ടിയായിരുന്നു നേതാക്കൾ വിമർശനം ഉയർത്തിയത്.
മാറി നിൽക്കണമെന്ന്
യെഡിക്ക് 77 വയസ് പൂർത്തിയായെന്നും അദ്ദേഹം രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മാത്രമല്ല യെഡിയൂരപ്പയുടെ മകൻ വിജേന്ദ്രയുടേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സർക്കാരിലെ ഇടപെടലിനെതിരേയും നേതാക്കൾ പരാതി ഉയർത്തി. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ നേതാക്കൾ പ്രത്യേക യോഗം ചേർന്ന സാഹചര്യം പോലും ഉണ്ടായി.
വീണ്ടും നേതാക്കൾ
ഈ പ്രതിസന്ധികൾക്കിടെയായിരുന്നു സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമായത്. ഇതോടെ പ്രതിസന്ധികൾ അവസാനിച്ചെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ ബിജെപിയിലെ മുതിർന്ന നേതാക്കൾ പാർട്ടി നേതൃത്വത്തിനെതിരെ വീണ്ടും വിമത സ്വരം ഉയർത്തുകയാണെന്ന് റിപ്പോർട്ടുകൾ.
Recommended Video
18 പേരും പുറത്ത് നിന്ന്
കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും എത്തിയവരാണ് മന്ത്രിസഭയിൽ ഇടംപിടിച്ചതെന്നും തങ്ങൾക്കും അവസരം നൽകണമെന്നുമാണ് നേതാക്കളുടെ ആവശ്യം. നിലവിൽ 28 അംഗ മന്ത്രിസഭയിൽ 18 പേർ കോൺഗ്രസിൽ നിന്നോ ജനതാദളിൽ നിന്നോ വന്നവരാണ്.
അംഗീകരിക്കില്ല
പാർട്ടിക്ക് വേണ്ടി ജീവിച്ച തങ്ങളെ തഴഞ്ഞ് പുറത്ത് നിന്നുള്ളവർക്ക് പരിഗണന നൽകുന്നത് ഇനിയും അംഗീകരിക്കാനാവില്ലെന്നാണ് നേതാക്കളുടെ നിലപാട്. അതേസമയം പ്രശ്നം ഗുരുതരമാണെന്ന് കണ്ടതോടെ ആഗസ്റ്റോടെ വീണ്ടും മന്ത്രിസഭ വികസിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പുതുമുഖങ്ങൾക്ക്
മന്ത്രിസഭ വിപുലീകരണത്തിൽ ബിജെപിയിൽ നിന്നുള്ള യുവാക്കളായ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ബിജെപി എംഎൽഎ പറഞ്ഞു. മറ്റ് പാർട്ടികളിൽ നിന്നും രാജിവെച്ച് ബിജെപിയിൽ എത്തിയവർക്ക് മന്ത്രിസ്ഥാനം നൽകണമെന്നത് മനസിലാക്കുന്നു, എന്നാൽ ബിജെപി എംഎൽഎമാരെ അതിന് വേണ്ടി തഴിയുന്നത് അംഗീകരിക്കാനാവില്ല.
യുവാക്കൾക്ക് അവസരം
എല്ലാ പാർട്ടികളിലും അധികാരം ആസ്വദിച്ച ചില മന്ത്രിമാരുണ്ട്. എന്തിനാണ് അവർക്ക് വീണ്ടും മന്ത്രിസ്ഥാനം നൽകുന്നത്. അവർ സംഘടനയുടെ ചുമതലയേറ്റെടുത്ത് യുവാക്കൾക്ക് അവസരം നൽകട്ടെ. തങ്ങളുടെ ആവശ്യം ഹൈക്കമാന്റ് പരിഗണിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്, ബിജെപി നേതാക്കൾ പറഞ്ഞു.
ഹൈക്കമാന്റിന് അതൃപ്തി
ഇത്തരത്തിലുള്ള നിരവധി മന്ത്രിമാരുടെ ഭരണത്തിൽ ബിജെപി ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. ഈ മന്ത്രിസഭാ പുനസംഘടനയിൽ പാർട്ടി താൽപ്പര്യം കൂടി പരിഗണിക്കും. ബിജെപിയിൽ നിന്നുള്ള എംഎൽഎമാരെ ഉൾപ്പെടുത്തും. യുവ നേതാക്കളെ ഉൾപ്പെടുത്തേണ്ടതുണ്ട്. അടുത്ത ഭരണത്തിൽ യെഡിയൂരപ്പയെ മുഖ്യമന്ത്രിയായി പരിഗണിച്ചേക്കില്ല. പുതുമുഖങ്ങൾ ഇനി രാഷ്ട്രീയത്തിലേക്ക് കടന്ന് വരേണ്ടതുണ്ടെന്നും ഹൈക്കമാന്റിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
നിരീക്ഷിച്ച് കോൺഗ്രസ്
അതേസമയം ബിജെപിയിലെ അതൃപ്തി സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കോൺഗ്രസ്. നേരത്തേ കർണാടകത്തിൽ ബിജെപി സർക്കാർ ഉടൻ താഴെ വീഴുമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞിരുന്നു. കൂടുതൽ ബിജെപി നേതാക്കൾ താനുമായി ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനപകൂലമാകുമോയെന്നുള്ള ചർച്ചകളും ഇതിനോടകം തുടങ്ങിയിട്ടുണ്ട്.