യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ
ബെംഗളൂരു: അങ്ങനെ ബിഎസ് യെദ്യൂരപ്പയുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും പുറത്തെടുത്ത ഓപ്പറേഷന് താമര ഫലം കണ്ടതോടെ 14 മാസം നീണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ ഭരണത്തിന് അന്ത്യം കുറിച്ചു .സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള അവസാന വട്ട തന്ത്രങ്ങള്‍ ഭരണകക്ഷി പുറത്തെടുത്തെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. വോട്ടെടുപ്പില്‍ 99 പേരുടെ പിന്തുണ ഭരണകക്ഷി നേടിയപ്പോള്‍ 105 പേരുടെ ബലത്തില്‍ കര്‍ണാടകത്തില്‍ വീണ്ടും ഡീല്‍ ഉറപ്പിക്കാന്‍ യെഡ്ഡിക്കും കൂട്ടര്‍ക്കും കഴിഞ്ഞു.
കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനായതിന്റെ ആഹ്ളാദത്തിലും ആഘോഷത്തിലുമാണ് ഇപ്പോള്‍ ബിജെപി ക്യാമ്പ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും യെദ്യൂരപ്പ ഭരണത്തില്‍ ഏറും. എന്നാല്‍ യെഡ്ഡിയേയും ബിജെപിയേയും കാത്തിരുന്നത് 'നല്ല' നാളുകള്‍ ആകില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.
ഫലം കണ്ടത് ജനവരിയോടെ
ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ബിജെപിയെ പുറത്ത് നിര്‍ത്തി 2018 ല്‍ കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്ത് അധികാരത്തില്‍ ഏറിയതോടെ കര്'നാടക'ത്തിന് ക്ലൈമാക്സ് ആയെന്ന് ഏവരും കരുതി. എന്നാല്‍ മറ്റൊരു ക്ലൈമാക്സിനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു ബിജെപി ക്യാമ്പ്. ഒളിഞ്ഞും തെളിഞ്ഞും ഓപ്പറേഷന് താമര പയറ്റി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള തീവ്രശ്രമങ്ങള്‍ ബിജെപി തുടക്കം മുതല്‍ തന്നെ ആരംഭിച്ചു. ജനവരിയില്‍ വിമത എംഎല്‍എ രമേശ് ജാര്‍ഖിഹോളി ഉള്‍പ്പെടെ നാല് പേരെ വലയിക്കാന്‍ ആയതോടെ ഭരണം അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ ആദ്യമായി ഫലം കണ്ടു.
ഒറ്റയടിക്ക് അടര്‍ത്തി
പിന്നീടിങ്ങോട്ടുള്ള നാളുകള്‍ സഖ്യത്തിന് തലവേദന ഒഴിഞ്ഞില്ല. ഇതിനിടയില്‍ സര്‍ക്കാരിനുള്ളില്‍ വിമത നീക്കങ്ങളും സജീവമായി. സഖ്യസര്‍ക്കാരിന്റെ നില പരുങ്ങലിലായി. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ബിജെപി കാമ്പുകള്‍ ഒന്ന് പതുങ്ങി. ഓപ്പറേഷന് താമര പയറ്റില്ലെന്ന് ബിജെപി പ്രഖ്യാപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയം സര്‍ക്കാരിനെതിരെ തിരയാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ കൂടി ആയതോടെ 15 എംഎല്‍എമാരെ ഒറ്റയടിക്ക് ഭരണകക്ഷിയില്‍ നിന്ന് അടര്ത്താന് ബിജെപി സാധിച്ചു.
അധികാരത്തിലേറും
എംഎല്‍എമാരെ ഏത് വിധേനയും മടക്കി കൊണ്ടുവരാനാകുമെന്ന് ഭരണകക്ഷി സ്വപ്നം കണ്ടു. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഇതിനിടയില്‍ വിമതരെ മടക്കി കൊണ്ടുവരാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ശ്രമം നടത്തി. ഒടുവില്‍ നാല് നാള് നീണ്ട വിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കൊടുവില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ കുമാരസ്വാമിക്ക് പടിയിറങ്ങേണ്ടി വന്നു. സര്‍ക്കാര്‍ താഴെ വീണതോടെ ബിജെപി നിയമസഭ കക്ഷി നേതാവായി യെദ്യൂരപ്പയെ പ്രഖ്യാപിച്ചു. നാളെ തന്നെ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ആറ് മാസം തികയ്ക്കില്ല
എന്നാല്‍ യെഡ്ഡിയെ കാത്തിരിക്കുന്നത് പ്രതിസന്ധിയുടെ നാളുകള്‍ ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സര്‍ക്കാര്‍ ആറ് മാസത്തിനിപ്പുറം പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും മുന്നറിയിപ്പ് നല്കി. നിലവില്‍ 105 പേരുടെ പിന്തുണ മാത്രമാണ് ബിജെപിക്കുള്ളത്. ഈ നേരിയ സംഖ്യയില്‍ ഭരണം തുടരുന്നത് സുരക്ഷിതമല്ലെന്ന് ബിജെപിക്ക് അറിയാം.അതുകൊണ്ട് തന്നെ കൂടുതല്‍ നേതാക്കളെ സഖ്യത്തില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമം നടത്തും. അതേസമയം വിമതര്‍ കൂട്ടത്തോടെ ബിജെപി ക്യാമ്പിലേക്ക് എത്തുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ശക്തമായ പോരാട്ടം
കൂടുതല്‍ പേരെ മറുപക്ഷത്ത് നിന്ന് വലിക്കുന്നത് പാര്‍ട്ടിക്ക് തലവേദനയാകുമെന്നും ഇക്കൂട്ടര്‍ ഓര്‍മ്മിക്കുന്നു. അതിനിടെ രാജിവെച്ച 15 എംഎല്‍എമാര്‍ക്കെതിരേയും ഭരണകക്ഷി വിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇവര്‍ക്കെതിരെ അയോഗ്യത നടപടികള്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സ്വീകരിച്ചേക്കും. അങ്ങനെയെങ്കില്‍ അവര്‍ക്ക് വരുന്ന ആറ് വര്‍ഷം തിരഞ്ഞെടുപ്പ് നേരിടാന്‍ കഴിയില്ല. അയോഗ്യതയ്ക്കെതിരെ ഇവര്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാം. വിധി അനുകൂലമായാലും ഇല്ലേങ്കിലും കര്‍ണാടകത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. പരിക്കേറ്റ സഖ്യം തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം തന്നെ നടത്തുമെന്നതില്‍ തര്‍ക്കമില്ല.
നേതാക്കള്‍ മറുകണ്ടം ചാടും
എന്നാല്‍ ഉപതിരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നിലനില്‍ക്കുമോയെന്നതാണ് മറ്റൊരു ചോദ്യം. കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും ജെഡിഎസുമായുള്ള സഖ്യത്തില്‍ താത്പര്യമില്ലെന്നതാണ് പ്രധാന കാര്യം. പ്രത്യേകിച്ച് സിദ്ധരാമയ്യ പക്ഷത്തിന്. അതുകൊണ്ട് തന്നെ സഖ്യം തുടരാന്‍ നേരിയ സാധ്യത മാത്രമാണ് ഉള്ളത്. സഖ്യം പൊളിഞ്ഞാല്‍ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് എത്തുമെന്ന പ്രതീക്ഷയും കേന്ദ്ര നേതൃത്വത്തിന് ഉണ്ട്.
നേതാവില്ല
സംസ്ഥാന നേതൃത്വത്തെ ഒരുമിച്ച് കൊണ്ടുപോകാന്‍ പ്രാപ്തനായ അധ്യക്ഷന്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഇല്ലെന്നതും ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.അതിനിടെ കടുത്ത പ്രതിസന്ധിയാണ് ജെഡിഎസ് നേതൃത്വവും നേരിടുന്നത്. രാജിവെച്ച് മറുകണ്ടം ചാടിയ ജെഡിഎസിന്റെ മൂന്ന് നേതാക്കളും പ്രമുഖരും മുതിര്‍ന്ന നേതാക്കളുമാണെന്നത് പാര്‍ട്ടിക്ക് തലവേദയാണ്. ഇവര്‍ കൂടുതല്‍ നേതാക്കളെ ചാക്കിട്ടേക്കുമെന്ന ഭയം ദേവഗൗഡയ്ക്കും കുമാരസ്വാമിക്കുമുണ്ട്.
വിയര്‍ക്കും
2008 മുതല്‍ 2013 വരെയുള്ള ഭരണകാലയളവില്‍ യെദ്യൂരപ്പ ഉള്‍പ്പെടെ മൂന്ന് മുഖ്യമന്ത്രിമാരാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ തീര്‍ത്തും പ്രതിസന്ധി നിറഞ്ഞതായിരുന്നു ഈ കാലഘട്ടം. നിലവിലും അതില്‍ മാറ്റമൊന്നും ഉണ്ടായേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് 15 ഓളം വിമത നേതാക്കളുടെ പിന്തുണയും കൂടി തേടുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കൈവിടുമെന്നും ഇവര്‍ പറയുന്നു.