കര്‍ണാടക ബിജെപിയില്‍ ഇളക്കം; യെഡിയൂരപ്പ തെറിക്കും? നേതാക്കള്‍ ദില്ലിയില്‍... ചേരിതിരിഞ്ഞ് പോര്
ബെംഗളൂരു/ദില്ലി: കര്‍ണാടകയിലെ ബിജെപിയില്‍ കൂട്ടപ്പൊരിച്ചില്‍. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്‌ക്കെതിരെ ഒരു വിഭാഗം രംഗത്ത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില നേതാക്കള്‍ ദില്ലിയിലെത്തി. സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളുടെ പരാതിക്കെട്ടുമായിട്ടാണ് ഇവര്‍ ദില്ലിയിലെത്തിയിരിക്കുന്നത്. പാര്‍ട്ടിയിലെ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന കാഴ്ചയാണ് കര്‍ണാടകത്തില്‍.
യെഡിയൂരപ്പക്കെതിരെ നടപടിയെടുത്താന്‍ ബിജെപി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്. പ്രശ്‌ന പരിഹാരം എങ്ങനെ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. പ്രതികരണവുമായി യെഡിയൂരപ്പ തന്നെ രംഗത്തുവരികയും ചെയ്തു...

നേതാക്കള്‍ ദില്ലിയില്‍
ടൂറിസം മന്ത്രി സിപി യോഗേശ്വരയും എംഎല്‍എ അരവിദ് ബെല്ലാഡും ദില്ലിയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് കണ്ട് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് ഇവരുടെ ലക്ഷ്യമത്രെ. നിരവധി ബിജെപി നേതാക്കളുടെയും മന്ത്രിമാരുടെയും പരാതിയുമായിട്ടാണ് ഇവര്‍ ദില്ലിയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് പ്രധാന പരാതികള്‍
കൊറോണ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ യെഡിയൂരപ്പ പരാജയപ്പെട്ടു എന്നാണ് ഇവരുടെ ഒരു പരാതി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി സാധിക്കുന്നില്ല എന്നാണ് മറ്റൊന്ന്. യെഡിയൂരപ്പയുടെ കുടുംബാംഗങ്ങള്‍ സംസ്ഥാനത്തെ ഭരണത്തില്‍ നേരിട്ട് ഇടപെടുന്നു എന്നാണ് മൂന്നാമത്തെ പരാതി.

വിമതര്‍ക്ക് പിന്നില്‍
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, സിദ്ദു സവാദി, ബാലചന്ദ്ര, രമേശ് ജാര്‍ഖിഹോളി, ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാല്‍ എന്നിവരുടെ പിന്തുണ ടറിസം മന്ത്രിക്കുണ്ട്. കൂടാതെ മുംബൈ-കര്‍ണാടക, മധ്യ കര്‍ണാടക മേഖലയിലെ നേതാക്കളും യെഡിയൂരപ്പയ്ക്ക് എതിരാണ്. എന്നാല്‍ 78കാരനായ യെഡിയൂരപ്പയ്ക്ക് ലിംഗായത്ത് സമുദായത്തിന്റെ ശക്തമായ പിന്തുണയുള്ളതാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ നടപടിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

യെഡിയൂരപ്പയ്‌ക്കൊപ്പം ഇവര്‍
ബിജെപി നേതാക്കളായ ആര്‍ അശോക, ബസവരാജ് ബൊമ്മൈ, വി സോമണ്ണ, എസ്ആര്‍ വിശ്വനാഥ്, രേണുകാചാര്യ എന്നിവരെല്ലാം യെഡിയൂരപ്പയ്ക്ക് പിന്നില്‍ ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ അശ്വത് നാരായണ്‍, ബി ശ്രീരാമുലു എന്നിവര്‍ ഒരു ചേരിയിലും നില്‍ക്കുന്നുമില്ല. എന്നാല്‍ ഏത് സമയവും ഇവര്‍ നിലപാട് എടുത്തേക്കാമെന്നാണ് വിവരം.

യെഡിയൂരപ്പയുടെ പ്രതികരണം
മുഖ്യമന്ത്രി മാറുമെന്ന പ്രചാരണം തെറ്റാണെന്ന് യെഡിയൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏതെങ്കിലും നേതാക്കള്‍ ആരെയെങ്കിലും കാണുന്നു എന്നത് വിഷയമല്ല. ജൂണ്‍ ഏഴിന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുമെന്ന പ്രചാരണം തെറ്റാണ്. ഇക്കാര്യം മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും യെഡിയൂരപ്പ പറഞ്ഞു.

സാധ്യത ഇങ്ങനെ
യെഡിയൂരപ്പയെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും കേന്ദ്ര നേതൃത്വം തിടുക്കത്തില്‍ തീരുമാനം എടുക്കില്ല എന്നാണ് വിവരം. യെഡിയൂരപ്പയെ മാറ്റിയാല്‍ ബിജെപി പിളരുമെന്ന് പാര്‍ട്ടി ഭയക്കുന്നു. അതുകൊണ്ടുതന്നെ സമവായ നീക്കങ്ങള്‍ക്കാണ് സാധ്യത എന്നാണ് ദില്ലിയില്‍ നിന്നുള്ള വിവരങ്ങള്‍.

ഈ സമയം സാധിക്കുമോ
കര്‍ണാടകത്തില്‍ കൊറോണ രോഗം വ്യാപിച്ചതാണ് കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം. ഈവേളയില്‍ അധികാര മാറ്റം ഉചിതമാകില്ല എന്നാണ് നേതൃത്വത്തിന്റെ പ്രതികരണം. എന്നാല്‍ യെഡിയൂരപ്പയുടെ പിടിപ്പുകേടാണ് രോഗ വ്യാപനത്തിന് കാരണമെന്ന് വിമതര്‍ ആരോപിക്കുന്നു. എല്ലാവരെയും കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ഇങ്ങനെ തുടര്‍ന്നാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും വിമത നേതാക്കള്‍ സൂചിപ്പിക്കുന്നു.
സാരിയിൽ അതിസുന്ദരിയായി നടി പ്രിയ മണി.. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications