ബിജെപി എംഎൽസി സന്ദേശ് നാഗരാജ് കോൺഗ്രസിലേക്ക്; '10 എംഎൽസിമാർ കൂടി കോൺഗ്രസിൽ ചേരും'
ബെംഗളൂരു: 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. സർവ്വ സന്നാഹങ്ങളുമായി അധികാരം നേടാനുള്ള തന്ത്രമാണ് പാർട്ടി മെനയുന്നത്. ഇതിനിടയിൽ മറ്റ് പാർട്ടികളിൽ നിന്ന് ശക്തരായ നേതാക്കൾ കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം വാർത്തകൾ ശരിവെച്ച് ഒരു പ്രമുഖൻ കൂടി കോൺഗ്രസിൽ ചേരാൻ ഒരുങ്ങുകയാണ്.
പ്രമുഖ കന്നഡ സിനിമാ നിര്‍മ്മാതാവും എം എൽ സിയുമായ സന്ദേശ് നാഗരാജ് ആണ് കോൺഗ്രസിൽ ചേരുക. ഇദ്ദേഹം ബി ജെ പിയിൽ നിന്ന് രാജിവെച്ചു.

'താൻ ബി ജെ പിയിൽ സന്തോഷവാൻ അല്ല. എച്ച് വിശ്വനാഥിനോട് ചെയ്തത് പോലെ അവർ എന്നെയും ചതിക്കുകയാണ് ചെയ്തത്. ചതിയന്‍മാരാലാണ് ബി ജെ പി അറിയപ്പെടുന്നത്. ഞാന്‍ ബി ജെ പിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായും കെ പി സി സി അദ്ധ്യക്ഷനുമായ ഡി കെ ശിവകുമാറുമായും സംസാരിച്ചു', സന്ദേശ് നാഗരാജ് പറഞ്ഞു.

ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് സന്ദേശ് ഉന്നയിച്ചത്. 'അവർ മുതിർന്ന നേതാവായ യെദ്യൂരപ്പയുടെ രാഷ്ട്രീയ ജീവിതം തകർത്തു. കഴിഞ്ഞ തവണ പാർട്ടിക്ക് 40 സീറ്റുകൾ നഷ്ടമായത് ഈ തീരുമാനം കൊണ്ടാണ്. അവർ ഇപ്പോൾ യെദ്യൂരപ്പയുടെ മകൻ ബി വൈ വിജേന്ദ്രയ്ക്കെതിരെ തിരഞ്ഞിരിക്കുകയാണ്. വരുണ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹത്തെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്. വിജയേന്ദ്ര ഒരു ബലിയാടായി മാറും. വിജയേന്ദ്രക്ക് അടുത്ത കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ശിക്കാരിപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കണം. വരുണയില്‍ നിന്നല്ല.', സന്ദേശ് പറഞ്ഞു.

2018 ലാണ് ജെ ഡി എസിൽ നിന്നും രാജിവെച്ച് സന്ദേശ് ബി ജെ പിയിൽ ചേർന്നത്. അതേസമയം കോൺഗ്രസിലേക്ക് എന്ന പ്രഖ്യാപനത്തിന് പിന്നാലെ മറ്റൊരു കാര്യവും സന്ദേശ് വെളിപ്പെടുത്തി. ഉടൻ തന്നെ പത്തോളം ബി ജെ പി എം എല്‍സിമാര്‍ കൂടി കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് സന്ദേശ് പറഞ്ഞത്.

അതിനിടെ ബി ജെ പി എം എൽ എസിയായ എ എച്ച് വിശ്വനാഥും ഉടൻ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാറിനേയും ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെയും ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഡിസംബർ അവസാനത്തോടെ അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് വിവരം. അർസിക്കെരെയിലെ ജെ ഡി എസ് എം എൽ എ കെ എം ശിവലിംഗ ഗൗഡ, ജെ ഡി എസ് ഗുബ്ബി എം എൽ എ എസ് ആർ ശ്രീനിവാസ്, യെല്ലപ്പൂർ മുൻ എം എൽ എ വി എസ് പാട്ടീലും ഒരു മാസത്തിനുള്ളിൽ പാർട്ടിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.












Click it and Unblock the Notifications