കേരളത്തിൽ നിന്ന് വരുന്നവരെ പരിശോധിക്കണം, കൊറോണ മാത്രമല്ല, വിദ്വേഷ പരാമർശവുമായി ബിജെപി എംപി!
ചിക്കമംഗലുരു: മലയാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി കര്‍ണാടകത്തിലെ ബിജെപി എംപി ശോഭ കരന്തലജെ. കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് വരുന്ന മലയാളികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ഇവരെ പരിശോധിക്കണമെന്നും ശോഭ കരന്തലജെ ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുളളവരെ അതിര്‍ത്തികളില്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ കൊറോണയുടെ പേരില്‍ മാത്രമല്ല പരിശോധന വേണ്ടത് എന്നാണ് ബിജെപി എംപി അഭിപ്രായപ്പെട്ടിരിക്കുന്നത്.
ആരൊക്കെയാണ് വരുന്നത് എന്നും എന്തിനാണ് വരുന്നത് എന്നും ഇത്രയധികം വാഹനങ്ങള്‍ എന്തിനാണ് കര്‍ണാടകത്തിലേക്ക് വരുന്നത് എന്നും മലയാളികള്‍ക്ക് വേറെ ഉദ്ദേശങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കണമെന്നും ശോഭ കരന്തലജെ ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്ന് വന്നവര്‍ മംഗളൂരുവില്‍ എന്താണ് ചെയ്തത് എന്ന് എല്ലാവരും കണ്ടതാണ് എന്നും ശോഭ കരന്തലജെ കൂട്ടിച്ചേര്‍ത്തു. മംഗളുരൂരില് പൗരത്വ നിയമത്തിന് എതിരെയുളള പ്രക്ഷോഭത്തിനിടെ രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ മലയാളികളെ അധിക്ഷേപിച്ചിരുന്നു. മലയാളികളെ പരിശോധിക്കണമെന്ന് ചിക്കമംഗളൂരു ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരളത്തില്‍ നിന്നുളള ബസ്സുകള്‍ അടക്കം പരിശോധിക്കണമെന്നും ബിജെപി എംപി പറഞ്ഞു.
കേരളത്തില്‍ നിന്നുളളവര്‍ കര്‍ണാടകത്തിലേക്ക് വിനോദ സഞ്ചാരത്തിന് വേണ്ടി മാത്രമായി വരുന്നതല്ല. പല കാരണങ്ങള്‍ക്കായി വരുന്നതാണ്. മലയാളികള്‍ വരുന്നത് സ്വന്തം താല്പര്യ പ്രകാരമാണോ അതോ ആരെങ്കിലും അവരെ കര്‍ണാടകത്തിലേക്ക് കൊണ്ടുവരുന്നതാണോ എന്നും പരിശോധിക്കണം. മലയാളികളെ കുറിച്ച് ധാരാളം പരാതികള്‍ ഉയരുന്നുണ്ട് എന്നും ചിക്കമംഗളൂരു ജില്ലയില്‍ മലയാളികളുടെ എണ്ണം കൂടുന്നുവെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു കണ്ണ് വേണമെന്നും ഉഡുപ്പി ചിക്കമംഗളുരൂ എംപിയായ ശോഭ കരന്തലജെ പറഞ്ഞു.