ആരോട് ചോദിച്ചാണ് കൂറുമാറിയത്? ബിജെപി സ്ഥാനാര്‍ത്ഥികളെ പറപ്പിച്ച് ജനം;വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്
Recommended Video
ബെംഗളൂരു: ഡിസംബര്‍ 5 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചെടുത്തോളം നിയമസഭ തിരഞ്ഞെടുപ്പിനോളം നിര്‍ണായകമാണ്. 8 സീറ്റുകളില്‍ വിജയിച്ചില്ലേങ്കില്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണ് വീണ്ടും ബിജെപിക്ക് നഷ്ടമാകും. അതുകൊണ്ട് തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്വപ്നം കാണുന്നില്ല.
കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യസര്‍ക്കാരിന് പാലം വലിച്ച് മറുകണ്ടം ചാടിയ വിമതരെ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കുന്നത്. എന്നാല്‍ 2018 ല്‍ മത്സരിച്ച കക്ഷി വിട്ട് വന്ന് ബിജെപിക്ക് വേണ്ടി വോട്ട് തേടിയ നേതാക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ ഉയര്‍ത്തുന്നത്. നേതാക്കളുടെ കൂടുമാറ്റം ദഹിക്കാത്ത അണികളും വോട്ടര്‍മാരും വോട്ട് ചേദിച്ചെത്തിയവരെ പറപ്പിക്കുന്ന വീഡിയോ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്
സ്ഥാനാര്‍ത്ഥികള്‍
സഖ്യസര്‍ക്കാരിന് പാലം വലിച്ച് 14 കോണ്‍ഗ്രസ് നേതാക്കളും 3 ജെഡിഎസ് അംഗങ്ങളുമാണ് ബിജെപി പക്ഷത്തേക്ക് മറുകണ്ടം ചാടിയത്. ഇവരെ അന്നത്തെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നെങ്കിലും സുപ്രീം കോടതിയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുകൂല വിധി നേതാക്കള്‍ നേടിയെടുത്തു.
13 ഉം വിമതര്‍
അയോഗ്യത നിലനിര്‍ത്തി കൊണ്ടാണ് നേതാക്കള്‍ക്ക് മത്സരിക്കാനുള്ള അനുമതി സുപ്രീം കോടതി നല്‍കിയത്. പിന്നീട് ഇവരില്‍ എല്ലാവരും തന്നെ ബിജെപിയില്‍ ഔദ്യോഗികമായി ചേരുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ കൂറുമാറിയെത്തിയ 13 പേരെ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്.
പങ്കുവെച്ച് കോണ്‍ഗ്രസ്
എന്നാല്‍ പ്രചരണത്തിനിറങ്ങിയ നേതാക്കള്‍ക്ക് നേരിടേണ്ടി വന്നത് വോട്ടര്‍മാരുടെ പ്രതിഷേധങ്ങളും ചോദ്യ ശരങ്ങളുമാണ്. ഹുന്‍സൂര്‍, യെല്ലാപൂര്‍, കെആര്‍ പെട്ട് എന്നീ മണ്ഡലങ്ങളില്‍ വോട്ട് തേടിയ എത്തിയ വിമതര്‍ക്കെതിരെ ജനം പ്രതിഷേധിക്കുന്ന വീഡിയോ കോണ്‍ഗ്രസും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഉറച്ച് നില്‍ക്കൂ
ഒരു വര്‍ഷം മുന്‍പ് ഇവിടെ വന്ന് ബിജെപിയെ കുറിച്ച് എന്താണ് പറഞ്ഞതെന്ന് താങ്കള്‍ക്ക് ഓര്‍മ്മയുണ്ടോ എന്നായിരുന്നു യെല്ലാപൂരില്‍ പ്രചരണത്തിനെത്തിയ ശിവറാം ഹെബ്ബാറിനോട് അജ്ജരാണി ഗ്രാമത്തിലെ ജനങ്ങളുടെ ചോദ്യം. ആദ്യം നിലപാടില്‍ ഉറച്ച് നില്‍ക്കൂവെന്നും സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
സംഘര്‍ഷം
സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധിച്ച ജനത്തിന്‍റെ നടപടിയെ അനുയായികള്‍ ചോദ്യം ചെയ്തതോടെ പ്രദേശത്ത് നേരിയ സംഘര്‍ഷം ഉടലെടുത്തു. അതേസമയം ഹുന്‍സൂര്‍ മണ്ഡലത്തിലെ ശരവണഹള്ളിയില്‍ മുന്‍ ജെഡിഎസ് നേതാവായ വിശ്വനാഥിനും സമാന അവസ്ഥയാണ് നേരിടേണ്ടി വന്നത്.
എന്ത് മാറ്റം ഉണ്ടായി
ദള്‍ അംഗമായിരുന്നപ്പോള്‍ താങ്കളെ ഞങ്ങള്‍ ഒരു വര്‍ഷം മുന്‍പ് ജയിപ്പിച്ച് വിട്ടു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മണ്ഡലത്തിലേക്ക് നിങ്ങള്‍ തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. കര്‍ഷകര്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ നടത്തുമെന്നായിരുന്നു വാഗ്ദാനം. ഒന്നു പോലും ചെയ്തില്ല, ഈ ഒരു വര്‍ഷം കൊണ്ട് എന്ത് മാറ്റമാണ് ഉണ്ടായത് എന്നായിരുന്നു ജനങ്ങളുടെ ചോദ്യം.
പോലീസ് സംരക്ഷണത്തില്‍
അതേസമയം പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ടാണ് സാഹചര്യം നിയന്ത്രിച്ചത്. കെആര്‍ പെട്ട് സ്ഥാനാര്‍ത്ഥിയായ നാരായണ ഗൗഡ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ തന്നെ വോട്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പോലീസ് സംരക്ഷണത്തോടെയാണ് ഗൗഡ മണ്ഡലത്തില്‍ പ്രചരണം നടത്തുന്നത്.
വെള്ളപ്പൊക്ക മേഖലയില്‍
പ്രളയ ബാധിത പ്രദേശങ്ങളിലും നേതാക്കള്‍ക്കെതിരെ ജനം രംഗത്തെത്തി. ബെല്‍ഗാവി മേഖയിലെത്തിയ ബിജെപി ജില്ലാ പഞ്ചായത്ത് അംഗം സിദ്ധപ്പ മുഡകണ്ണനവാറിനെ രോഷാകുലരായ ജനം ഷെഡില്‍ പൂട്ടിയിട്ടു. ദുരിതാശ്വാസം വൈകുന്നത് ചോദ്യം ചെയ്തായിരുന്നു ജനത്തിന്‍റെ നടപടി. പോലീസ് എത്തിയാണ് സിദ്ധപ്പയെ രക്ഷിച്ചത്.
തിരിഞ്ഞ് നോക്കിയില്ലെന്ന്
അത്താണി മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയ ഉപമുഖ്യമന്ത്രിയായ ലക്ഷ്മണ്‍ സവാദി, ബിജെപി സ്ഥാനാര്‍ത്ഥിയായ മഹേഷ് കുമ്മത്തള്ളി എന്നിവരേയും ജനം തടഞ്ഞു. വീട് നഷ്ടപ്പെട്ടവര്‍ക്ക് പോലും ഇതുവരെ നഷ്ട പരിഹാരം ലഭിച്ചിട്ടില്ലെന്നും ആഗസ്തില്‍ പ്രളയം നടന്നിട്ടും ഇപ്പോള്‍ മാത്രമാണ് നേതാക്കള്‍ മണ്ഡലം സന്ദര്‍ശിക്കുന്നതെന്നും ജനം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്‍റെ ട്വീറ്റ്
വിമതര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായതോടെ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. അധികാരത്തിന് വേണ്ടി സ്വയം വില്‍പ്പന നടത്തിയവരെ ജനം തള്ളുക തന്നെ ചെയ്യും. ജനത്തെ ഇനിയും വിഡ്ഢികളാക്കാമെന്ന് കരുതരുതെന്നും പ്രതിഷേധ വീഡിയോകള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസും ജെഡിഎസും
അതേസമയം പ്രതിഷേധങ്ങള്‍ തള്ളി ബിജെപിയും രംഗത്തെത്തി. പ്രതിഷേധങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും പിന്നില്‍ കോണ്‍ഗ്രസും ജെഡിഎസും ആണെന്നും ബിജെപി ജനറല്‍ സെക്രട്ടറി രവി കുമാര്‍ പറഞ്ഞു. വോട്ടര്‍മാരല്ല മറിച്ച് ജെഡിഎസ് കോണ്‍ഗ്രസ് അനുയായികളാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതെന്നും രവി ആരോപിച്ചു.
സ്ത്രീ
നിര്‍മ്മാതാവിനെ
യുവനടന്‍മാര്‍
കാരവാനില്‍
വെച്ച്
ആക്രമിച്ചു;
വെളിപ്പെടുത്തി
സജി
നന്ത്യാട്ട്
സഭയിൽ
മാപ്പ്
പറഞ്ഞ്
ബിജെപി
എംപി
പ്രഗ്യ
സിംഗ്
ഠാക്കൂർ,
സസ്പെൻഡ്
ചെയ്യണമെന്ന്
പ്രതിപക്ഷം!
അക്കിത്തം
അച്യുതൻ
നമ്പൂതിരിക്ക്
ജ്ഞാനപീഠ
പുരസ്കാരം:
ജ്ഞാനപീഠം
നേടുന്ന
ആറമാത്തെ
മലയാളി