യെഡ്ഡിയുടെ നീക്കങ്ങള്‍ക്കെതിരെ പാളയത്തില്‍ പട; അടര്‍ത്തിയെടുത്ത വിമതര്‍ ബിജെപിയെ പിളര്‍ത്തുമോ?
ബെംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ഉടനൊന്നും പരിഹാരമുണ്ടാവില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. 15 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയില്‍ പാളയത്തില്‍ തന്നെ പടതുടങ്ങിയ സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ഒക്ടോബര്‍ 24 ന് ശേഷം നടക്കാനിരിക്കുന്ന വലിയ രാഷ്ട്രീയ നാടകങ്ങള്‍ ; പ്രവചനവുമായി കുമാരസ്വാമി
കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കിയത് കോണ്‍ഗ്രസിലേയും ജെഡിഎസിലേയും വിമത എംഎല്‍എമാര്‍ ആയിരുന്നു. ഇവരെ അന്നത്തെ സ്പീക്കര്‍ അയോഗ്യരാക്കുകയും ചെയ്തു. 17 പേരെയാണ് അന്ന് അയോഗ്യരാക്കിയത്. അതില്‍ 15 മണ്ഡലങ്ങളിലേക്കാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ മണ്ഡലങ്ങളില്‍ അയോഗ്യരാക്കപ്പെട്ട വിമതര്‍ക്ക് തന്നെ പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നതാണ് ബിജെപിയില്‍ വലിയ പ്രതിസന്ധിയ്ക്ക് വഴിവച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇതേ സ്ഥാനാര്‍ത്ഥികളോട് മത്സരിച്ച് തോറ്റ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കര്‍ണാടകം വീണ്ടും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കായിരിക്കും നീങ്ങുക.
ആ സത്യം വെളിപ്പെട്ടു
ബിജെപിയ്ക്ക് വേണ്ടിയാണ് 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ രാജിവയ്ക്കാന്‍ തുനിഞ്ഞത് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് വിമതരെ മത്സരിപ്പിക്കാന്‍ ആണ് ബിജെപിയുടെ തീരുമാനം. വിമതരുടെ രാജിവിഷയത്തില്‍ കോണ്‍ഗ്രസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിവയ്ക്കുകയാണ് ഇത്.
പാളയത്തില്‍ പട
എന്നാല്‍ വിമതരെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതിനിടെ ബിജെപിയ്ക്കുള്ളില്‍ തന്നെ ഇരമ്പുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ ബിജെപി സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് ഈ പ്രതിഷേധത്തിന് പിന്നിലും. ഏത് വിധേനയും പാര്‍ട്ടി നേതാക്കളേയും അണികളേയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കര്‍ണാടകത്തിലെ ബിജെപി നേതൃത്വം.
ഹോസകോട്ടെയില്‍ പണി പാളും
കഴിഞ്ഞ തവണ ശക്തമായ മത്സരം നടന്ന മണ്ഡലം ആയിരുന്നു ഹോസകോട്ടെ. അന്ന് കോണ്‍ഗ്രസ്സില്‍ ആയിരുന്ന എംടിബി നാഗരാജുവും ബിജെപി നേതാവായ ശരത്ത് ബച്ചെഗൗഡയും തമ്മിലായിരുന്നു മത്സരം. എംടിബി നാഗരാജു വിജയിക്കുകയും ചെയ്തു. ഇത്തവ മണ്ഡലത്തില്‍ നാഗരാജുവിനെ മത്സരിപ്പിക്കാന്‍ ആണ് ബിജെപി നീക്കം. ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത് ശരത്ത് ബച്ചെഗൗഡ തന്നെയാണ്. യെഡിയൂരപ്പയുടെ വീടിന് മുന്നില്‍ ബച്ചെഗൗഡയെ പിന്തുണക്കുന്നവര്‍ ആള്‍ക്കൂട്ടമായെത്തി പ്രതിഷേധിക്കുകയും ചെയ്തു.
സീറ്റില്ലെങ്കില്‍ വിമതന്‍?
സീറ്റ് നല്‍കിയില്ലെങ്കില്‍ ബച്ചെഗൗഡ സ്വതന്ത്രനായി മത്സരിക്കും എന്ന ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. എംടിബി നാഗരാജുവിനെ പാര്‍ട്ടി മന്ത്രിയാക്കിയാലോ, മറ്റെന്തിലും പദവി നല്‍കിയാലോ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നാണ് ബച്ചെഗൗഡയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. പക്ഷേ, ഹോസകോട്ടെയില്‍ മത്സരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ ആണയിടുന്നുണ്ട്.
കോണ്‍ഗ്രസിന്റെ കളി
ഇതിനിടെ ബച്ചെഗൗഡയെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. എംടിബി നാഗരാജുവിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഇങ്ങനെയൊരു കാര്യം നടക്കാനും സാധ്യതയുണ്ട്. ഈ ഒരു വാര്‍ത്ത പ്രചരിക്കുന്നതിനിടെ ബച്ചെഗൗഡയുടെ പിതാവ് യെഡിയൂരപ്പയെ കണ്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
പലയിടത്തും പ്രതിഷേധം
ഹോസകോട്ടെയില്‍ മാത്രമല്ല ഇത്തരം ഒരു എതിര്‍സ്വരം ഉയരുന്നത് എന്നതാണ് ബിജെപിയെ ആശങ്കയില്‍ ആഴ്ത്തുന്നത്. മഹാലക്ഷ്മി ലേഔട്ട്, കാഗവാഡ, യെശ്വന്ത്പുര്‍ എന്നിവിടങ്ങളിലും വിമതരെ സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ ബിജെപിയില്‍ തന്നെ എതിര്‍പ്പുയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വിമതര്‍ നല്‍കിയ സഹായം മറക്കാന്‍ ആവില്ലെന്ന് അണികളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് നേതൃത്വം.
കോടതി കനിയണം... ഇല്ലെങ്കില്‍?
അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ട്. തങ്ങളെ അയോഗ്യരാക്കിയ നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ സുപ്രീം കോടതിടെ സമീപിച്ചിട്ടുണ്ട്. എന്തായാലും തിരഞ്ഞെടുപ്പിന് മുമ്പ് ഈ കേസില്‍ വിധി വരാനുള്ള സാധ്യതകള്‍ കുറവാണ്. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ വിമതരുടെ ബന്ധുക്കളെ മത്സരിപ്പിക്കാനുള്ള നീക്കവും ബിജെപി നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആറെണ്ണം ഇല്ലെങ്കില്‍ യെഡ്ഡി പുറത്ത്
തിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ ആറെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ മാത്രമേ യെഡിയൂരപ്പ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നിലനിര്‍ത്താന്‍ സാധിക്കൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന് ശേഷം രണ്ട് മണ്ഡലങ്ങളില്‍ കൂടി ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. അതുകൊണ്ട് പരമാവധി സീറ്റുകള്‍ സ്വന്തമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിന് തടയിടാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്തുണ്ട്.
പത്രിക സമര്‍പ്പിക്കാം
വിമത എംഎല്‍എമാര്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ തടസ്സമൊന്നും ഇല്ലെന്നാണ് കര്‍ണാടകത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരിക്കുന്നത്. പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് ആരേയും തടയാന്‍ ആവില്ല. പത്രിക സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് ചോദ്യമാണ്. പത്രിക തള്ളണോ എന്ന കാര്യത്തില്‍ സൂക്ഷ്മ പരിശോധന ഉദ്യോഗസ്ഥനാണ് തീരുമാനം എടുക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.