കര്‍ണാടകത്തില്‍ കനത്ത പരാജയം.. ബിജെപിയുടെ കണക്കുകള്‍ പിഴച്ചത് ഇവിടെ
തെക്കേ ഇന്ത്യയില്‍ ബിജെപിക്ക് അടിത്തറയുള്ള ഏക സംസ്ഥാനമായ കര്‍ണാടകയില്‍ കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നത്.ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് മണ്ഡലങ്ങളും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തൂത്തുവാരി. കര്‍ണാടകത്തിലെ പരാജയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില പരുങ്ങലിലാകുമെന്നതിന്‍റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതേസമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷനീക്കങ്ങള്‍ക്ക് ആവേശം പകരുന്നതാണ് കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പ്
മാണ്ഡ്യ, ശിവമോഗ, ബല്ലാരി എന്നീ ലോക്സഭാ മണ്ഡലങ്ങളലേക്കും രാമനഗര, ജാംഖണ്ഡി എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.ശിവമോഗയും ബല്ലാരിയും ബിജെപിയുടെ സിറ്റിങ്ങ് സീറ്റൂകളാണ്. മാണ്ഡ്യയുടം രാമനഗരയും ജനതാദളിന്റെയും ജാംഖണ്ഡി കോണ്‍ഗ്രസ്സിന്റെയും സിറ്റിങ് സീറ്റാണ്.
കനത്ത വിജയം
2014ൽ കർണാടകയിലെ 28 സീറ്റിൽ പതിനേഴും ബിജെപിക്കായിരുന്നു. കോൺഗ്രസിന് ഒൻപതും ദളിനു രണ്ടും സീറ്റാണ് അന്ന് ലഭിച്ചത്. തങ്ങളുടെ സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ ബിജെപിയുടെ സിറ്റിങ് സീറ്റുകളുമാണ് കോണ്‍ഗ്രസ് സഖ്യം പിടിച്ചടക്കിയത്. ഷിവമോഗയില്‍ മാത്രമാണ് ബിജെപിക്ക് കഷ്ടി രക്ഷപ്പെട്ട് കയറിയത്.
മണ്ഡലം
ഷിവമോഗയില്‍ ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്ര 52148 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ് യെദ്യൂരപ്പ മൂന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്.
ബെല്ലാരിയും കൈവിട്ടു
അതേസമയം 14 വര്‍ഷത്തിന് ശേഷമായിരുന്നു ബിജെപിക്ക് ബെല്ലാരി ലോക്സഭാ മണ്ഡലം നഷ്ടമായത്. കോണ്‍ഗ്രസിന്റെ വി.എസ് ഉഗ്രപ്പയാണ് ഏറ്റവും വലിയ ഭൂരിപക്ഷമായ 4.78 ലക്ഷം വോട്ടുകള്‍ക്ക് ബിജെപിയെ തകര്‍ത്തെത്തിറഞ്ഞത്. കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ഒരിക്കൽ ബെല്ലാരി.
സോണിയാ ഗാന്ധി
1999ൽ എ.ഐ.സി.സി അധ്യക്ഷയായ സോണിയ ഗാന്ധി ബി.ജെ.പിയുടെ ഇപ്പോഴത്തെ വിദേശ കാര്യ മന്ത്രിയായ സുഷമ സ്വരാജിനെ പരാജയപ്പെടുത്തിയത് ബെല്ലാരിയിൽ നിന്നായിരുന്നു. 2004 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കരുണാകര റെഡ്ഡിയായിരുന്നു ബെല്ലാരിയില്‍ ബിജെപി യുഗത്തിന് തുടക്കം കുറിച്ചത്.
വന്‍ ഇടിവ്
എന്നാല്‍ പിന്നീട് 2009 ലും 2014 ലും ബിജെപി ഈ വിജയം ആവര്‍ത്തിച്ചു. ബിജെപിയുടെ വോട്ട് ബാങ്കായ ലിംഗായതതുകാരും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തെന്നാണ് കണക്കാക്കുന്നത്. ഇത്തവണ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
വോട്ട് വിഹിതം
2014 ല്‍ ബെല്ലാരിയില്‍ ബിജെപിയുടെ വോട്ട് ഷെയര്‍ 51.11 ആയിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ അത് 37.21 ആയി കുറഞ്ഞു. ഷിവമോഗയില്‍ 53.69 എന്ന ശതമാനം 50.72 ആയും കുറഞ്ഞു. അതേസമയം മാണ്ഡ്യയിലും ജാംഖണ്ഡയിലും രാമനഗരയിലും ബിജെപിയുടെ വോട്ട് ശതമാനം ചെറിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. മാണ്ഡ്യയില്‍ 7.20ല്‍ നിന്ന് 27.55 ആയും ജാംഖണ്ഡിയില്‍ 30.2 എന്നത് 36.65 ആയും രാമനഗരയില്‍ ഇത് 2.83 ല്‍ നിന്ന് 10.73 ആയുമാണ് ഉയര്‍ന്നത്.