കര്‍ണാടക മോഡലുമായി കോണ്‍ഗ്രസ്; ഉത്തരേന്ത്യ ശരണമാക്കാന്‍ ബിജെപി, രാഹുലും മോദിയും നേര്‍ക്കുനേര്‍
ദില്ലി: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കോട്ടകള്‍ പിടിച്ചടക്കി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വന്‍ കുതിപ്പ് നടത്തിയ പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമാകുമെന്ന് സൂചന. കര്‍ണാടകത്തില്‍ ബിജെപിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കം വിജയിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സമാനമായ രാഷ്ട്രീയതന്ത്രം രാജ്യവ്യാപകമാക്കാന്‍ ശ്രമിക്കുമെന്നതില്‍ സംശയമില്ല.
ബിജെപിയാകട്ടെ ദക്ഷിണേന്ത്യയില്‍ കാര്യമായ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തില്ല. ദക്ഷിണേന്ത്യയിലെ ശക്തികേന്ദ്രമാണ് ബിജെപിയെ കൈവിട്ടിരിക്കുന്നത്. ഇനി ഉത്തരേന്ത്യയാണ് ബിജെപിക്ക് ശരണം. പക്ഷേ, അവിടെയും കോണ്‍ഗ്രസ് വെറുതെയിരിക്കില്ല. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ ഇങ്ങനെ....
തിരഞ്ഞെടുപ്പിന് ശേഷം
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം രൂപപ്പെട്ടത് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ്. തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസും ജെഡിഎസും നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ജെഡിഎസ് പലയിടങ്ങളലിും ബിജെപിയുമായി ഒത്തുകളിച്ച് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയെന്ന ആരോപണവുമുണ്ടായി. അതിന് ശേഷമാണ് കളികള്‍ മാറിയത്.
അവിടെയാണ് സാധ്യത തെളിഞ്ഞത്
ഫലം വന്നപ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്ത്. ജെഡിഎസ് ആകട്ടെ മൂന്നാംസ്ഥാനത്തും. കോണ്‍ഗ്രസും ജെഡിഎസും ഒരുമിക്കാന്‍ അവിടെയാണ് സാധ്യത തെളിഞ്ഞത്. ജെഡിഎസിനെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഒരുമുഴം മുമ്പേ കളിച്ചു. ജെഡിഎസിലെ വലിയിലാക്കുകയും ചെയ്തു.
മായവതിയുടെ നീക്കം
ജെഡിഎസ് നിര്‍ണയാക ശക്തിയാകുമെന്ന് പ്രചാരണവേളയില്‍ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ജെഡിഎസ് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തിലായിരുന്നു സംശയം. അവിടെയാണ് മതനിരപേക്ഷ സഖ്യം ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ഈ സഖ്യം എളുപ്പമാക്കിയത്. അവര്‍ ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയുമായും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായും സംസാരിച്ചു.
പരസ്യമായി കരഞ്ഞ മുഖ്യമന്ത്രി
മായാവതി ഒരു പക്ഷത്തും ഗുലാം നബി ആസാദിന്റെയും വേണുഗോപാലിന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മറുവശത്തുമായി ശ്രമിച്ചപ്പോള്‍ കാര്യങ്ങള്‍ വേഗത്തിയി. സഖ്യം സാധ്യമായി. എങ്കിലും ചില പ്രശ്‌നങ്ങള്‍ തല പൊക്കി. മുഖ്യമന്ത്രി കുമാരസ്വാമി പരസ്യമായി കരയുന്ന കാര്യങ്ങള്‍ വരെ എത്തി. അപ്പോഴും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെടുകയും രംഗം ശാന്തമാക്കുകയും ചെയ്തു.
കോണ്‍ഗ്രസിനുള്ള സന്ദേശം
ഇപ്പോള്‍ അഞ്ച് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നാലിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വന്‍ വിജയം കൊയ്തു. ഇതാകട്ടെ കോണ്‍ഗ്രസിന് ചില സന്ദേശങ്ങള്‍ നല്‍കുന്നു. പ്രാദേശിക കക്ഷികളുമായുള്ള സഖ്യം ആറ് മാസത്തിനകം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് എന്നതാണ് പ്രധാനമായ ഒരു സന്ദേശം. വല്യേട്ടന്‍ മനോഭാവം മാറ്റിവയ്ക്കണമെന്ന വിഷയത്തില്‍ കോണ്‍ഗ്രസ് തന്നെ തീരുമാനമെടുക്കണം.
ഉത്തര്‍പ്രദേശിലാണ് കളി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക ഉത്തര്‍ പ്രദേശാണ്. 80 മണ്ഡലങ്ങളാണ് യുപിയിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 71 മണ്ഡലങ്ങള്‍ ബിജെപിക്കൊപ്പം നിന്നു. അതാണ് കേന്ദ്രത്തില്‍ ഭരണം പിടിക്കാന്‍ ബിജെപിയെ സഹായിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ പ്രതിപക്ഷം ചിന്നഭിന്നമായിരുന്നു. ഇത്തവണ ഐക്യത്തിന് ശ്രമം നടക്കുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ചെറുകക്ഷികളുമായി സഖ്യസാധ്യത തേടുന്നുണ്ട്.
വിട്ടുവീഴ്ച ചെയ്യേണ്ടിവരും
യുപിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ എസ്പിയും ബിഎസ്പിയുമാണ്. ഈ രണ്ട് കക്ഷികളും ഒരുമിക്കാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ സഖ്യത്തിലുണ്ടാകുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. കോണ്‍ഗ്രസ് സഖ്യത്തിലില്ലെങ്കില്‍ വന്‍ തിരിച്ചടിയാകും. അവിടെയാണ് കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരിക.
ബിജെപിക്ക് പ്രഹരമാകും
യുപി, ബിഹാര്‍, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള സംസ്ഥാനങ്ങളാണിവ. ഇവിടെ കോണ്‍ഗ്രസിനോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ വിജയം നേടാനായാല്‍ ബിജെപിക്ക് പ്രഹരമാകും. ദക്ഷിണേന്ത്യയില്‍ ബിജെപി ഇനി അത്ര ശ്രദ്ധ കൊടുക്കാന്‍ സാധ്യതയില്ല.
ദക്ഷിണേന്ത്യ ബിജെപി കൈവിട്ടേക്കും
ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ശക്തിയുള്ള സംസ്ഥാനമാണ് കര്‍ണാടക. അവിടെയാണ് പ്രതിപക്ഷം ഐക്യപ്പെട്ടതോടെ ബിജെപിക്ക് അടിപതറിയത്. സമാനമായ നീക്കം ആന്ധ്രയിലും നടക്കുന്നുണ്ട്. തെലങ്കാനയില്‍ ബിജെപിക്ക് അത്ര ശക്തിയല്ല. തമിഴ്‌നാട്ടിലും കേരളത്തിലും അതുതന്നെ സ്ഥിതി. കേരളത്തില്‍ ശബരിമല പ്രശ്‌നം വിവാദമാക്കി നേട്ടം കൊയ്യാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന സൂചനകള്‍ നേതാക്കളില്‍ നിന്ന് തന്നെ പുറത്തുവരികയും ചെയ്തു.
പേരുകള്‍ മാറ്റിയുള്ള രാഷ്ട്രീയം
ഉത്തരേന്ത്യയിലെ ശക്തി കേന്ദ്രങ്ങള്‍ കൂടെ നിര്‍ത്താന്‍ തന്നെയാകും ഇനി ബിജെപി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. പ്രധാനമായും ഉത്തര്‍ പ്രദേശ്. അവിടെ അയോധ്യ വിഷയം കൂടുതല്‍ സജീവമാക്കുകയാണ് ബിജെപി. കൂടാതെ മുസ്ലിം പേരുകള്‍ മാറ്റാനും ബിജെപി ശ്രമം ഊര്‍ജിതമാക്കി. ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയത് ഇതിന്റെ ഭാഗമാണ്.
രാഹുല്‍ നയിക്കണമെന്ന് ആവശ്യം
അയോധ്യ വിഷയം കൂടുതല്‍ സജീവമാക്കി നിര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ദേശീയതലത്തില്‍ മോദി-അമിത് ഷാ സഖ്യം ബിജെപിക്ക് കരുനീക്കം നടത്തുമ്പോള്‍ മറുഭാഗത്ത് ശക്തനായ നേതാവ് രാഹുല്‍ ഗാന്ധി തന്നെയാകുമെന്നതില്‍ തര്‍ക്കമില്ല. പ്രതിപക്ഷത്തെ രാഹുല്‍ ഗാന്ധി നയിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടുകഴിഞ്ഞു.
ബിജെപിയുടെ പ്രതീക്ഷ
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മറുഭാഗത്ത് ശ്രമം നടത്തുന്നു. കോണ്‍ഗ്രസ് കൂടി ഈ സഖ്യത്തിലുണ്ടെങ്കില്‍ ബിജെപിക്ക് പ്രതിസന്ധി രൂക്ഷമാകുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രതിപക്ഷത്തിന് ഇപ്പോഴും ഏക സ്വരം വന്നിട്ടില്ലെന്നതും എടുത്തുപറയേണ്ടതാണ്. ഇതുതന്നെയാണ് ബിജെപിയുടെ പ്രതീക്ഷയും.
ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ആയേക്കില്ല; ഗള്‍ഫ് ലോകകപ്പ് ആയേക്കും!! സൂചന നല്‍കി ഫിഫ മേധാവി