മന്ത്രിനിർണയത്തിന് ശുഭാന്ത്യം: ധനകാര്യം ജെഡിഎസിന്, കുമാരസ്വാമിയുടെ ഭീഷണി ഏറ്റു!
ബെംഗളൂരു: കർണാടകത്തിലെ മന്ത്രി നിർണയം സംബന്ധിച്ച് കോൺഗ്രസിലും ജെഡിഎസിലും അന്തിമ ധാരണയായി. ജെഡിഎസിന് ധനകാര്യ വകുപ്പും, കോൺഗ്രസിന് ആഭ്യന്തര വകുപ്പുമാണ് ലഭിക്കുക. ചില വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത്.
ഈ ആഴ്ചയുടെ അവസാനത്തോടെ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭ അധികാരത്തിൽ വരുമെന്നാണ് സൂചന. ഇരു പാർട്ടികളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ഐടി, വിദ്യാഭ്യാസം, ഗതാതഗതം എന്നീ വകുപ്പുകൾ കോൺഗ്രസിന് ലഭിക്കും. അതേസമയം ജെഡിഎസിന് പൊതുമരാമത്ത്, സഹകരണം, റെവന്യൂ, എന്നിങ്ങനെ 12 മന്ത്രി സ്ഥാനങ്ങളാണ് ലഭിക്കുക.
എച്ച്ഡി കുമാരസ്വാമിയുടെ മുഖ്യമന്ത്രി സ്ഥാനവും ഉൾപ്പെടെ ആണിത്. ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ 22 മന്ത്രി സ്ഥാനങ്ങൾ കോൺഗ്രസിനും ലഭിക്കും. ഇരു പാർട്ടികളും തമ്മിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മന്ത്രി സ്ഥാനം സംബന്ധിച്ച ധാരണയിലെത്തുന്നത്. ദില്ലിയിൽ വെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദുമായ ചർച്ചയിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കുമാരസ്വാമി ഭീഷണി മുഴക്കിയിരുന്നു. ധനകാര്യ വകുപ്പിന് വേണ്ടി ആവശ്യമുന്നയിച്ച ശേഷമാണ് കുമാരസ്വാമിയുടെ ഭീഷണി.