കര്‍ണാടകത്തില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്.. 'ക്രൈസിസ് മാനേജര്‍' ഡികെയ്ക്ക് മന്ത്രി പദം
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ മന്ത്രിപദം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനം. ഇന്ന് ഉച്ചയ്ക്ക് 2 ഓടെ മന്ത്രിസഭാ വിപുലീകപണം നടക്കം. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍ എല്ലാവരും തന്നെ സത്യപ്രതിജ്ഞ ചെയ്യും.
കോണ്‍ഗ്രസില്‍ നിന്ന് 12ഉം ജെഡിഎസില്‍ നിന്ന് 9ഉം പേര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. അതേസമയം ഇതുവരേയും പുതിയ മന്ത്രിമാര്‍ ആരെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രാഹുല്‍ ഇടപെട്ടു
മന്ത്രിസ്ഥാനം സംബന്ധിച്ച് ചൊവ്വാഴ്ച രാത്രി വരേയും ചര്‍ച്ചകള്‍ സജീവമായിരുന്നു. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഇരുപാര്‍ട്ടിയിലേയും പല അംഗങ്ങളും പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ രാഹുല്‍ നേരിട്ട് ഇടപെട്ടെന്നണാണ് വിവരം. മന്ത്രി സ്ഥാനം സംബന്ധിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര, ദിനേശ് ഗുഡു റാവു, ഡികെ ശിവകുമാര്‍, കെസി വേണുഗോപാല്‍ എന്നിവരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡികെയ്ക്ക് മന്ത്രിപദം
കര്‍ണാടക രാഷ്ട്രീയത്തിലെ ചാണക്യനും റിസോര്‍ട്ട് രാഷ്ട്രീയത്തിന്‍റെ തലതൊട്ടപ്പനുമായ ഡികെ ശിവകുമാറിന് മന്ത്രിപദം ലഭിച്ചേക്കുമെന്നാണ് വിവരം. കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ കോടികളുടെ ഓഫറും മന്ത്രിസ്ഥാനമടക്കമുള്ള വാഗ്ദാനങ്ങളുമായി ബിജെപി ഇറങ്ങിയപ്പോൾ ഇതിനെയെല്ലാം പ്രതിരോധിച്ച് എംഎൽഎമാരെ സുരക്ഷിതമായി റിസോർട്ടിൽ പാർപ്പിക്കുകയും ശക്തിതെളിയിക്കാൻ വിധാൻസൗധയിലുമെത്തിച്ച ഡികെയുടെ തന്ത്രങ്ങളാണ് അവസാന നിമിഷം കര്‍ണാടകത്തില്‍ കോൺഗ്രസിന് ശക്തി പകർന്നത്. അതുകൊണ്ട് തന്നെ ഡികെയ്ക്ക് അര്‍ഹമായ സ്ഥാനം തന്നെ ലഭിക്കുമെന്നാണ് വിവരം.
മലയാളികളും
മലയാളികളായ കെജെ ജോര്‍ജ്ജും യുടി ഖാദറും മന്ത്രമാരായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രിയങ്ക് ഖാര്‍ഗേയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിഎസ്പി എംഎല്‍എ ആയ എന്‍ മഹേഷിന് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം.തിരഞ്ഞെടുപ്പിന് മുന്‍പുള്ള തങ്ങളുടെ സഖ്യകക്ഷിക്ക് അര്‍ഹിക്കുന്ന പ്രധാന്യം നല്‍കുമെന്ന് ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പറഞ്ഞു. ബിഎസ്പിയുടെ മുതിര്‍ന്ന നേതാവ് സതീഷ് ചന്ദ്ര മിശ്ര സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഇത് ആദ്യമായാണ് ഉത്തര്‍പ്രദേശിന് പുറത്ത് ബിഎസ്പി ഒരു സര്‍ക്കാരിന്‍റെ ഭാഗമാകുന്നത്. ആദ്യ ഘട്ടത്തില്‍ ഒന്‍പത് പേരെയാണ് ജെഡിഎസ് പരിഗണിക്കുന്നതെന്ന് കുമാരസ്വാമി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
ധാരണ
നിലവിലെ ധാരണപ്രകാരം ആഭ്യന്തരം, നഗരവികസനം, വ്യവസായം, ആരോഗ്യം, റവന്യൂ, കൃഷി, ഐ.ടി എന്നിവ കോണ്‍ഗ്രസും ധനകാര്യം, ഊര്‍ജ്ജം, എക്‌സൈസ്, ടൂറിസം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ജെഡിഎസും കൈകാര്യം ചെയ്യും. അതേസമയം കുറച്ചു ബെര്‍ത്തുകള്‍ ഇരുഭാഗത്തും ഒഴിച്ചിട്ടേക്കുമെന്നാണ് സൂചന. പിന്നീട് ഏതെങ്കിലും രീതിയിലുള്ള തര്‍ക്കം ഉടലെടുത്താല്‍ അതൃപ്തരെ അനുനയിപ്പിക്കാനായാണ് ഈ നീക്കം.