ഗുജറാത്ത് മോഡലോ? തിരഞ്ഞെടുപ്പിന് മുൻപ് മുഖം മിനുക്കാൻ ബിജെപി..ദില്ലിയിലേക്ക് പറന്ന് ബൊമ്മി
ദില്ലി: അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ മന്ത്രിസഭ പുനഃസംഘടന നീക്കവുമായി ബി ജെ പി. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന വിമർശനങ്ങൾക്കിടെയാണ് മുഖം മിനുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകൾ. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മി കഴിഞ്ഞ ദിവസം ദില്ലിയിലെത്തി. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.

കർണാടകത്തിൽ 34 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്നിരിക്കെ ബി ജെ പിക്ക് 28 അംഗ മന്ത്രിസഭയാണുള്ളത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജാതി മത സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും പുനഃസംഘടന. അതിനിട മുതിർന്ന നേതാവായ കെ എസ് ഈശ്വരപ്പയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോയെന്ന് ഉറ്റുനോക്കുന്നുണ്ട്. നേരത്തേ കോൺട്രാക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ അദ്ദേഹം രാജിവെച്ചിരുന്നു. അന്വേഷണ ഏജൻസികൾ ക്ലീൻ ചിറ്റ് നൽകിയതോടെ മന്ത്രിസ്ഥാനം തനിക്ക് തിരികെ വേണമെന്നതാണ് ഈശ്വരപ്പയുടെ ആവശ്യം. ലൈംഗികാരോപണ കേസിൽ മന്ത്രിസ്ഥാനം രാജിവെച്ച മുൻ കോൺഗ്രസ് വിമതൻ കൂടിയായ രമേശ് ജാർഖിഹോളിയും മന്ത്രി പദം വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്.

അതേസമയം കടുത്ത ഭരണ വിരുദ്ധ വികാരം മറികടക്കുകയെന്ന ലക്ഷ്യത്തോടെ നേരത്തേ ഗുജറാത്തിലും ത്രിപുരയിലും മുഖ്യമന്ത്രിയെ ഉൾപ്പെടെ മാറ്റി നിർത്തിയായിരുന്നു ബി ജെ പി പുനഃസംഘടന. മുൻ മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്കെതിരായ പടയൊരുക്കത്തെ തുടർന്നായിരുന്നു ഈ വർഷം ആദ്യത്തോടെ ബസവരാജ് ബൊമ്മിയെ മുഖ്യമന്ത്രിയാക്കിയത്. എന്നാൽ തിരഞ്ഞെടുപ്പിന് മുൻപ് ബൊമ്മിയെ മാറ്റണമെന്ന വികാരം പാർട്ടിയിൽ ഉണ്ട്. പ്രത്യേകിച്ച് ആർ എസ് എസും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലേക്കുള്ള കവാടമായി ബി ജെ പി കണക്കാക്കുന്ന സംസ്ഥാനത് സംഘപരിവാർ പശ്ചാത്തലമുള്ള നേതാവ് വരണമെന്ന ആവശ്യമാണ് ആർ എസ് എസ് ഉന്നയിക്കുന്നത്.

മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള ആഭ്യന്തര തർക്കങ്ങളിലൂടെയാണ് കർണാടക ബി ജെ പി കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും യുവമോർച്ച, എ ബി വി പി നേതൃത്വവുമെല്ലാം ബൊമ്മി സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അറ്റകൈയെന്ന നിലയിൽ ബൊമ്മിയെ മാറ്റി നിർത്താൻ നേതൃത്വം തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നാമതൊരു മുഖ്യനെ കൂടി പരീക്ഷിക്കുന്നത് പ്രതിപക്ഷം വലിയ ആയുധമാക്കിയേക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കരുതലോടെ നീങ്ങനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

അതിനിടെ വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും സംവരണം ആവശ്യപ്പെട്ട് കർണാടകയിലെ ലിംഗായത്ത് സമുദായാംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ ബി ജെ പിക്ക് വലിയ തലവേദന തീർക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് വിഭാഗത്തിലെ ഉപവിഭാഗമായ പഞ്ചസമാലിയാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ലിംഗായത്ത് ജനസംഖ്യയുടെ 60 ശതമാനം പഞ്ചമസാലികൾ ആണ്. കിറ്റൂർ കർണാടക മേഖലയിലെ 100 നിയമസഭാസീറ്റിൽ സ്വാധീനമുള്ള വിഭാഗമാണിവർ.വീരശൈവ ലിംഗായത്തുകൾക്ക് നിലവിൽ ഒബിസി ക്വാട്ടയിലെ 3ബി വിഭാഗത്തിനു കീഴിൽ അഞ്ചുശതമാനം സംവരണമുണ്ട്. അവരെ 2എയിലേക്ക് മാറ്റണമെന്നാണ് പ്രധാന ആവശ്യം. സമുദായാംഗങ്ങളായ മന്ത്രിമാർ തന്നെ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications