സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ ചുക്കാന്‍ പിടിച്ച ജര്‍ക്കിഹോളിക്ക് മന്ത്രിസ്ഥാനമില്ല; അതൃപ്തി ശക്തം
ബെംഗളൂരു: അധികാരത്തിലേറി 25 ദിവസങ്ങള്‍ക്ക് ശേഷം കര്‍ണാടകയില്‍ ബിജെപി സര്‍ക്കാറിന്‍റെ ആദ്യ മന്ത്രിസഭാ വികസനം ഇന്നലെ നടന്നു. കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാറിനെ വീഴിത്തിയതിന് ശേഷം മുഖ്യമന്ത്രിയായി ബിഎസ് യെഡിയൂരപ്പ മാത്രമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് ദിവസങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലൂം മന്ത്രിസഭ വികസിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. സംസ്ഥാനത്ത് ഒറ്റയാള്‍ ഭരണമെന്ന പ്രതിപക്ഷ ആരോപണം ശക്തമാകുകയും ചെയ്തു.
സംസ്ഥാനത്ത് മഴക്കെടുതികള്‍ രൂക്ഷമായതും മന്ത്രിസഭ വികസന ചര്‍ച്ചകള്‍ നീട്ടികൊണ്ടുപോയി. ഒടുവില്‍ ഒരു സ്വതന്ത്രനടക്കം 17 പേരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം യെഡിയൂരപ്പ മന്ത്രിസഭ വികസിപ്പിക്കുകയായിരുന്നു. പല മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കിയാണ് ബിജെപി മന്ത്രിസഭാ വികസനം നടത്തിയിരിക്കുന്നത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിക്കാണ് ഇടയാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
മന്ത്രിസഭാ വികസനം
കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിയോടൊപ്പം നിന്ന സ്വതന്ത്രന്‍ എച്ച് നാഗേഷ്, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, കെഎസ് ഈശ്വരപ്പ, ആര്‍ അശോക്, ലക്ഷമണ്‍ സാവാദി, കോട്ട ശ്രീനിവാസ പൂജാരി, ഗോവിന്ദ് കര്‍ജോള്‍, ബി ശ്രാരമലു, അശ്വന്ത് നാരായണ്‍, സുരേഷ് കുമാര്‍, വി സോമണ്ണ, സിടി രവി, ബസവരാജ് ബൊമ്മ, ജെസി മധുസ്വാമി, സിസി പാട്ടീല്‍, പ്രഭു ചവാന്‍, ശശികല ജോലെ അന്നാസാഹേബ് എന്നിവരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാര്‍.
പരസ്യമായ ഭിന്നത
പ്രമുഖ സമുമാദയങ്ങള്‍ക്കെല്ലാം പ്രാതിനിധ്യം നല്‍കാന്‍ കഴിഞ്ഞെങ്കിലും മന്ത്രിസഭാ വികസനത്തില്‍ ബിജെപിയിലെ ഭിന്നത പരസ്യമായി. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ വീഴ്ത്തി എംഎല്‍എ സ്ഥാനം രാജിവെച്ച 17 വിമതര്‍ക്കും മന്ത്രിസഭാ വികസനത്തില്‍ കടുത്ത എതിര്‍പ്പുണ്ട്. അതൃപ്തിയുള്ളവരുമായി ബിഎസ് യെദ്യൂരപ്പ തന്നെ നേരിട്ട് ചര്‍ച്ച നടത്തി. മന്ത്രിമാരെ നിശ്ചയിക്കുന്നത് കേന്ദ്രനേതൃത്വമാണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്
ബാലചന്ദ്ര ജര്‍ക്കിഹോളി
കെജി ബൊപ്പയ്യ, ഉമേഷ് കട്ടി, രേണുകാചാര്യ, അരവിന്ദ് ലിംബാവലി, ബാലചന്ദ്ര ജര്‍ക്കിഹോളി, ജഎച്ച് തിപ്പറെഡ്ഡി തുടങ്ങിയവര്‍ക്കാണ് പ്രതീക്ഷിച്ച മന്ത്രിസ്ഥാനം കിട്ടാതെ പോയത്. ഇതില്‍ പ്രതിഷേധിച്ച് ചില നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ കടുത്ത അമര്‍ഷമാണ് ബാലചന്ദ്ര ജര്‍ക്കിഹോളി നടത്തിയത്. ഓപ്പറേഷന്‍ താമരയ്ക്ക് നേതൃത്വം നല്‍കുകയും കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ രാജിവെപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത നേതാവാണ് ബാലചന്ദ്ര ജര്‍ക്കിഹോളി.
രമേഷ് ബിജെപി പാളയത്തില്‍ എത്തുന്നത്
കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന രമേഷ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉള്‍പ്പോരായിരുന്നു 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിസമര്‍പ്പിക്കുന്നതിനും ബിജെപിയോടടുക്കുന്നതിനും കാരണമായത്. ഇദ്ദേഹത്തിന്‍റെ സഹോദരനാണ് ബാലചന്ദ്ര ജര്‍ക്കിഹോളി. ബാലചന്ദ്ര ജര്‍ക്കിഹോളിയുടെ ഇടപെടല്‍ മൂലമാണ് രമേഷ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതിന് കാരണമായത്. ഇതിലൂടെ ആരംഭിച്ച ചര്‍ച്ചകളാണ് പിന്നീട് സംസ്ഥാനത്ത് ബിജെപി മന്ത്രിസഭ അധികാരത്തില്‍ എത്താന്‍ തന്നെ കാരണമായത്.
അണികള്‍ പ്രതീക്ഷിച്ചത്
എന്നാല്‍ മന്ത്രിസഭ വിപൂലീകരിച്ചപ്പോള്‍ ബാലചന്ദ്ര ജര്‍ക്കിഹോളിക്ക് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത് ഏവരേയും അത്ഭുതപ്പെടുത്തി. വര്‍ഷങ്ങളായി ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. എന്റെ അണികള്‍ പ്രതീക്ഷിച്ചത് മന്ത്രിസഭയില്‍ എനിക്ക് ഇടം കിട്ടുമെന്നാണെന്നായിരുന്നു ബാലചന്ദ്രയുടെ പ്രതികരണം. എന്റെ പ്രവര്‍ത്തനത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. എനിക്കുറപ്പുണ്ട് ഏതെങ്കിലും ജര്‍ക്കിഹോളിക്ക് മന്ത്രിസഭയില്‍ ഇടംകിട്ടുമെന്ന്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഉമേഷ് കട്ടിയെ പോലൊരു നേതാവിന് മന്ത്രിസ്ഥാനം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെ മറിച്ചിടും
ഏത് പാര്‍ട്ടി അധികാരത്തില്‍ എത്തിയാലും ജര്‍ക്കിഹോളി സഹോദരങ്ങളില്‍ ആരെങ്കിലും മന്ത്രിസഭയില്‍ ഉണ്ടാവാറുണ്ട്. ഇതിനാണ് ഇക്കുറി മാറ്റം വന്നിരിക്കുന്നത്. ബാലചന്ദ്ര ജര്‍ക്കിഹോളിയുടെ അനുഭാവികള്‍ അരഭാവിയില്‍ മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. തന്റെ മണ്ഡലത്തിലെ പ്രളയ ബാധിതരെ സഹായിച്ചില്ലെങ്കില്‍ യെഡിയൂരപ്പ സര്‍ക്കാരിനെ മറിച്ചിടും എന്ന് ഭീഷണി മുഴക്കിയ നേതാവ് കൂടിയാണ് ബാലചന്ദ്ര ജര്‍ക്കിഹോളി.
അതീവ ശ്രദ്ധ
സ്വാധീനമുള്ള നേതാക്കള്‍ വിഭാഗീയ നീക്കങ്ങളുമായി മുന്നോട്ട് പോവുന്നതിന് തടയിടാന്‍ ബിജെപി അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. ക്യാബിനറ്റ് പദവിയുള്ള ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികള്‍ നല്‍കി ഇവരെ അനുനയിപ്പിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. നിലവില്‍ 16 മന്ത്രിസ്ഥാനങ്ങളാണ് ഒഴിച്ചിട്ടിരിക്കുന്നത്. ഇതില്‍ 10 എണ്ണം കോണ്‍ഗ്രസ്-ജെഡിഎസ് എന്നിവയില്‍ നിന്ന് രാജിവെച്ചവര്‍ക്കായി മാറ്റിവെക്കണം.
17 എംഎല്‍എമാരുടെ അയോഗ്യത
രാജിവെച്ച 17 എംഎല്‍എമാരുടെ അയോഗ്യത സുപ്രീംകോടതി അംഗീകരിച്ചാല്‍ ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. അയോഗ്യത കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും ഇവരുടെ മണ്ഡലങ്ങളില്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെുടുപ്പ് നടക്കും. ഇതില്‍ പത്തെണ്ണത്തില്‍ വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയാവും. അതിനാല്‍ തന്നെ വിഭാഗിയ ശ്രമങ്ങള്‍ പരമാവധി പരിഹരിച്ച് മുന്നോട്ടുപോവാനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നത്.
ചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസുമായി സിബിഐ, ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് കൈമാറി
നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുന്നുവെന്ന് പ്രിയങ്ക; എന്ത് വിലകൊടുത്തും നേരിനായി പോരാടും